അദൃശ്യവത്ക്കരണത്തിന്റെ അധിനിവേശ ദർശനം

ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ദേശം’ എന്ന സയണിസ്റ്റ് മുദ്രാവാക്യത്തിൽ തന്നെ പ്രകടമാണ് ഇസ്രയേലിന്റെ അധിനിവേശ ദർശനം. അഥവാ, ഒറ്റപ്പെടുത്തലിന്റെയും അദൃശ്യവത്ക്കരണത്തിന്റെയും ദർശനം. ജൂത ജനതയെ ദേശമില്ലാത്തവരാക്കി അധിനിവേശത്തിനു പ്രേരിപ്പിക്കുകയും പാലസ്തീനിലെ അറബ് ജനസംസ്കൃതിയെ അദൃശ്യരും അപ്രത്യക്ഷരുമാക്കി അധിനിവേശത്തിനു കീഴിലാക്കുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യത്തിൽ മുഴച്ചുനിൽക്കുന്നത്. ഇസ്രയേൽ പാലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത് സാമ്രാജ്യത്വവും അധിനിവേശവുമാണെന്ന് ആഗോളപ്രശസ്തരായ പല ബുദ്ധിജീവികളും വ്യക്തമാക്കി കഴിഞ്ഞു. കാലത്തിനനുസരിച്ച് കോലം മാറി വരുന്ന അധിനിവേശത്തിനും സുവ്യക്തമായൊരു ദർശനമുണ്ട്. രാഷ്ട്രീയമായും സാംസ്ക്കാരികമായും നാമറിയാതെ നുഴഞ്ഞുകയറുക, സ്വാധീനം ചെലുത്തി കീഴടക്കുക എന്നതാണ് ഇതിന്റെ രീതിശാസ്ത്രമെങ്കിൽ ചരിത്രത്തെയും രാഷ്ട്രീയത്തെയും തങ്ങൾക്കു പ്രതികൂലമായൊരു ബൃഹദാഖ്യാനമായി ചിത്രീകരിച്ച് വർത്തമാനത്തിലും ഭാവിയിലും തങ്ങളേറ്റെടുത്തു നടത്താൻ പോകുന്ന എല്ലാ അനീതികളെയും തിന്മകളെയും ഇതേ ബൃഹദാഖ്യാനം ഉപയോഗിച്ച് ന്യായീകരിക്കുന്നതാണ് അധിനിവേശത്തിന്റെ സ്വഭാവം.

ഓരോ വ്യക്തിക്കും വ്യക്തിഗതമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഉണ്ടെന്നു വാദിക്കുന്ന ലിബറലിസം ഒറ്റനോട്ടത്തിൽ അധിനിവേശവിരുദ്ധ ദർശനമാണെന്നു തോന്നാമെങ്കിലും ക്ലാസിക്കൽ ലിബറലിസത്തിന്റെ ചരിത്രത്തിലെ അതികായന്മാരുടെ (ജോൺ ലോക്ക്, ജെ എസ് മിൽ) സിദ്ധാന്തങ്ങൾ തന്നെയാണ് കാലാക്കാലങ്ങളായി അധിനിവേശത്തെയും സാമ്രാജ്യത്വത്തെയും സാധൂകരിക്കാൻ ഉപയോഗിച്ചു പോന്നിട്ടുള്ളത്. മുഖ്യധാരാ പൊതുസമൂഹത്തിൽ ലിബറലിസം എന്നത് മനുഷ്യനു സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നേടിക്കൊടുത്ത സിദ്ധാന്തമായി മനസ്സിലാക്കപ്പെടുമ്പോൾ, ഇതേ ലിബറൽ സൈദ്ധാന്തികർ തന്നെയാണ് ആഗോളരാഷ്ട്രീയ തലത്തിൽ അധിനിവേശത്തെ സൈദ്ധാന്തികമായി അരക്കിട്ടുറപ്പിച്ചതെന്നുള്ള വാസ്തവം സമകാലികതയിലെ മാനവികരും ഉദാര, സ്വാതന്ത്ര്യ, സമത്വവാദികളും മറന്നുപോകുകയോ അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയോ ആണ്. ലിബറലിസം ഓരോ വ്യക്തിക്കും വ്യക്തിയെന്ന