മൗലാനാ റൂമി: മതേതര ആത്മീയതയുടെ ഇര


ഒരുപക്ഷേ ലോകത്ത് ഏറ്റവും പ്രശസ്തരും ചിരപരിചിതരുമായ സൂഫികൾ ആരെല്ലാമായിരിക്കും? ഒന്നുകിൽ, മൌലാനാ ജലാലുദ്ദീൻ റൂമി, അല്ലെങ്കിൽ മൻസൂർ ഹല്ലാജ്. മഹാനായ സൂഫി ഗൌസുൽ അഅ്ളം മുഹ്‍യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി പോലും ഇവരെ കഴിഞ്ഞേ ആഗോള മനുഷ്യരുടെ ചിരപരിചിത ലോകത്തുണ്ടാവൂ. പക്ഷേ, ഇത്രമേൽ പരിചിതരായ, ഹല്ലാജ് മൻസൂറിന്റെയും എല്ലാറ്റിലുമുപരി മൌലാനാ റൂമിയുടേയും പ്രശസ്തിയെ പറ്റി ആലോചിക്കുമ്പോൾ എത്തിപ്പെടുന്ന അഗാധമായൊരു ധർമ്മസങ്കടമുണ്ട്. ഒരുവശത്ത്, മൌലാനാ റൂമിയെ ഈർഷ്യ തിങ്ങിയ പുച്ഛത്തോടെ ‘പ്രണയകാമുകൻ’ എന്നും മസ്നവി എന്ന ഗ്രന്ഥത്തെ ‘അശ്ലീല സാഹിത്യ’മെന്നും വിളിക്കുന്ന മൌലികവാദ ഉത്പതിഷ്ണുക്കൾ. മതത്തിനെയും ദൈവത്തിനെയും അതിവർത്തിക്കുന്ന പ്രണയമതത്തിന്റെ അനുരാഗവൃന്ദം മറ്റൊരു വശത്ത്. ഇതൊന്നും കൂടാതെ, സിനിമയിലും റാപ്പിലും എയറോബിക്സിലും ലഹരിയിലും കല്യാണ പരിപാടിയിലും കോർപ്പറേറ്റ് ഇവന്റിലും തുടങ്ങി സകലമാന മേഖലകളിലും നിറഞ്ഞു നിൽക്കുന്ന റൂമി. മഡോണയും ദീപക് ചോപ്രയും ക്രിസ് മാർട്ടിനും ഫിലിപ് ഗ്ലാസും ഒരുപോലെ ആഘോഷിക്കുന്ന റൂമി. 1925ൽ അത്താതുർക്കെന്ന തുർക്കി ഭരണാധികാരി നിയമവിരുദ്ധമാക്കിയ സമ എന്ന ദർവീശ് വർത്തുള്ള ‘നൃത്തം’ മറ്റൊരു തുർക്കി ഭരണാധികാരിക്ക് കീഴിൽ നാടൻ കലാരൂപമായും യുനെസ്കോ അംഗീകാരത്തിനായും സ്വീകരിക്കപ്പെടുമ്പോൾ ഉയർന്നു കേൾക്കുന്ന റൂമി. ലോകം തള്ളുകയും കൊള്ളുകയും ചെയ്യുന്ന റൂമി. ഇറാനിലും ബോയ്നിയയിലും അമേരിക്കയിലും ഇന്ത്യയിലും ഈ കൊച്ചു കേരളത്തിലും പല വിധത്തിൽ, പല അർത്ഥത്തിൽ ആഘോഷിക്കപ്പെടുന്ന റൂമി. ഒരുപക്ഷേ, റൂമി കേവലം സാഹിത്യകാരനോ കലാകാരനോ മാത്രമായിരുന്നെങ്കിൽ എത്രമാത്രം കൃതാർത്ഥത അനുഭവിച്ചേനെ! പക്ഷേ, മൌലാനാ റൂമി സാഹിത്യകാരൻ മാത്രമായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും നിർണ്ണയിക്കുന്ന ആത്മീയതയും പാണ്ഡിത്യവും സാഹിത്യത്തെയും കവിഞ്ഞ് നിലനിന്നിരുന്നു എന്നുള്ളതുമാണ് റൂമിയെ ചൊല്ലിയുള്ള രാഗദ്വേഷങ്ങളിൽ പലപ്പോഴും കൃത്യമായി അടയാളപ്പെടുത്താതെ പോവുന്നത്. 

