അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്

അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്

 .



.

അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്


കേരളത്തിന്റെ മുസ്.ലിം സംസ്കാരത്തെ വളരെ സൂക്ഷ്മവും നിരന്തരവുമായ കൊടുക്കൽവാങ്ങലുകളിലൂടെ സമ്പന്നമാക്കിയവരും സജീവമായി നിലനിർത്തുകയും ചെയ്തവരാണ് മുസ് ലിം പെണ്ണുങ്ങൾ. പെണ്ണ് എന്ന നിലയിൽ അവൾക്ക് ലഭിച്ചിട്ടുള്ള സ്വത്വപരവും ജൈവികവുമായ കഴിവുകളെ അവൾ അവളുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചുപയോഗിച്ച് തനിക്ക് ലഭ്യമായ ഇടങ്ങളിലൊക്കെ തന്റെ കർതൃത്വത്തെ (Agency) അടയാളപ്പെടുത്തുകയായിരുന്നു ചെയ്തുപോന്നിരുന്നത്; വഹാബിസത്തിന്റെ/സലഫിസത്തിന്റെ അതുമല്ലെങ്കിൽ മുജാഹിദ് ചിന്താധാരകളുടെ കടന്നുവരവു വരെ. അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്ന വളക്കൂറുള്ള ഇസ് ലാമികാന്തരീക്ഷമായിരുന്നു പരമ്പരാഗത സുന്നി മുസ് ലിം സമൂഹം കേരളത്തിൽ നിലനിർത്തിപ്പോന്നത്. ആ അന്തരീക്ഷത്തെ ഇല്ലാതാക്കുകയും അതിൽനിന്ന് പെൺപ്രാതിനിധ്യങ്ങളെ വലിച്ചു പുറത്തിടുകയോ അല്ലെങ്കിൽ വിലക്കുകയോ ആണ് കേരളത്തിലെ മുജാഹിദ് ആശയങ്ങളും പ്രവർത്തനങ്ങളും ചെയ്തത്.

 