ചുരുങ്ങിയ തലത്തിലെ മിഥ്യാ സ്വാതന്ത്ര്യത്തെ നൽകുമ്പോൾ പലപ്പോഴും നഷ്ടമാകുന്നത് വിശാലമായ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സ്വാതന്ത്ര്യമാണ്. ലിബറലിസം വ്യക്തിസ്വാതന്ത്ര്യമെന്ന ഇരയിൽ കൊളുത്തി പൌരസ്ത്യലോകത്തെ കാലാക്കാലങ്ങളായി അധിനിവേശത്തിനു കീഴിലാക്കിയതും ഇന്നും തുടരുന്നതും ഇതേ മാർഗ്ഗത്തിലൂടെയാണ്. വ്യക്തിസ്വാതന്ത്ര്യത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ നഷ്ടമായത് സാമൂഹികവും രാഷ്ട്രീയവുമായ വിശാലമാനങ്ങളുള്ള സ്വാതന്ത്ര്യമാണെന്നതാണ് വാസ്തവം.

ഒരു വ്യക്തി ജനിക്കുമ്പോൾ തൊട്ട് നിബന്ധനകളേതുമില്ലാതെ സ്വതന്ത്രരാണെന്നും സാമൂഹികവും സാംസ്ക്കാരികവുമായ യാതൊരു പ്രത്യേകതകളുമില്ലാത്തവരാണെന്നും അതിനാൽ വ്യക്തിയുടെ ഇഷ്ടങ്ങൾ, തീരുമാനങ്ങൾ, രീതികൾ എല്ലാം സ്വയം നിർണ്ണയിക്കാമെന്നും ഇതിലാർക്കും കടന്നുകയറാനാവില്ലെന്നുമുള്ള ക്ലാസിക്കൽ ലിബറൽ ദർശനം പാശ്ചാത്യലോകത്തിനും പൌരസ്ത്യ ലോകത്തിനും ഒരുപോലെ ആകർഷണീയമായിരുന്നു. കെട്ടുപാടുകളില്ലാത്ത, വിധിവിലക്കുകളില്ലാത്ത എന്തും നേടാവുന്ന സ്വാതന്ത്ര്യത്തിന്റെ സ്വേച്ഛയുടെ ലോകം. വ്യക്തിയെ നിർണ്ണയിക്കുന്നതിൽ മതത്തിനോ ചരിത്രത്തിനോ സംസ്ക്കാരത്തിനോ യാതൊരു പങ്കുമില്ലെന്ന പ്രഥമദൃഷ്ട്യാ യുക്തിസഹമായ ദർശനം. യഥാർത്ഥത്തിൽ ഇതു തന്നെയാണ് അധിനിവേശ ദർശനം പ്രയോഗവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി വർത്തിച്ചത്. ഓരോ വ്യക്തിയെയും സാമൂഹിക ചരിത്രസംസ്കൃതിയിൽ നിന്നും വേർപ്പെടുത്തി യാതൊരു സംസ്ക്കാരത്തിനോടും കടപ്പെട്ടിരിക്കാത്ത സ്വേച്ഛയുടെ അതിരുകളും പരിധികളുമില്ലാത്ത ലോകത്തിലേക്കു ലിബറലിസം ഇറക്കിവിട്ടതോടെ സംസ്കൃതിയെ മനുഷ്യർ സംശയത്തോടെ നോക്കുകയും അതിനെ ഉപേക്ഷിക്കുകയും അതിനെ ലിബറലിസത്തിന്റെ ചട്ടക്കൂടിനൊത്തു പരിഷ്കരിക്കാനും ശ്രമിച്ചു. അവിടെ സമൂഹം, സംസ്ക്കാരം, ദേശം, ചരിത്രം, മനുഷ്യൻ എന്നിവയെല്ലാം സംയുക്തമായിരുന്നെങ്കിൽ, പിന്നീടത് ലിബറലിസത്തിന്റെ കടന്നുവരവോടെ ഒറ്റപ്പെട്ട തുരുത്തുകളായി. ഇതിലേറ്റവും ഒറ്റപ്പെട്ടത് മനുഷ്യനായിരുന്നു. എല്ലാം ചുറ്റിലും ഉണ്ടായിരിക്കെ തന്നെ ജീവിതത്തെ അർത്ഥവത്താക്കുന്നതും താനെവിടെ ഭാഗമായിരിക്കുന്നതെന്നറിയാതെ, എവിടെയും ബന്ധിക്കപ്പെടാതെ വ്യക്തിസ്വത്വത്തെ അലച്ചിലിനു വിധേയമാക്കുകയുമാണ് ലിബറലിസം ചെയ്തത്.

