.
ബഹുസ്വരതയുടെ വേരുകള്‍
ഗോത്രീയവിഭാഗീയതകളും
സംഘര്‍ഷ ങ്ങളും ആളിക്കത്തിച്ച വരണ്ട ഭൂപ്രദേശമായിരുന്നു ഏഴാം നൂറ്റാണ്ടിലെ
അറേബ്യന്‍ ഉപദ്വീപ്. ഈ സ്ഥലിയിലേക്കാണ് സഹവര്‍ത്തിത്വത്തിന്റെ വിപ്ലവകരമായ പാത
പ്രബോധനം ചെയ്തുകൊണ്ട് മുഹമ്മദ് നബി (സ) കടന്നുവരുന്നത്. മക്കയിലെ തെരുവുകളില്‍നിന്ന്
മദീനയിലെ മരുപ്പച്ചകളിലേക്ക് ഇസ്്‌ലാം വളര്‍ന്നത് ആധിപത്യ ശക്തിയായിട്ടല്ല, ബഹുസ്വരതയുടെ
പ്രകാശഗോപുരമായിട്ടായിരുന്നു. 'മതത്തില്‍ നിര്‍ബന്ധമില്ല' (2:256) എന്ന ഖുര്‍ആനിക
ആഹ്വാനത്തില്‍ വേരൂന്നിയ പ്രവാചകജീവിതം, സഹിഷ്ണുതയുടെയും വിവിധ മത-സാംസ്‌കാരിക വിഭാഗങ്ങളെ
ഒരുമിപ്പിച്ചുനിര്‍ത്തുന്നതിന്റെയും ഉദാത്ത മാതൃകയായി വര്‍ത്തിച്ചു. കേവലമായ
രാഷ്ട്രീയതന്ത്രമെന്നതില്‍ കവിഞ്ഞ്, വൈവിധ്യത്തില്‍ അധിഷ്ഠിതമായ ദൈവികപദ്ധതിയായി വേണം ഇതിനെ
മനസിലാക്കാന്‍. സമകാലിക ലോകത്തില്‍ ആഗോളമായി സംഘര്‍ഷങ്ങള്‍ പുകയുമ്പോള്‍, ആ
കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് ഐക്യത്തിന്റെ കാലാതീതമായ പാഠങ്ങള്‍ നമുക്കു
നല്‍കുന്നു.
ക്രിസ്തുവര്‍ഷം 610ല്‍
മക്ക, പ്രാദേശിക ഗോത്രനേതാക്കളുടെ
കീഴില്‍ അധാർമ്മിക രീതികൾ നിറഞ്ഞ ഒരിടമായിരുന്നു.
ഹിറാഗുഹയില്‍ വച്ച് മുഹമ്മദ് നബിക്ക് (സ) ആദ്യമായി ദിവ്യബോധനം ലഭിച്ചപ്പോള്‍, വിഹ്വലതയാല്‍
അവിടുന്ന് പത്‌നി ഖദീജ (റ)യുടെ അടുത്തേക്ക് ഓടിച്ചെന്നു. ഇതുസംബന്ധിച്ച് ഖദീജ (റ)
ഉപദേശം തേടിയത് അവരുടെ ബന്ധുവും ഹീബ്രു ഗ്രന്ഥങ്ങളില്‍ പണ്ഡിതനുമായ വറഖ ഇബ്‌നു
നൗഫല്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതനോടായിരുന്നു. മൂസ നബിക്കു ലഭിച്ചതിനു സമാനമായ
ദൈവിക വെളിപാടാണിതെന്നു തിരിച്ചറിഞ്ഞ വറഖ, പ്രവാചകത്വത്തെ ശരിവയ്ക്കുകയും മുന്നറിയിപ്പു നല്‍കുകയും
ചെയ്തു: 'ഇത്
അല്ലാഹു മൂസാക്ക് (അ) അയച്ച അതേ മാലാഖയാണ്. താങ്കളുടെ ജനത താങ്കളെ
പുറത്താക്കുമ്പോള്‍ ഞാനൊരു ചെറുപ്പക്കാരനായിരുന്നെങ്കില്‍ എന്ന്
ആഗ്രഹിച്ചുപോകുന്നു.' ഉദയം ചെയ്യുന്ന ഇസ്്‌ലാമിക വെളിപാടിനെ ഒരു ക്രിസ്ത്യന്‍
പണ്ഡിതന്‍ അംഗീകരിക്കുന്നത് അബ്രഹാമിക പാരമ്പര്യങ്ങളെ മായ്ച്ചുകളയാതെ പരസ്പരം
ബന്ധിപ്പിക്കുന്ന ബഹുസ്വരതയുടെ ആദ്യ വേരുകളെയാണ് അടയാളപ്പെടുത്തുന്നത്.