 വീട്ടകങ്ങളിൽ മറവിൽ ഇരിക്കുന്ന, മുഖപടം ധരിച്ച് പുറത്തിറങ്ങുന്ന മുസ് ലിം സ്ത്രീകളെക്കുറിച്ചു നിലനിന്നിരുന്ന കൊളോണിയൽ വീക്ഷണത്തെക്കുറിച്ചും അവരെ ചുറ്റി നിലനിന്ന ഭയത്തെക്കുറിച്ചും ഡികൊളോണിയൽ ചിന്തകർ എഴുതിയിട്ടുണ്ട്. വീടിന്റെ അകത്ത്, തിരശ്ശീലകൾക്ക് അപ്പുറത്തുനിന്ന് സംസാരിക്കുന്ന, ഇടപെടുന്ന മുസ് ലിം സ്ത്രീ, മുഖപടം ധരിച്ച് ചന്തയിലേക്കും മറ്റും പുറത്തിറങ്ങുന്ന മുസ് ലിം സ്ത്രീ കൊളോണിയൽ പുരുഷബോധത്തിനുമേൽ സൃഷ്ടിച്ച ഭയം അപാരമായിരുന്നു. മറയ്ക്കപ്പുറത്തുള്ള സ്ത്രീ എന്താണെന്നറിയാത്ത, മറഞ്ഞിരുന്നവർ എന്തുചെയ്യുന്നുവെന്നു എത്തിനോക്കാനും കാണാനും സാധിക്കാത്ത, അവളുടെ അകം ഇടങ്ങളിലേക്ക് പുരുഷനോട്ടത്തിനു ഇറങ്ങിച്ചെല്ലാൻ വിലക്കേർപ്പെടുത്തിയിരുന്ന മറവുകൾ കൊളോണിയൽ പുരുഷബോധത്തെ ആശങ്കപ്പെടുത്തി. അവളുടെ മറവുകളുടെ പ്രതിരോധം കൊളോണിയൽ പുരുഷബോധത്തെയും അധികാരതെയും വെല്ലുവിളിച്ചത് ഈ അധികാര ഘടനയെ ചൊടിപ്പിച്ചു. ഈ ഭയത്തെ മറികടക്കുന്നതിനായാണ് മൂടുപടത്തിൽനിന്നും വീട്ടകങ്ങളിൽനിന്നും മുസ് ലിം സ്ത്രീയെ വിമോചിപ്പിക്കുക എന്ന പുരോഗമനാശയവുമായി രംഗത്തുവരാൻ ഇവരെ പ്രേരിപ്പിച്ചത്. അഥവാ മറഞ്ഞിരിക്കുന്ന ഒന്നിനോടുള്ള, ദുരൂഹവും രഹസ്യവുമായ ഒന്നിനോടുള്ള ഭയത്തെ മറികടക്കുന്നതിനായാണ് മൂടുപടവും വീട്ടകവുമെല്ലാം പ്രാകൃതമാണെന്ന വ്യാജവാദത്തിലൂടെ മുസ് ലിം സ്ത്രീയെ ഇതിൽ നിന്നെല്ലാം വേർപ്പെടുത്തുന്ന ആശയങ്ങളും പരിഷ്കാരവുമായി ഇവർ രംഗം കീഴടക്കുന്നത്. മുസ് ലിം സ്ത്രീയെ ഇതിൽ നിന്നെല്ലാം പുറത്തുകൊണ്ടുവന്നതൊരു വ്യാജ കൊളോണിയൽ തന്ത്രമായിരുന്നുവെങ്കിൽ തന്റെ മറവുകളെ/ ഇടങ്ങളെ തദ്ദേശീയമായ സാംസ്കാരിക വ്യവഹാരങ്ങളിലൂടെ തിരിച്ചുപിടിക്കുന്നത് അപകോളനീകരണത്തിന്റെ ഭാഗമായും മനസിലാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ, സാംസ്കാരികമായി ഇത്തരത്തിലുള്ള മറവുകളെയും അകങ്ങളെയും തങ്ങളുടേതാക്കി നിരന്തരമായ സാംസ്കാരിക പ്രതിരോധം നടത്തിയിരുന്നവരായിരുന്നു കേരളത്തിലെ മുസ് ലിം സ്ത്രീകൾ. ഈ ഇടങ്ങളിൽ സാമൂഹികതയും സാംസ്കാരികതയും ആത്മീയതയും സമ്മേളിച്ചിരുന്നു.

 

വസ്തുതകളിലേക്ക് വരാം. ആധുനികതയുടെ വരവോടെയാണ് അകം/പുറം എന്നീ ദ്വന്ദ്വത്തെ പരസ്പര പൂരകങ്ങളായ ഇടങ്ങൾ എന്നതിനു പകരം വിരുദ്ധാത്മകമായ ധ്രുവങ്ങളാക്കി ചിത്രീകരിക്കുന്ന രീതി നടപ്പാവുന്നത്. അകം എന്നുള്ളത് അസ്വാതന്ത്ര്യവും അടിച്ചമർത്തലുമാണെന്നും പുറം എന്നത് സ്വാതന്ത്ര്യവും വിമോചനവുമാണെന്നുമുള്ള ബോധം രൂഢമൂലമാക്കാൻ ആധുനികതയുടെ വിവിധങ്ങളായ ക്രയവിക്രയങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഇതോടെ, സ്ത്രീ അടിച്ചമർത്തപ്പെട്ടവളും പുരുഷൻ സ്വതന്ത്രമാക്കപ്പെട്ടവനും എന്ന ധാരണ ശക്തമായി. മാത്രമല്ല, സ്ത്രീ രക്ഷിക്കപ്പെടേണ്ടവളോ വിമോചിപ്പിക്കപ്പെടേണ്ടവളോ ആണെന്ന കൊളോണിയൽ ആധുനിക ധാരണയും വ്യാപകമായി. ഇതിന്റെ ഭാഗമായി അകവുമായി ബന്ധപ്പെട്ടിരിക്കുന്ന പെണ്ണ് പുറത്തേക്ക് വിമോചിപ്പിക്കപ്പെടേണ്ടവളാണെന്ന അവകാശ വിമോചനബോധം ശക്തമായെന്നു മാത്രമല്ല, പെണ്ണിനു സർവാധികാരവും സ്വൈരവിഹാരവുമുണ്ടായിരുന്ന അവളുടെ ഇടത്തിൽനിന്ന് അവളെ പറിച്ചെടുത്ത് പുറത്തെറിയുന്ന നടപടിയിലേക്ക് കൂടി ഇതു വഴിവെച്ചു. കൊളോണിയൽ ആധുനികതയുടെ വാലായി ഇസ് ലാമിനകത്തു സംഭവിച്ച വഹാബിസ്റ്റ് ആശയങ്ങൾക്കും ഇതേ ജ്വരം ബാധിച്ചതിൽ അത്ഭുതപ്പെടാനില്ല. മാത്രമല്ല, കേരളത്തിലെ മുസ് ലിം പെണ്ണുങ്ങളെ വല്ല വിധേനയും അവരുടെ സ്വൈരവിഹാര കേന്ദ്രങ്ങളിൽനിന്ന് അഥവാ വീട്ടകങ്ങളിൽനിന്ന് മോചിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്വം ഈ പുത്തനാശയക്കാർ ഏറ്റെടുത്തു.