ഇത്തരത്തിൽ മനുഷ്യന്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്നെല്ലാം വ്യക്തിയെ അടർത്തിയെടുക്കാൻ സാധിച്ചതോടെ ചില ജനതകൾക്ക് ദേശമില്ലെന്നും സംസ്ക്കാരവും ചരിത്രവുമില്ലെന്നും അവരെയും അവിടങ്ങളെയും യൂറോകേന്ദ്രിതമായ സാംസ്ക്കാരികസാമൂഹിക ദർശനത്തിനും രാഷ്ട്രീയദർശനത്തിനും കീഴിൽ എന്നന്നേക്കുമായി അധീനത്തിലാക്കാമെന്നുള്ളതും സ്ഥാപിതമായി. ആത്യന്തികമായി പറഞ്ഞാൽ, യൂറോകേന്ദ്രിതമല്ലാത്ത, വെള്ളക്കാരന്റേതല്ലാത്ത സമൂഹവും സംസ്ക്കാരവും നാഗരികമല്ലെന്നും അതിനെ ഒന്നുകിൽ കൊളോണിയലിസത്തിലൂടെ, സാമ്രാജ്യത്വത്തിലൂടെ, അല്ലെങ്കിൽ ഉദാരവത്ക്കരണത്തിലൂടെ പരിഷ്കരിക്കുക സമം അധിനിവേശത്തിനു കീഴിലാക്കുക എന്നതു മാത്രമാണ് അധിനിവേശത്തിന്റെ ദർശനം. സ്ഥലകാലങ്ങൾക്ക് വിധേയമായി അധിനിവേശത്തിന്റെ രീതിശാസ്ത്രത്തിൽ മാറ്റം വന്നിരിക്കാം. ഇന്ത്യയിൽ വാണിജ്യ സൌഹൃദത്തിലൂടെ വേരുറപ്പിച്ചതിനു ശേഷമാണ് ‘വെള്ളക്കാരന്റെ ഭാരമെന്ന നാട്യത്തിലൂടെ ഭാഷയിലൂടെയും സംസ്ക്കാരത്തിലൂടെയും അധിനിവേശം നടത്തിയത്. പിന്നീട് ഇരുന്നൂറു വർഷത്തോളം രാഷ്ട്രീയമായി തുടരുകയും സാംസ്ക്കാരികാധിനിവേശത്തിലൂടെ ആധുനികവും ലിബറലുമായൊരു ഇന്ത്യ ഇവിടെ തുടരുമെന്നും ഉറപ്പിച്ചുകൊണ്ടാണ് പാശ്ചാത്യർ ഇന്ത്യ വിടുന്നത്. പാലസ്തീനിലാവട്ടെ, ഒട്ടോമൻ സാമ്രാജ്യത്തെ ഒന്നാം ലോകയുദ്ധത്തിൽ തകർത്തതോടെ പാലസ്തീനെന്ന ‘അസംസ്കൃത അറബ് സമൂഹത്തെ പാശ്ചാത്യ സംസ്ക്കാരവും രാഷ്ട്രീയവും ഭരിച്ചാലേ സംസ്ക്കരിക്കപ്പെടൂ എന്ന ‘രക്ഷാദൌത്യ’ നാട്യമായിരുന്നു പാലസ്തീൻ അധിനിവേശത്തിന്റെ ആദ്യപടി. ഇക്കാലയളവിൽ വെള്ളക്കാരന്റെ സംസ്ക്കാരത്തിൽ മയങ്ങിയ വരേണ്യ അറബ് ജനതയെ കൂട്ടുപിടിച്ച് പാലസ്തീന്റെ ജനതയെ അതിന്റെ ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്ന് വിഘടിപ്പിക്കാൻ ബ്രിട്ടീഷ് അധീശത്വത്തിനു സാധിച്ചു. പിന്നീട് സയണിയസത്തിന്റെ ‘ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ദേശം’ എന്ന ആഖ്യാനം നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഒടുവിൽ സയണിസത്തിനു വിട്ടുകൊടുക്കാനും ഇതേ കൊളോണിയൽ ദർശനത്തിനു ഏറെ പാടുപെടേണ്ടി വന്നില്ല. 