മക്കയിലെ പീഡനകാലത്ത്, ഏകദേശം
ഇരുന്നൂറു പേര്‍ മാത്രമുണ്ടായിരുന്ന മുസ്്‌ലിംകള്‍ ഒരു രഹസ്യ ന്യൂനപക്ഷമായി തുടര്‍ന്നു.
പ്രവാചകര്‍ (സ) ഏകദൈവ വിശ്വാസം സൗമ്യമായി പ്രബോധനം ചെയ്യുകയും മറ്റുള്ളവരുടെ
വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തു. മക്കക്കാര്‍ അവിടുത്തെ തിരസ്‌കരിച്ചപ്പോള്‍
പ്രതികാരത്തിനല്ല, മറിച്ച് അവരുടെ മാര്‍ഗദര്‍ശനത്തിനായാണ് അവിടുന്ന് പ്രാര്‍ഥിച്ചത്.
ത്വാഇഫില്‍ കല്ലേറിനിരയായപ്പോഴും പ്രാര്‍ഥിച്ചത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവേ, എന്റെ
ജനതക്കു നീ വഴികാണിക്കേണമേ, അവര്‍ അറിവില്ലാത്തവരാണ്.' ക്രിസ്തുവര്‍ഷം 615ല്‍, അനുയായികളെ
ക്രിസ്ത്യന്‍ രാജ്യമായ അബ്്‌സീനിയയിലേക്ക് അയച്ചു. അവിടുത്തെ നജ്ജാശി രാജാവ് അവര്‍ക്ക്
അഭയം നല്‍കി, അവരുടെ വിശ്വാസം തന്റേതുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്നു
പ്രഖ്യാപിച്ചു. മതങ്ങള്‍ക്കതീതമായ ഈ രാഷ്ട്രീയ അഭയാര്‍ഥിത്വം, അഥവാ
ക്രിസ്ത്യാനികളാല്‍ സംരക്ഷിക്കപ്പെട്ട മുസ്്‌ലിംകള്‍ എന്നത് ലോക
രാഷ്ട്രീയചരിത്രത്തില്‍ തന്നെ മതസഹിഷ്ണുതയുടെയും അഭയാര്‍ഥി കുടിയേറ്റത്തിന്റെയും
മാനത്തില്‍ പ്രതിഷ്ഠിച്ച് പഠനവിധേയമാക്കാനുതകുന്ന ചരിത്രസംഭവങ്ങളാണ്.
ഖുര്‍ആന്‍ ഈ നിലപാടിന്
അടിവരയിട്ടു: 'നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' (109:6), 'വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്' (29:46). പ്രതിസന്ധികള്‍ക്കിടയിലും
മക്കയില്‍ പുലര്‍ത്തിയ ഈ ബഹുസ്വരത, മദീനയിലെ ധീരമായ സാമൂഹിക പരീക്ഷണങ്ങള്‍ക്കു കളമൊരുക്കി.
ക്രിസ്തുവര്‍ഷം 622ലെ ഹിജ്‌റ (പലായനം) മദീനയെ ഒരു ബഹുസ്വര സങ്കേതമാക്കി
മാറ്റി. അക്കാലത്ത് മദീനയിലെ ഏറ്റവും വലിയ സമൂഹം യഹൂദന്മാരായിരുന്നു, അറബ്
ഗോത്രങ്ങളും അവിടെ ഗണ്യമായുണ്ടായിരുന്നു, മുസ്്‌ലിംകള്‍ ഒരു ചെറിയ ന്യൂനപക്ഷവുമായിരുന്നു.