ആരായിരുന്നു റൂമി?

ഇസ്‍ലാമിലെ ഏറ്റവും പ്രശസ്തരായ ആത്മീയ ഗുരുക്കന്മാരിലൊരാളാണ് മൌലാനാ ജലാലുദ്ദീൻ റൂമി. ഒരുപക്ഷേ, പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതൽ അക്കാദമിക പഠനങ്ങൾ നടക്കപ്പെട്ടത് ഇമാം ഗസ്സാലിയെ കുറിച്ചും മൌലാനാ റൂമിയെക്കുറിച്ചുമാണെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. 1207 സെപ്തംബർ മുപ്പതിന് ഖുറാസാനിലെ ബൽഖി (ഇന്നത്തെ അഫ്ഗാനിസ്ഥാൻ)ലാണ് ജലാലുദ്ദീൻ റൂമിയുടെ ജനനം. ബഹാവുദ്ദീൻ വലദ് എന്ന പണ്ഡിതശ്രേഷ്ഠനും സൂഫീ വര്യനുമായിരുന്നു റൂമിയുടെ പിതാവ്. മംഗോളിയൻ അധിനിവേശത്തെ തുടർന്ന് തന്റെ കുടുംബത്തെയും കൂട്ടി ബൽഖുപേക്ഷിച്ച ബഹാവുദ്ദീൻ വലദ്, തുർക്കിയിലെ കൊനിയയിൽ സ്ഥിരതാമസമാക്കി. കൊനിയയിൽ തന്റെ പാണ്ഡിത്യ മികവു കൊണ്ട് ‘സുൽത്താനുൽ ഉലമ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ പിതാവിന്റെ ശിക്ഷണത്തിൽ വളർന്ന മൌലാനാ റൂമി, അദ്ദേഹത്തിന്റെ വിയോഗാനന്തരം 1231ൽ പിതാവിന്റെ ചുമതലകൾ ഏറ്റെടുത്ത് നിർവ്വഹിച്ചു പോരാനാരംഭിച്ചു. പിതാവിന്റെ പാണ്ഡിത്യത്തെ മാത്രമല്ല, തസവ്വുഫും തന്റെ വഴിയായി സ്വീകരിച്ച മൌലാനാ റൂമിക്ക് അനവധി സൂഫീ ഗുരുക്കന്മാരുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിലും പണ്ഡിതജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടാവുന്നത് മുപ്പത്തിയേഴാം വയസ്സിൽ സൂഫിയായ ശംസുദ്ദീൻ തബ്‍രീസിയെ കണ്ടുമുട്ടുന്നതോടെയാണ്. പണ്ഡിതനായിരുന്ന റൂമി കവിയാവുന്നതു ഇവിടം മുതലാണെന്നാണ് റൂമിയുടെ പുത്രനായ സുൽത്താൻ വലദ് കുറിച്ചിട്ടുള്ളത്. അക്കാലമത്രയും പാണ്ഡിത്യത്തിന്റെ വഴിയിലായിരുന്ന റൂമി, ആത്മീയജ്ഞാനത്തിന്റെയും ദൈവികാനുരാഗത്തിന്റെയും പാതയിലേക്ക് നീങ്ങുകയും, 1273 ഡിസംബർ പതിനേഴിനു തന്റെ വിയോഗം വരെയുള്ള കാലയളവിലായി അനവധി ശിഷ്യന്മാർക്ക് വഴിക്കാട്ടിയാവുകയും ചെയ്തു. ഇവിടെ നിന്നാണ് മൌലവിയ്യ എന്ന സൂഫീ തരീഖത്തിന്റെ ആരംഭം. 
റൂമിയുടെ എഴുത്തിൻ ശകലങ്ങൾ പലവിധത്തിൽ പ്രചരിക്കുന്നുണ്ടെങ്കിലും അവ പലതും അദ്ദേഹത്തിന്റെ മസ്നവിയിൽ നിന്നോ ദിവാനേ ശംസ് തബ്‍രിസിൽ നിന്നോ ഉള്ളവയാണ്. ഒരുപക്ഷേ ഏറ്റവും പ്രശസ്തമായത് 25,700 ഓളം ഈരടികളുള്ള മസ്നവി തന്നെയായിരിക്കും. കഥകളും ഉപകഥകളുമായി പുരോഗമിക്കുന്ന മസ്നവി ആത്മീയജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സൂഫീ സാഹിത്യങ്ങളുടെയെല്ലാം തന്നെ മൌലിക സ്വഭാവമായ ആലങ്കാരികവും പ്രതീകാത്മകവും ഗൂഢാർത്ഥപ്രധാനവുമായ ഭാഷയും ഉപമകളും തന്നെയാണ് മസ്നവിയിലും ഉടനീളം കാണാനാവുക. സാധാരണ വായനക്കാർക്ക് വരികൾ തമ്മിലും ഭാഗങ്ങൾ തമ്മിലും ബന്ധം കണ്ടെത്തൽ ദുഷ്ക്കരമാണെന്നു മാത്രമല്ല, മസ്നവി പൂർണ്ണമായി മനസ്സിലാക്കുന്നതിനു സൂക്ഷ്മമായ മതപാണ്ഡിത്യവും ആത്മീയജ്ഞാനവും അത്യാവശ്യമാണെന്നർത്ഥം. തസവ്വുഫിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും ദൈവികാനുരാഗ പാതയിലുണ്ടാവുന്ന വിവിധങ്ങളായ അവസ്ഥകളെ കുറിച്ചും കാവ്യാത്മകമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് നാൽപ്പതിനായിരത്തോളം ഈരടികളുള്ള ദിവാനേ ശംസി തബ്‍രീസ്. റൂമിയുടെ ചില സംഭാഷണങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ചതാണ് ഫീഹി മാ ഫീഹി ഈ ഗ്രന്ഥങ്ങളാണ് മൌലാനാ റൂമിയുടേതായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. 