 

പള്ളി, ഓത്തുപള്ളി, മദ്റസ എന്നിങ്ങനെ വിവിധങ്ങളായ ആത്മീയവും സാമൂഹികവുമായ സ്ഥാപനങ്ങൾക്കു മുമ്പുതന്നെ നിലനിൽക്കുന്നതും സമൂഹത്തിലെ ഓരോ വ്യക്തിയും ലിംഗപ്രായഭേദമെന്യേ ഗണനീയമായൊരു സമയം ചെലവിടുന്നതുമായ ഇടമാണ് വീട്ടകങ്ങൾ അല്ലെങ്കിൽ ഡൊമസ്റ്റിക് സ്പേസ്. ആ ഡൊമസ്റ്റിക് സ്പേസിൽ വെച്ചായിരുന്നു സുപ്രധാനമായ പല ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും തീരുമാനങ്ങളും നടന്നുപോന്നിരുന്നത്. മൗലൂദുകൾ, റാത്തീബുകൾ, മാർക്ക കല്ല്യാണം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടങ്ങി ഇസ് ലാമികവും സാംസ്കാരികവുമായ ഘടകങ്ങൾ വേർതിരിച്ചെടുക്കാനാവാത്ത വിധം ലയിച്ചിരുന്നിരുന്ന വിശേഷാവസരങ്ങളിൽ ആരാധനകളും ആഘോഷങ്ങളും ഒരുപോലെ ഉള്ളടങ്ങിയിരുന്നു. വീട്ടകങ്ങളുടെ നിയന്ത്രണവും നടത്തിപ്പും കൈകാര്യവും പരമ്പരാഗതമായി സ്ത്രീകളിലായിരുന്നു എന്നതിനാൽ തന്നെ ഇത്തരം സാമൂഹികവും സാംസ്കാരികവുമായ വേളകളെ ഒരുക്കുന്നതിലും നിർണയിക്കുന്നതിലും നിശ്ചയിക്കുന്നതിലും മുസ് ലിം പെണ്ണിനു നിർണായകമായ പങ്കുണ്ടായിരുന്നു. പങ്ക് എന്നതിലപ്പുറം അവളുടെ തീരുമാനങ്ങളായിരുന്നു അവിടെ പ്രാവർത്തികമായത്. എന്നാൽ, മുജാഹിദാശയങ്ങളുടെ വരവോടെ വീട്ടകങ്ങളെ കേന്ദ്രമാക്കി നിലനിന്നിരുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയഘടകങ്ങൾ സമ്മേളിച്ചിരുന്ന വേളകൾ പ്രാകൃതനടപടികളായും മതവിരുദ്ധമായും ചാപ്പകുത്തപ്പെട്ടു.