അവിടെയെത്തിയ പ്രവാചര്‍ (സ) തയാറാക്കിയ 'മദീന ഭരണഘടന'
(Charter of Medina), എല്ലാ
വിഭാഗങ്ങളെയും ഒരൊറ്റ 'ഉമ്മത്ത്' (സമൂഹം) ആയി പ്രഖ്യാപിക്കുന്ന വിപ്ലവകരമായ രേഖയായിരുന്നു.
ഇത് മതസ്വാതന്ത്ര്യം, പരസ്പര പ്രതിരോധം, തുല്യത എന്നിവ ഉറപ്പുനല്‍കി. അതിലെ പ്രധാന വ്യവസ്ഥ
ഇങ്ങനെയായിരുന്നു: 'ജൂതന്മാര്‍ വിശ്വാസികളോടൊപ്പം ഒരു സമൂഹമാണ്... അവര്‍ക്ക്
അവരുടെ മതം, മുസ്്‌ലിംകള്‍ക്ക് അവരുടേതും.'
ചരിത്രത്തിലെ ആദ്യത്തെ ഈ
ലിഖിത ഭരണഘടന, ബഹുസ്വരതയെ പ്രവര്‍ത്തനത്തിലൂടെ യാഥാര്‍ഥ്യമാക്കി.
ജൂതന്മാര്‍ക്ക് അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ പൂര്‍ണ സ്വയംഭരണാവകാശം നല്‍കി. നിര്‍ബന്ധിത
മതപരിവര്‍ത്തനം ഉണ്ടായില്ല, പകരം സഖ്യങ്ങള്‍ തഴച്ചുവളര്‍ന്നു. ഇതിന്റെ ഉജ്ജ്വലമായ
ഉദാഹരണമാണ് മുഖൈരിഖ് എന്ന ജൂതപുരോഹിതന്‍. ക്രിസ്തുവര്‍ഷം 625ലെ
ഉഹ്്ദ് യുദ്ധത്തില്‍, തന്റെ സമുദായത്തിന്റെ സാബത്ത് നിയമം ലംഘിച്ച് അദ്ദേഹം
പ്രവാചകനോടൊപ്പം പോരാടി. മാരകമായി മുറിവേറ്റ അദ്ദേഹം, തന്റെ
തോട്ടങ്ങളും സമ്പത്തും മുഹമ്മദ് നബിക്ക് (സ) നല്‍കാന്‍ വസ്വിയ്യത്ത് ചെയ്തു. ഇസ്‌ലാമിലെ
ആദ്യത്തെ 'വഖ്ഫ്' (പൊതുസ്വത്ത്) ആയി മാറിയ ആ സ്വത്ത്, പാവപ്പെട്ടവര്‍ക്കായി
വിനിയോഗിച്ചു. 'ജൂതന്മാരില്‍ ഏറ്റവും ഉത്തമന്‍' എന്നു
പ്രവാചകര്‍ (സ) വിശേഷിപ്പിച്ച മുഖൈരിഖിന്റെ ത്യാഗം, ഒരു ജൂതന്റെ സമര്‍പ്പണം
മുസ്്‌ലിം സമൂഹത്തിനു താങ്ങായതിന്റെ മതാതീത ഐക്യദാര്‍ഢ്യത്തിന്റെ ചരിത്രമാണ്.