തെറ്റിദ്ധരിക്കപ്പെടുന്ന റൂമി

ഇസ്‍ലാമിലെ പ്രശസ്തങ്ങളായ മഹത് സൂഫീഗ്രന്ഥങ്ങളെല്ലാം തന്നെ ആധുനിക ലോകത്തിനും പാശ്ചാത്യ ലോകത്തിനും സുപരിചിതമാകുന്നത് ഫ്രഞ്ച് ഓറിയന്റലിസ്റ്റുകളുടെയും ജർമ്മൻ ഓറിയന്റലിസ്റ്റുകളുടെയും വിവർത്തന ഉദ്യമങ്ങളിലൂടെയാണ്. കശ്ഫൽ മഹ്ജൂബ്, മസ്നവി, രിസാലത്തുൽ ഖുശൈരിയ്യ, അവാരിഫുൽ മആരിഫ് തുടങ്ങിയ സൂഫീ ഗ്രന്ഥങ്ങളെല്ലാം തന്നെ പാശ്ചാത്യ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോ അല്ലെങ്കിൽ പുനരാഖ്യാനം ചെയ്യപ്പെട്ടതോ ഓറിയന്റലിസത്തിന്റെ ഭാഗമായാണ്. ഇക്കാരണത്താൽ തന്നെ പലപ്പോഴും അറബിയിലും പേർഷ്യൻ ഭാഷയിലുമുള്ള ആത്മീയ ഗ്രന്ഥങ്ങളുടെ വിവർത്തനം ഭാഷാപരമായി വിജയമായിരുന്നെങ്കിൽ പോലും ഈ ഗ്രന്ഥങ്ങളുടെ അന്തഃസാരമായിരുന്ന ആത്മീയത, ഇസ്‍ലാമിക നൈതിക- ധാർമ്മിക തലങ്ങൾ, അതിഭൌതികത എന്നിവയെ ഉൾക്കൊള്ളാൻ സാധിക്കാത്ത പരിഭാഷകളായിരുന്നു അവ പലപ്പോഴും. കൊളോണിയൽ ബോധത്തോടൊപ്പം ഇസ്‍ലാമിനെ ജൂത- ക്രൈസ്തവ മതശാസ്ത്രത്തിന്റെ വീക്ഷണത്തിലൂടെ നോക്കിക്കണ്ടതും വിശകലനം ചെയ്തതും കൂടി ഇത്തരം പരിഭാഷകരുടേയും പരിഭാഷകളുടേയും ഭാഗമായതോടെ പല ഇസ്‍ലാമിക ആത്മീയഗ്രന്ഥങ്ങളും തർജ്ജമ കഴിഞ്ഞു വന്നപ്പോൾ നീരൂറ്റിയെടുത്ത കരിമ്പിൻ ചണ്ടിയായി മാറി. ഇതു തന്നെയാണ് റൂമിയുടെ എഴുത്തുകളുടെയും ഉമർഖയ്യാമിന്റെ കവിതകളുടെയും വിവർത്തനത്തിലും സംഭവിച്ചത്. ആഴത്തിലുള്ള മതപാണ്ഡിത്യവും ആത്മീയജ്ഞാനവുമുള്ള റൂമിയെ പോലുള്ള സൂഫീപണ്ഡിതരുടെ രചനകളും മറ്റും അവ വായിക്കേണ്ട ജ്ഞാനിമ പശ്ചാത്തലത്തിൽ നിന്ന് വേർപ്പെടുത്തി പരിഭാഷപ്പെടുത്തിയതും അവതരിപ്പിക്കപ്പെട്ടതും വായിക്കപ്പെട്ടതും തന്നെയാണ് പല വികലവാദങ്ങൾക്കും കാരണമായത്. 