 

ഓരോ വിശേഷാവസരത്തിലും ഓരോ വീട്ടകങ്ങളുടെയും ആത്മീയതയെ കൂടുതൽ തെളിച്ചമാക്കിയിരുന്ന മൗലൂദ് സദസുകൾപോലുള്ള ആത്മീയഘടകങ്ങളെ കുറാഫാത്തെന്ന് അവമതിച്ച്, പിന്തിരിപ്പൻ നടപടികളെന്നു നാടുനീളെ പ്രസംഗിച്ച് ഇവയെയെല്ലാം ഇല്ലാതാക്കുന്നതിൽ വളരെ ‘പ്രശംസാവഹമായ’ ഇടപെടലാണ് ഇസ് ലാമിലെ പുത്തൻ പ്രസ്ഥാനങ്ങൾ നടത്തിയത്. കേരളത്തിലെ ഇസ് ലാമിന്റെ തനിമയിൽ ഉള്ളടങ്ങിയിരുന്ന സാംസ്കാരികതകളെയും ആത്മീയതകളെയും വേരറുത്തുകളഞ്ഞ് ഊഷരമായ അനുഷ്ഠാനങ്ങളാക്കി അവയെ പരിണമിപ്പിച്ചപ്പോൾ വീട്ടകമെന്ന സ്ത്രീ അധികാരത്തിന്റെയും കർതൃത്വത്തിന്റെയും ഇടം പെണ്ണിനു വെച്ചുണ്ടാക്കാനും രാത്രി ഉറങ്ങാനുമുള്ള വെറും കെട്ടിടമായി ചുരുക്കപ്പെട്ടു. ഇവിടെ, നഷ്ടമായത് ബഹുസാംസ്കാരികവും ജൈവികവുമായ തനി ഇസ് ലാമിക സാംസ്കാരികത്തിന്റെ ഘടകങ്ങൾ മാത്രമല്ല, ഈ ഇടങ്ങളെയെല്ലാം പരോക്ഷമായി നിർമിച്ചിരുന്ന മുസ് ലിം സ്ത്രീയുടെ ജൈവികമായ പ്രതിനിധാനവും കർതൃത്വവും കൂടിയാണ്.

 

ഉറൂസുകളും നേർച്ചകളും നടക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്നു വിതരണം ചെയ്യുന്നതും സ്ത്രീകൾക്കായൊരുക്കിയ ഭാഗങ്ങളിൽ വന്ന് പലവിധ പ്രാർഥനകളിലും ഒാത്തുകളിലും ചൊല്ലലുകളിലും മറ്റ് ഏർപ്പെട്ടിരിക്കുന്നതും വിപുലമായി കാണാമായിരുന്നു. എന്നാൽ ഇവയെല്ലാം ശിർക്കും ബിദ്അത്തുമാണെന്നു പറഞ്ഞ് ഇതിനെതിരേ ഒരു വിഭാഗത്തെ തിരിച്ചതോടെ ഇതിലെല്ലാം വിശ്വാസവും ആശ്വാസവും കണ്ടെത്തിയിരുന്ന സ്ത്രീകൾക്കും പ്രതിസന്ധി സൃഷ്ടിക്കന്ന നടപടിയാണ് ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്

 അനന്തരം മുസ്.ലിം പെണ്ണിനു നിർണായകമായ പ്രതിനിധാനമോ കർതൃത്വമോ ഇല്ലാത്ത പള്ളിയിലേക്കും സ്റ്റഡി ക്ലാസുകളിലേക്കും സമ്മേളന നഗരികളിലേക്കും പുരുഷ മേൽനോട്ടത്തിന്റെ കീഴിലേക്ക് അവരെ തെളിച്ചു. ഇത്, ഇസ് ലാമിനോടു ചേർന്നുനിൽക്കുന്നതാണെന്നു കരുതാനാവില്ല.