 ബ്രിട്ടനിൽ നിന്ന് സയണിസത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയിൽ അധിനിവേശത്തിന്റെ കൈമാറ്റം നടന്നപ്പോഴും പാശ്ചാത്യശക്തികൾ ഉറപ്പുവരുത്തിയത് ഇസ്രയേലിൽ യൂറോകേന്ദ്രിത സംസ്ക്കാരവും രാഷ്ട്രീയവും തഴച്ചുവളരുമെന്നും തദ്ദേശീയ പാലസ്തീൻ ചരിത്രവും സമൂഹവും സംസ്ക്കാരവും  അശേഷം ഇല്ലാതാക്കുമെന്നുമാണ്. പകരം, വെള്ളക്കാരന്റെ ഭാരവും രാഷ്ട്രീയ രക്ഷാദൌത്യവും പോലെ ആലംബഹീനരായ ജൂതജനതയ്ക്ക് ആലംബമായവർ ഞങ്ങളെന്ന ആഖ്യാനത്തെയും ഈ അധിനിവേശ ശക്തികൾ അക്കാദമികമായും അല്ലാതെയും പ്രചരിപ്പിച്ചു. ഇതുമുന്നിൽ നിർത്തി ഇന്നും ഈ അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം സ്ഥലകാല ബന്ധിതമായ ഉപരിപ്ലവമായ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലും അന്തർവർത്തിയായിരിക്കുന്നത് സംസ്കൃതിയെയും സമൂഹത്തെയും അദൃശ്യമാക്കി കൊണ്ട് അധിനിവേശം സാധ്യമാക്കുന്ന ഉദാരവത്കൃത ദർശനം മാത്രമാണ്.