മാത്രമല്ല, സുഘടിതവും വ്യവസ്ഥാപിതവുമായ മതഘടനകളെ വെല്ലുവിളിക്കുന്നതോ അതിവർത്തിക്കുന്നതോ ആയ എഴുത്തുകളും പണ്ഡിതരെയും മതത്തിനകത്തു നിന്നു തന്നെ കണ്ടെത്തി, സമാന്തരമായൊരു ‘മതം’ സ്ഥാപിക്കാനുള്ള സ്വതന്ത്ര- ഉദാര ചിന്തകളുടെ അക്കാദമികമായ ഇടപെടലുകളും ഇതിനു വളം വെച്ചു. റൂമിയുടെ തന്നെ പല വരികളും ഇസ്‍ലാമിനെ വിമർശിക്കുന്ന വിധത്തിലും ചപല വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഉദ്ധരിച്ചു കാണാറുണ്ട്. ഗൂഢാർത്ഥ പ്രധാനമായ, ആത്മീയ ജ്ഞാനത്തെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി എഴുതുകയും ചെയ്തവരുടെ രചനകൾ സാധാരണവും പ്രത്യക്ഷവുമായ അർത്ഥത്തിൽ വായിച്ചപ്പോഴാണ് റൂമിയും ഹല്ലാജുമൊക്കെ മതത്തിനെ തള്ളിയവരും അതിവർത്തിക്കുന്നവരുമായി മാറിയത്. ഇവരുടെ രചനകളിൽ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന അലങ്കാരങ്ങളും ഉപമകളും ചമത്ക്കാരങ്ങളും ലഹരിയായും പ്രേമമായും ലൈംഗികതയായും മറ്റും വായിക്കപ്പെടുന്നതിനു പകരം അവ ആത്മീയജ്ഞാന പദ്ധതിയിൽ, അഥവാ തസവ്വുഫിൽ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തുകയും അതിനനുസരിച്ച് ഈ രചനകൾ വായിക്കപ്പെട്ടാലും മാത്രമേ ഈ രചനകളുടെയും ഈ സൂഫികളുടെ അന്തഃസാരത്തെയും അവർ പറയാൻ ശ്രമിക്കുന്ന ആത്മീയജ്ഞാനത്തെയും മനസ്സിലാക്കാൻ സാധിക്കയുള്ളൂ.