ക്രിസ്തുവര്‍ഷം
628ല്‍ സീനായ് പര്‍വതത്തിലെ ക്രിസ്ത്യന്‍ സന്യാസിമാര്‍ക്കു നല്‍കിയ
'അഷ്ടിനാമെ' (AShtiname) എന്ന ഉടമ്പടി, ക്രിസ്ത്യാനികള്‍ക്കു സംരക്ഷണം ഉറപ്പുനല്‍കി. പ്രവാചകന്റെ
കൈപ്പത്തി പതിഞ്ഞ ഈ രേഖയില്‍ ഇങ്ങനെ പറയുന്നു: 'അവരുടെ
മേല്‍ ഒരു നിര്‍ബന്ധവും പാടില്ല. അവരുടെ പള്ളികള്‍ ബഹുമാനിക്കപ്പെടണം.'ക്രിസ്ത്യന്‍ പുരോഹിതരെ ഉപദ്രവിക്കുന്നത് വിലക്കുകയും അവരെ
നികുതിയില്‍നിന്ന് ഒഴിവാക്കുകയും ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മുസ്്ലിംകള്‍
സഹായിക്കണമെന്നും കല്‍പ്പിച്ചു. ഇതു ലംഘിക്കുന്നവര്‍ ദൈവികകോപത്തിന് ഇരയാകുമെന്നും
മുന്നറിയിപ്പു നല്‍കി. സെന്റ്്കാതറിന്‍ ആശ്രമത്തില്‍ ഇന്നും സൂക്ഷിച്ചിട്ടുള്ള ഈ
ഉടമ്പടി, ദൂരദേശത്തുള്ള ക്രിസ്ത്യാനികളുടെ പോലും
വിശ്വാസസ്വാതന്ത്ര്യം ഉറപ്പാക്കിയ സജീവമായ ബഹുസ്വരതയുടെ പ്രതീകമാണ്.
ഉടമ്പടികള്‍ പിന്നെയും
തുടര്‍ന്നു: 624ല്‍ നജ്‌റാനിലെ ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ കരാറും
പ്രവാചകപള്ളിയില്‍ അവര്‍ക്ക് ആരാധന നടത്താനും ദൈവശാസ്ത്ര സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള
അനുവാദവും നല്‍കി. 630ലെ മക്കാവിജയത്തില്‍
എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കി, വിഗ്രഹങ്ങള്‍
സമാധാനപരമായി നീക്കംചെയ്തു. 632ലെ വിടവാങ്ങല്‍
പ്രസംഗത്തില്‍, 'അറബിക്ക് അനറബിയെക്കാളോ വെള്ളക്കാരന് കറുത്തവനെക്കാളോ
യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാ മനുഷ്യരും ആദമില്‍നിന്നും ഹവ്വയില്‍നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് മനുഷ്യസമത്വം ഊട്ടിയുറപ്പിച്ചു. ഖുര്‍ആന്‍
വചനങ്ങള്‍ ഈ സാമൂഹികഘടനയെ ബലപ്പെടുത്തി: 'മതത്തിന്റെ പേരില്‍
നിങ്ങളോട് യുദ്ധം ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു
വിലക്കുന്നില്ല' (60:8), 'സന്യാസിമഠങ്ങള്‍, പള്ളികള്‍, സിനഗോഗുകള്‍ എന്നിവയുടെ സംരക്ഷണം' (22:40). 'ആരൊരുവന്‍ ഒരു അമുസ്്‌ലിമിനെ ഉപദ്രവിക്കുന്നുവോ, ഞാന്‍ അവനെതിരേ വാദിക്കുന്നവനായിരിക്കും' എന്ന പ്രവാചകവചനം ഇതിന് അടിവരയിടുന്നു.