ലിബറലിസവും കൊളോണിയലിസവും തമ്മിലുള്ള ബന്ധം സൂക്ഷ്മമെങ്കിലും ദൃഢവും സ്ഥായിയുമാണ്. കൊളോണിയലിസവും അധിനിവേശവും രാഷ്ട്രീയദർശനങ്ങളുടെ ചേരിയിൽ വലതുപക്ഷത്താണെങ്കിൽ ലിബറലിസം മാനവരാശിക്കു അനുഗുണമായ ഇടതുപക്ഷചേരിയാണെന്നാണ് പൊതുധാരണ. എന്നാൽ, ഇതേ ലിബറലിസം പാലൂട്ടുന്ന യൂറോകേന്ദ്രിത ചരിത്രസാംസ്ക്കാരിക മേൽക്കോയ്മ തന്നെയാണ് അധിനിവേശത്തിന്റെ ദർശനവും. തങ്ങളാണ് വലിയവരെന്നും തങ്ങളുടേതു മാത്രമാണ് ഉത്കൃഷ്ടമെന്നുമുള്ള ദർശനത്തിൽ നിന്നാണ് മറ്റെല്ലാത്തിനേയും പരിഷ്ക്കരിക്കണമെന്നും നാഗരികമാക്കണമെന്നും അതിനു വേണ്ടി വേണമെങ്കിൽ കീഴ്പ്പെടുത്താമെന്നും നിയന്ത്രിക്കാമെന്നും ഉപയോഗപ്പെടുത്താം എന്നുമുള്ള ഉദാര സ്വേച്ഛാധിപത്യ (ബെനവലന്റ് ഡെസ്പോട്ടിസം) ക്ലാസിക്കൽ ലിബറലിസ്റ്റുകൾ വിഭാവനം ചെയ്തത്. ഇനി, ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ആവിർഭവിച്ചതോടെ തിരോഭവിച്ച പ്രതിഭാസമല്ല അധിനിവേശം. അത് ഇന്ത്യയിൽ നിന്നും ആഫ്രോ- ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇരുപതാം നൂറ്റാണ്ടോടെ ഇല്ലാതായ ഒന്നല്ല. ഇന്ന് ഇസ്രയേൽ പാലസ്തീനിൽ ചെയ്യുന്നതു മാത്രവുമല്ല അധിനിവേശം. ഓരോ സംസ്ക്കാരവും ചരിത്രവും ദേശവും നാഗരികമല്ലെന്നും സംസ്കൃതമല്ലെന്നും യൂറോപ്പിന്റെ സാംസ്ക്കാരിക സൌന്ദര്യദർശനങ്ങൾക്കനുസരിച്ച് ഇതെല്ലാം പരിഷ്കരിക്കപ്പെടേണ്ടതുമുണ്ടെന്നും ഇന്നും അബോധമായി നിലനിൽക്കുന്ന ചിന്താഗതി പോലും അധിനിവേശമാണ്. ഇങ്ങനെ സ്ഥലകാലങ്ങൾക്കതീതമായി ലോകത്തെ വിവിധ ജനതകളിലെ വ്യക്തികളിലും തന്റെ സംസ്ക്കാരത്തെയും ചരിത്രത്തെയും കുറിക്കുന്ന അപകർഷതാബോധമാണ് അധിനിവേശ ദർശനത്തിന്റെ ആദ്യത്തെ വിത്തിടീൽ. ചരിത്രത്തെയും സംസ്ക്കാരത്തെയും പരിഷ്ക്കരിക്കുന്നതു വഴി ‘കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന രീതിയാണ് പിന്നെ അവലംബിക്കുന്നത്. ക്രമേണ, ചരിത്രവും സംസ്ക്കാരവും അദൃശ്യമാകുന്നു. പിന്നീട് ജനതയില്ലാത്ത, ചരിത്രവും സംസ്ക്കാരവുമില്ലാത്ത ദേശങ്ങളിൽ മേലാളന്മാരായി ആർക്കും വാഴാമെന്ന സ്ഥിതി വരുന്നതോടെ അധിനിവേശം സമ്പൂർണ്ണമാകുന്നു. പിന്നീട് സമയവും സൌകര്യവും അനുസരിച്ച് ചരിത്രത്തെയും സംസ്ക്കാരത്തെയും തങ്ങളുടെ ആഖ്യാനങ്ങൾക്ക് അനുരൂപമായി പുനർനിർമ്മിക്കുകയും അതിനെ വലിയൊരു ആഖ്യാനമാക്കി മാറ്റുകയും ചെയ്യുന്നു.