റൂമി എന്ന ഇസ്‍ലാമിക- സൂഫീ പണ്ഡിതനെ ഉന്നതമായ ആത്മീയാർത്ഥ തലങ്ങളിൽ നിന്ന് വേർപ്പെടുത്തി തുലോം ഭൌതിക വികാരങ്ങളുടെയടിസ്ഥാനത്തിൽ വായിക്കുമ്പോഴും ആഘോഷിക്കുമ്പോഴും കൊളോണിയൽ ബോധത്തിന്റെയും കമ്പോള താത്പര്യങ്ങളുടെയും വഴിക്കാണ് നമ്മുടെ ബുദ്ധിപരവും ആത്മീയവുമായ വ്യവഹാരങ്ങൾ പോലും നിയന്ത്രിക്കപ്പെടുന്നതെന്ന് മനസ്സിലാക്കണം. ഇസ്‍ലാമിനെ സംബന്ധിച്ചും, പൌരസ്ത്യമായ വിശ്വാസധാരകളെ സംബന്ധിച്ചുമുള്ള പാശ്ചാത്യ ലോകത്തിന്റെ അധോമുഖവും പദാർത്ഥാധിഷ്ഠിതവുമായ വായനകളാണ് നമ്മുടെ പോലും ബോധത്തെ നയിക്കുന്നത് എന്നതിൽ സങ്കടകരമായ വൈരുദ്ധ്യമുണ്ട്. ഇനി അക്കാദമികമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി വായിക്കുകയാണെങ്കിൽ തന്നെ, ഒരു രചനയെ ആ രചനയെന്ന ഒരൊറ്റ ഘടകമായി കണ്ടല്ല, എഴുത്തുകാരൻ, എഴുത്തുകാരന്റെ ജീവിതം, ഇടപെടലുകൾ, അന്നത്തെ സാമൂഹിക- സാംസ്ക്കാരിക സാഹചര്യം എന്നിവയെയെല്ലാം ചേർത്തുവെച്ചു കൊണ്ടുള്ള വിശകലനാത്മകമായ വായനക്കായിരിക്കും ഒരു രചനയുടെ അന്തഃസത്തയെ വ്യക്തമാക്കാൻ സാധിക്കുന്നത്. റൂമിയെ ഇത്തരത്തിൽ വായിക്കുമ്പോൾ ഇസ്‍ലാമിക ശാസ്ത്രവും തസവ്വുഫ് അഥവാ സൂഫിസം എന്ന ആത്മീയമാനവും ഈ വിശകലനത്തിന്റെ ഏറ്റവും പ്രധാന ഘടകമായി മാറും. ഇതിനെയൊന്നും കാണാതെ, റൂമിയെന്ന സൂഫീ പണ്ഡിതനെ പ്രണയകാമുകനാക്കുന്ന മതമൌലികവാദങ്ങളും മതേതരവാദങ്ങളും മതവിരുദ്ധവാദങ്ങളും റൂമിയെന്ന പണ്ഡിതനോടും ആത്മീയജ്ഞാനിയോടും സാഹിത്യകാരനോടും ചെയ്യുന്ന കനത്ത അപരാധങ്ങളാണ്. 