ഏഴാം നൂറ്റാണ്ടില്‍ മക്കയിലും മദീനയിലും പരിസരപ്രദേശങ്ങളിലും ഇവ്വിധം
പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ ഇസ്്‌ലാം കേരളക്കരയിലും എത്തി എന്നത്
ചരിത്രവസ്തുതകളാല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഏഴാം നൂറ്റാണ്ടിനു മുമ്പേ
വാണിജ്യ ബന്ധമുള്ള ജൂത, ക്രിസ്ത്യന്‍ മതങ്ങള്‍ പ്രചരിച്ച
കേരളീയ ഭൂമിയിലേക്ക് അക്കാലത്തുതന്നെ ഇസ്്‌ലാം പ്രചരിച്ചു എന്നതില്‍
അസ്വാഭാവികതയൊന്നുമില്ല. ചരിത്രഗ്രന്ഥങ്ങളിലും ഐതിഹ്യങ്ങളിലും പതിഞ്ഞുകിടക്കുന്ന
ചേരമാന്‍ പെരുമാളിന്റെ ഇസ്്‌ലാമിക ആശ്ലേഷത്തോടെയോ മാലിക് ദീനാറിന്റെയും
സംഘത്തിന്റെയും കടന്നുവരവോടെയോ ഇസ്്‌ലാമിന്റെ വ്യാപനം കേരളത്തില്‍
ശക്തിപ്പെട്ടിരിക്കാം. പ്രവാചകര്‍ (സ)യുടെ ജീവിതകാലത്തുതന്നെ സ്വഹാബാക്കളിലൂടെ
ഇസ്്‌ലാം കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നത് ചരിത്രഗ്രന്ഥങ്ങളുടെ
അത്രകണ്ട് പിന്‍ബലമില്ലാത്ത അഭിപ്രായവും തള്ളിക്കളയേണ്ടതായിട്ടില്ല. മറിച്ച് ഏറെ
വാണിജ്യ സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്ന രണ്ടുപ്രദേശങ്ങള്‍
തമ്മിലുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയെന്നോണം അതങ്ങനെ സംഭവിച്ചിരിക്കാം
എന്നുവേണം അനുമാനിക്കാന്‍. പ്രവാചകരുടെ(സ) കാലത്തുതന്നെ മലയാളമണ്ണില്‍ അന്നത്തെ
കേരള രാജാക്കന്മാര്‍ ഇസ്്‌ലാം മതത്തെ സ്വീകരിക്കുകയും
പ്രതിഷ്ഠിക്കുകയുമാണുണ്ടായിരുന്നത് എന്ന് ചരിത്രവായനയില്‍നിന്ന്
മനസിലാക്കിയെടുക്കാം.
പള്ളികള്‍ പണിയാന്‍ ആവശ്യമായ സ്ഥലം, അതിനാവശ്യമായ തോട്ടങ്ങള്‍, കുടുംബജീവിതം നയിക്കാന്‍ അറബികള്‍ക്ക് കേരളീയ വനിതകളെ വിവാഹം
കഴിക്കാനുള്ള അനുവാദം, ഇവിടെ ജീവിതം പലര്‍ത്താനുള്ള
അനുവാദം തുടങ്ങിയവ കേരള രാജാക്കന്മാര്‍ ഒരുക്കി. അങ്ങനെ കേരളത്തില്‍ വേരോട്ടം
ലഭിച്ച ഇസ്്‌ലാംമതം മക്കയും മദീനയും ഏതു രൂപത്തിലാണോ നിലകൊണ്ടത് സമാന സകല സാംസ്‌കാരിക
ഔന്നിത്യങ്ങളും ഇവിടെ പുലര്‍ത്തി. അതിനാലാണ് ഈ സ്വീകാര്യത ലഭ്യമായതും ഈ മണ്ണില്‍
തഴച്ചുവളരാനുമായത്. സമീപ നൂറ്റാണ്ടിലെ തുഹ്ഫതുല്‍ മുജാഹിദീനും ഫത്്ഹുല്‍
മുഈനുമെല്ലാം കേരളത്തിലെ ഹൈന്ദവ രാജാക്കന്‍മാരും ഇസ്്‌ലാമികസമൂഹവും തമ്മിലുള്ള
പാരസ്പര്യത്തെ പ്രഖ്യാപിക്കുന്നതായ ലിഖിതരേഖകളാണ്. യഥാര്‍ഥത്തില്‍ മക്കയിലും മദീനയിലും
മുളപൊട്ടിയ ഇസ്്‌ലാം നൂറ്റാണ്ടുകളിത്രയുമായി കേരളീയ ഭൂമികയില്‍ വളര്‍ന്നു
പന്തലിച്ചു.
കോളനിവല്‍കൃത സ്വാതന്ത്ര്യ സമരഭൂമികയിലെ കേരളം ആധുനികതയിലേക്ക്
നടന്നടുക്കാനിരിക്കുന്ന ഘട്ടത്തില്‍ യഥാര്‍ഥ ഇസ്്‌ലാമിന്റെ പിന്‍മുറ എന്നോണമാണ്
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 1926ല്‍ രൂപീകരിക്കപ്പെട്ടത്.