ജൂതനു ദേശമില്ലെന്നും ഈ ജനത കാലങ്ങളായി മതഭ്രഷ്ടിനിരയാവുന്നുണ്ടെന്ന ചരിത്രത്തെ വലിയൊരു ആഖ്യാനമാക്കി കൊണ്ടാണ് ഇസ്രയേലിന്റെ പാലസ്തീൻ അധിനിവേശം പലപ്പോഴും ന്യായീകരിക്കപ്പെടുന്നത്. ഇതുകൂടാതെഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നടന്ന ഹോളോകാസ്റ്റും സയണിസ്റ്റ് അധിനിവേശത്തെ ന്യായീകരിക്കുന്ന യുക്തിയായി വർത്തിക്കാറുണ്ട്. ഹിന്ദുവും ഹിന്ദുത്വയുംമുസ്ലീങ്ങളും ഇസ്ലാമിസവും തമ്മിൽ ദാർശനിക ബന്ധമില്ലെന്നു പറയുന്നതു പോലെ ജൂതമതവും സയണിസവും തമ്മിൽ ബന്ധമില്ലെന്നതാണ് വാസ്തവം. പലപ്പോഴും സയണിസത്തിന്റെ ലിബറൽ രാഷ്ട്രീയദർശനങ്ങൾ ജൂതമതത്തെയും അതിന്റെ സംസ്ക്കാരത്തെയും ചരിത്രത്തെയും അപഹരിക്കുകയും അങ്ങനെ സയണിസത്തിനു ജൂതമതത്തോളം പഴക്കമുള്ള ചരിത്രവും സംസ്ക്കാരവും സൃഷ്ടിച്ചുകൊണ്ട് അധിനിവേശത്തെ ന്യായീകരിക്കുകയും തദ്ദേശീയ സാമൂഹിക ജനസംസ്കൃതിയെ ഇല്ലാതാക്കുകയും ചെയ്യുകയാണ് എന്നതാണ് വാസ്തവം. ചുരുക്കത്തിൽഅധിനിവേശത്തിനുള്ള വിളനിലമാവുന്നത് ചരിത്രംസംസ്ക്കാരംസമൂഹം എന്നിവയിലുണ്ടാകുന്ന അശ്രദ്ധയും കൃത്യമായ പ്രതിരോധത്തിന്റെ അഭാവവുമാണെന്നു സാരം

അധിനിവേശങ്ങൾ ചരിത്രത്തിൽ സുലഭമാണെങ്കിലും യൂറോകേന്ദ്രിതമായ അധിനിവേശങ്ങൾ ലിബറലിസത്തിന്റെ സാംസ്ക്കാരികദർശനത്തോടെ നുഴഞ്ഞുകയറി വിമോചനം അസാധ്യമാകുന്ന വിധത്തിൽ നിലനിൽക്കുന്നതാണ് പതിവുകാഴ്ച്ച. അദൃശ്യമായി വർത്തിച്ചുകൊണ്ട് വിദൂരഭാവിയിലേക്കു പോലും അധിനിവേശപദ്ധതികൾ സുസ്ഥിരമാക്കുന്നതുമാണ് കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്നും ഇസ്രയേലിന്റെ സമാനമായ അധിനിവേശ പദ്ധതികളിൽ നിന്നും വ്യക്തമാകുന്നത്. അധിനിവേശത്തെ സമരതന്ത്രമായി പ്രതിരോധിക്കുക എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ദാർശനികമായി എതിരിടുക എന്നതും. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതികളെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക- വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കുക എന്നിങ്ങനെ മാത്രമേ നിലവിലെ അധിനിവേശത്തിൽ നിന്നും വരാനിരിക്കുന്ന അധിനിവേശങ്ങളിൽ നിന്നും വിമോചനം സാധ്യമാവൂ.