 

‘നിങ്ങളുടെ വീട്ടകങ്ങളാണ് നിങ്ങൾക്കേറ്റവും ഉത്തമമെ’ന്നത് സ്ത്രീയെ അവളുടെ സ്വൈരവിഹാരത്തിനനുവദിക്കുന്ന ഒരു മതത്തിന്റെ പ്രഖ്യാപനമാണ്. തന്റെ സഹജമായ വാസനകളോടും ശേഷികളോടും ചേർന്നുനിന്ന് അതിനെ ആരാധനയിലും ആഘോഷത്തിലും എല്ലാം പ്രയോഗവത്കരിക്കാനുള്ള പ്രേരണയാണത്. ആ സ്വൈരവിഹാരത്തിൽ നിന്നാണ് അവളെ പുറത്തു കൊണ്ടുവന്ന് ‘നിന്റെ ഏറ്റവും വൈയക്തികമായ ആരാധനപോലും പുരുഷന്റെ മേൽനോട്ടത്തിലേ ആകാവൂ’ അല്ലെങ്കിൽ അതാണ് ഇസ് ലാമിനോട് ചേർന്നുനിൽക്കുന്നതെന്നു പറയുമ്പോൾ സ്ത്രീയുടെ ആരാധനപോലും പുരുഷ നേതൃത്വത്തിലാവണമെന്ന യുക്തിയാണ് പ്രവർത്തിക്കുന്നത്. അതുമല്ലെങ്കിൽ, സ്ത്രീയുടെ അധികാര ഇടത്തിൽനിന്ന് അവളെ പുറത്താക്കി അകത്തിന്റെയും പുറത്തിന്റെയും അധികാരവും നിയന്ത്രണവും ഒരേസമയം തങ്ങളുടെ വരുതിയിലാക്കാനുള്ള പുരുഷാധിപത്യപ്രവണതയെ ഇസ് ലാമിന്റെ പേരു പറഞ്ഞ് സാധൂകരിക്കാനുള്ള ശ്രമം. ഇതു രണ്ടുമല്ലാതെ മറ്റൊരു ന്യായം ഇത്തരം വാദങ്ങളിൽ കാണാൻ സാധിക്കുന്നില്ല. അഥവാ, ഇസ്ലാമിൻ്റെ മേൽവിലാസത്തിൽ പരിഷ്കൃത ആശയങ്ങൾ ഇവിടെ നടപ്പാക്കുന്ന നടപടികൾക്ക് മതപരമായ പ്രത്യാഘാതങ്ങൾ മാത്രമല്ല ഉള്ളത് വളരെ ആഴത്തിലുള്ള സ്ത്രീവിരുദ്ധതയും ഉള്ളടങ്ങിയിട്ടുണ്ടെന്നു സാരം.

 

മുസ് ലിം പെണ്ണിനെ വീട്ടകങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനുള്ള മുജാഹിദ് പ്രസ്ഥാനങ്ങളുടെ ശുഷ്കാന്തി യഥാർഥത്തിൽ നേരത്തെ സൂചിപ്പിച്ച കൊളോണിയൽ പുരുഷഭയത്തിന്റെ മറ്റൊരു വകഭേദം മാത്രമാണ്. ഇസ് ലാമിനെ ഊഷരമായി വായിച്ചതിന്റെ ഭാഗമായി സ്ത്രീയെ പുരുഷമേൽനോട്ടത്തിലും നിരീക്ഷണത്തിലും നിരന്തരം കെട്ടിയിടാനും അവളുടെ പരമാധികാര ഇടമായ വീട്ടകങ്ങളിൽനിന്ന് അവളെ വേർപ്പെടുത്താനുമുള്ള കൊളോണിയൽ പുരുഷബോധത്തിന്റെ അജൻഡ മാത്രമാണിതും. പക്ഷേ, ഈ അജൻഡ ഇസ് ലാമിനോടു ചേർന്നു നിൽക്കുന്നതാണെന്നു വാദിക്കുമ്പോൾ വ്യക്തമാവുന്നത് കൊളോണിയലിസത്തിന്റെ വ്യാജ പരിഷ്കൃത ലക്ഷ്യങ്ങളുമായാണ് ഇവർ കേരളത്തിന്റെ മുസ് ലിം ഇടങ്ങളിൽ വിഹരിക്കുന്നതെന്നതാണ്. 

ആയിശ ഹനീഫ്