റൂമി മാത്രമോ

ഇത്തരത്തിൽ തെറ്റായി വായിക്കപ്പെട്ടതും അവതരിപ്പിക്കപ്പെട്ടതും റൂമി മാത്രമാണോ? അല്ലെന്നുള്ളതാണ് വാസ്തവം. ഉമർ ഖയ്യാമും അത്താറും ശംസ് തബ്‍രിസിയും ഹല്ലാജുമൊക്കെ ഇത്തരത്തിൽ ചപലവും വികലവുമായി വായിക്കപ്പെട്ടവരാണ്. വിവിധ സൂഫീ പാതകളിലുള്ള ആരാധനകളും അനുഷ്ഠാനങ്ങളുമടക്കം ഇത്തരത്തിൽ ലൌകികവത്ക്കരിക്കപ്പെടുകയോ കമ്പോളവത്ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മൌലവിയ്യ തരീഖത്തിന്റെ വർത്തുള നൃത്തം, സമ എന്ന സംഗീതാധിഷ്ഠിതമായ ആരാധന ഇവയെല്ലാം അതാതു സൂഫീ തരീഖത്തുകളിലെ ആത്മീയാരാധനകളാണ്. അവയ്ക്ക് സംഗീതവും അംഗവിക്ഷേപങ്ങളും താളവും കൂടിച്ചേരുന്ന കലാസാംസ്ക്കാരിക വശമുണ്ടെന്നതിനെ നിഷേധിക്കാതെ തന്നെ അവയെ സത്യസന്ധമായി പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമ, ഖവ്വാലി എന്നിവയെ കുറിച്ച് റെഗുല ഖുറേഷിയുടെ പഠനം ഇത്തരത്തിൽ തസവ്വുഫിന്റെ അടിത്തറയിൽ സമയെയും ഖവ്വാലിയെയും പ്രതിഷ്ഠിച്ചു കൊണ്ടുള്ള, തസവ്വുഫിനോടും ഇസ്‍ലാമിനോടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കലാസാംസ്ക്കാരിക സാമൂഹികതകളോടും നീതി പുലർത്തുന്ന മാതൃകാപരമായ അക്കാദമിക പഠനമാണ്. ഇനി, സൂഫിസം അഥവാ തസവ്വുഫ് എന്ന ആത്മീയജ്ഞാനപദ്ധതി പോലും ഇത്തരത്തിൽ തെറ്റായി എഴുതപ്പെടുകയും വായിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ലോകത്ത് അതിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെട്ട രചനകൾ ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.


കേരളത്തിലെ തന്നെ പല സൂഫി കവിതകളും അവതരിപ്പിക്കപ്പെടുന്ന വേദികളും ഇടങ്ങളും കണ്ടാൽ മാറിയിരുന്ന് ആ പാപത്തിന്റെ കറപറ്റാതിരിക്കാൻ പ്രാർത്ഥിക്കുകയേ വഴിയുള്ളൂ. റൂമിയെ മാത്രമല്ല, സുഘടിതമായ ആത്മീയജ്ഞാനത്തിന്റെ, മതവിശ്വാസത്തിന്റെ അടയാളങ്ങളെ വ്യക്തിഗത ലാഭങ്ങൾക്കായും കമ്പോള പ്രദർശനങ്ങൾക്കായും പാശ്ചാത്യവും പ്രത്യക്ഷവുമായ അർത്ഥങ്ങളിൽ ആരോപിച്ചു കൊണ്ടുള്ള വായനകളും ആത്യന്തികമായി ദ്രവിപ്പിക്കുന്നത് വിശ്വാസ സമൂഹത്തെയാണ്. കാരണം, ഇത്തരം കവിതകളും ആരാധനാ രൂപങ്ങളും മനുഷ്യരെ ആത്മീയവഴിയിലേക്ക് അടുപ്പിക്കാനുള്ളതാണെന്നിരിക്കേ, അവയെ ആത്മീയതയിൽ നിന്ന് അകറ്റുന്നതിനു വേണ്ടി വകമാറ്റപ്പെടുമ്പോൾ, പാരമാർത്ഥികമായ സത്യത്തെ പുണരാനുള്ള വിശ്വാസി സമൂഹത്തിന്റെ വഴികളാണ് കയ്യേറ്റം ചെയ്യപ്പെടുന്നത്. അതിൽ നമ്മളും അറിയാതെയെങ്കിലും ഭാഗമായി പോവുന്നുമുണ്ട്. 


ഡോ. മുനവ്വർ ഹാനിഹ്

.

 

 


 

 

 

 .