 

ഓർബിറ്റൽ; മനുഷ്യജീവിതത്തിന്റെ ഭ്രമണപഥം

    2013ലെ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഗ്രാവിറ്റിയുടെ അവസാന സീനുകളിലൊന്നിൽ ബഹിരാകാശത്തു നിന്ന് പേടകം തകർന്ന് ഭൂമിയിലേക്ക് വീഴുന്ന സാന്ദ്ര ബുള്ളോക്ക് തന്റെ നഗ്നപാദങ്ങൾ ഭൂമിയിലെ ചളിയിൽ പുതഞ്ഞെഴുന്നേൽക്കുന്നൊരു ദൃശ്യമുണ്ട്. മനുഷ്യനും ഭൂമിയും തമ്മിലെ അഗാധ ബന്ധത്തെ തീവ്രമായി അവതരിപ്പിക്കുന്നഓർബിറ്റൽ ആ ഒരൊറ്റ അവസാനരംഗത്തിലൂടെ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന മനോഹരമായൊരു ദാർശനിക ചാരുത കൈവന്നിരുന്നു. മനുഷ്യനു വേണ്ടിയുള്ള ഭൂമിഭൂമിക്കു വേണ്ടിയുള്ള മനുഷ്യൻ എന്ന മനോഹര ദർശനത്തിൽ ഇവ രണ്ടിനുമിടയിലെ ബന്ധവുമുണ്ട്. രണ്ടിന്റെയും നിലനിൽപ്പിനെ അർത്ഥവത്താക്കുന്ന ബന്ധം. ലോകവ്യവഹാരങ്ങൾ സങ്കീർണതയ്ക്കു മേൽ സങ്കീർണ്ണമായി കൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെമനുഷ്യന്റെ നിലനിൽപ്പിനെ ലളിതമാക്കാൻ സഹായിക്കുന്ന ചിന്തയാണ് ഇത്. ആ ഒരു ചിന്ത ഒരു ലഘു നോവലായാൽ എങ്ങനെയിരിക്കും..ഈയൊരു ചിന്തയെ പല മനുഷ്യരിലൂടെആണിലൂടെയും പെണ്ണിലൂടെയുംആസ്തിക്യത്തിലൂടെയും നാസ്തിക്യത്തിലൂടെയുംപല രാഷ്ട്രീയത്തിലൂടെയും ദേശീയതയിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും എന്നാൽ ഭൂമിക്കു പുറത്തു നിന്ന് പറയുന്ന ബോധധാരാ നോവലാണ് സാമന്താ ഹാർവിയുടെ ഓർബിറ്റൽ. പതിനാറു തവണ ഭൂമിയെ വലം വെക്കുന്ന ഇന്റർനാണൽ സ്പേസ് സ്റ്റേഷനിലെ ആറു പേരുടെ ഒരു ദിവസത്തെ മാനസിക വ്യാപാരങ്ങളിലൂടെ പുരോഗമിക്കുന്ന നോവലിൽ ഭൂമിക്കു പുറത്തുള്ള ഒരൊറ്റ ദിവസത്തെ ആറു പേരിലൂടെ കാണാൻ ശ്രമിക്കുന്നു. തങ്ങളുടെ ജീവിതത്തെജീവിതമല്ലാതാകുന്ന ഭൂമിക്കു പുറത്തുള്ള നിലനിൽപ്പിനെഭൂമിയിൽ ഉയർന്നു പൊങ്ങുന്ന കൊടുങ്കാറ്റിനെ ആറു പേർ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ട് വീക്ഷിക്കുന്നു.