കൊളോണിയല്‍ ആധുനികതയില്‍ രൂപപ്പെട്ട പുതിയ ലോകക്രമത്തില്‍ ജനാധിപത്യത്തിലേക്ക്
കാല്‍വയ്്ക്കാനിരിക്കുന്ന രാജ്യത്തെ പുതിയ മൂല്യക്രമത്തില്‍ അനുസൃതമായി ഇസ്്‌ലാമിനെ
സംരക്ഷിക്കാന്‍ പുതിയ വഴി തുറക്കുകയായിരുന്നു അന്ന് സമസ്ത. ഏഴാം നൂറ്റാണ്ടു മുതല്‍
പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ മണ്ണില്‍ അറേബ്യയില്‍നിന്ന് നേരിട്ട് പ്രചരിച്ച ഇസ്്‌ലാമിന്
ഒരു സംഘടനാരൂപം, ഇതാകട്ടെ 1926നു മുമ്പ് ഉടലെടുത്ത മറ്റു ചില ഇസ്്‌ലാമിക സംഘടനാ രൂപങ്ങളെ, കൊളോണിയല്‍ കൂട്ടുകെട്ടില്‍ പിറന്ന നവീന ഇസ്്‌ലാമിക
രാഷ്ട്രീയ രൂപത്തെ- ചെറുക്കാന്‍ കൂടിയായിരുന്നു എന്നതാണു വസ്തുത. യഥാര്‍ഥ ഇസ്്‌ലാമിന്റെ
സംരക്ഷണത്തിനുള്ള പ്രതിരോധം എന്ന നിര്‍ബന്ധിതാവശ്യത്തില്‍നിന്ന് ഉയിര്‍കൊണ്ട
സംഘടനാ കൂട്ടായ്മയായിരുന്നു സമസ്ത കേരള ജംഇയ്യതുല്‍ ഉലമ.
1926ൽ ഉദയം ചെയ്ത സമസ്ത യഥാർഥ ഇസ്്ലാമിനെ എല്ലാ
പ്രതിസന്ധികളിലും മുറുകെപ്പിടിച്ചു. പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും
വിട്ടുവീഴ്ചയിലും നീതിയിലും കെട്ടിപ്പടുത്ത ഇസ്‌ലാമിക സംഘടനാ രൂപമായി സമസ്ത
നിലകൊള്ളുമ്പോൾ സമസ്ത ചെറുത്തത് അസഹിഷ്ണുതവും ഏകശിലാത്മകവുമായ നജ്ദ് കേന്ദ്രീകൃത
സാമ്രാജ്യത്വ ഇംഗിതത്തിന് പ്രവർത്തിക്കുന്ന നവീന ഇസ്‌ലാമിനെയാണ്. ഇത് ഇസ്‌ലാമിക
വിശ്വാസികൾ മാത്രമല്ല പൊതുജനവും ആശ്വാസമായി കാണേണ്ട ഒന്നാണ്. സമസ്ത അറുപതാം വാര്‍ഷിക
സമ്മേളനത്തില്‍ ശംസുല്‍ ഉലമ പ്രഖ്യാപിച്ചത്, 'വാവരുവലിയുള്ളയും അയ്യപ്പസ്വാമിയും
തമ്മിലുള്ള സൗഹാര്‍ദനില എക്കാലത്തും മലയാളമണ്ണില്‍ നിലനില്‍ക്കണം'
എന്നാണ്. ഇതാകട്ടെ യഥാര്‍ഥ ഇസ്്‌ലാമായ,
സമസ്ത വിഭാവനം ചെയ്യുന്ന പാരമ്പര്യ
സുന്നി സൂഫി ഇസ്്‌ലാം ഈ മണ്ണില്‍ നിലനിന്നാല്‍ മാത്രം സാധ്യമാകുന്ന ഒന്നുമാണ്.
.
.