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്ത് വിവിധ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന ആറു പേർറഷ്യക്കാരായ റോമനും ആന്റണും, ജപ്പാൻകാരിയായ ഛൈ, ഇറ്റലിക്കാരനായ പിയെട്രോ, അമേരിക്കക്കാരനായ ഷോണും ബ്രിട്ടീഷുകാരിയായ നെല്ലും. തങ്ങളുടെ പേടകത്തിനകത്ത് വ്യത്യസ്ത ജോലികൾ ചെയ്യുന്ന ഭൂമിക്കു പുറത്തുള്ള ആ മനുഷ്യസമൂഹത്തിൽ വിവിധ ധർമ്മങ്ങൾ ചെയ്ത് പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ആറുപേർ. ഭൂമിയുടെ പരിലാളനകൾക്കു പുറത്തുള്ള പ്രതികൂല സാഹചര്യത്തിലും അതിജീവിക്കുന്ന ജീവാണുക്കളെ തിരയുന്ന, പഠിക്കുന്ന പിയെട്രോ, ജീവന്റെ സ്രോതസ്സായ മാംസ്യ പരലുകളെ വളർത്തുന്ന ഛൈ, ഭൂഗുരുത്വത്തിന്റെ വ്യത്യാസം തന്റെ നാഡീപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഭൂഗുരുത്വവും സൂര്യപ്രകാശവുമില്ലാതെ ചെടികളുടെ വേരുകൾക്കെന്ത് സംഭവിക്കുന്നുവെന്നാണ് ഷോൺ പഠിക്കുന്നത്. പരീക്ഷണത്തിനായി കൊണ്ടുവന്ന നാൽപ്പത് ചുണ്ടെലികളെ പരിശോധിക്കുന്ന ഛൈയും നെല്ലും പിന്നീട് നെല്ലും ഷോണും ജ്വലനം സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നു, റോമനും ആന്റണും ഓക്സിജൻ ജനറേറ്റർ വൃത്തിയാക്കുകയും ഹൃദയ കോശങ്ങളിൽ പരീക്ഷണം നടത്തുകയും ചെയ്യുന്നു, ആന്റൺ തന്റെ കാബേജിനും കുള്ളൻ ഗോതമ്പിനും വെള്ളം പകരുന്നു ഇങ്ങനെ മാറ്റമില്ലാതെ പോകുന്നു ഇവരുടെ ദിവസങ്ങൾ. ദിവസങ്ങൾ മാറ്റമില്ലാതെ പോകന്നുവെന്നു പറയുമ്പോഴും പ്രശ്നമുണ്ട്. ഉദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയമാണ് ദിവസമെങ്കിൽ ദിവസവും പതിനാറ് ഉദയങ്ങളും അസ്തമയങ്ങളും കാണുന്ന ഇവർക്കെത്ര ദിവസങ്ങളുണ്ടായിരിക്കും?

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്തിരുന്ന്, കിടന്ന്, അന്തരീക്ഷത്തിൽ തങ്ങി ഇവർ ഭൂമിയെ പതിനാറു തവണ വലം വെക്കുന്നു. ഒരു ജീവിതകാലം കൊണ്ട് കണ്ടുതീർക്കാനാവാത്ത ഭൂമിയുടെ സൌന്ദര്യത്തെ ഒരു ദിവസം കൊണ്ടു കാണുന്നു. മണൽക്കാടുകളും മഞ്ഞുപുതപ്പുകളും പട്ടുപോലുള്ള കടലുകളും ഉയർന്നു പൊങ്ങുന്ന കാറ്റും, എന്നാൽ ആ സൌന്ദര്യം അവർക്ക് അനുഭവിക്കാനാവില്ല താനും. “ചിലപ്പോഴൊക്കെ തണുപ്പ് തിങ്ങിയൊരു കാറ്റുണ്ടായിരുന്നെങ്കിൽ, ഇരമ്പുന്ന മഴയുണ്ടായിരുന്നെങ്കിൽ, ശരത്കാല നിറമുള്ള ഇലകളുണ്ടായിരുന്നെങ്കിൽ, ചുവന്നു തുടുത്ത വിരൽത്തുമ്പുകൾ, ചളി പുതഞ്ഞ കാലുകൾ, സംശയക്കാരനായൊരു നായ, ചകിതനായൊരു മുയൽ, പെട്ടെന്നൊളിഞ്ഞു നോക്കുന്ന മാൻ, ചളി കലങ്ങിയ വെള്ളക്കുഴി, കുതിർന്ന കാൽപാദങ്ങൾ, ഒരു മൊട്ട കുന്ന്, രാവിലെകളിൽ കൂടെ ഓടുന്നൊരാൾ, വെയിലിന്റെ തോണ്ടൽ ഇങ്ങനെ ഭൂമിയിൽ അപ്രധാനമെന്നു തോന്നുന്ന എന്നാൽ ജീവിതത്തെ അർത്ഥവത്താക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവരാഗ്രഹിക്കാറുണ്ടെന്ന് ഹാർവി എഴുതുന്നു. അഥവാ ഭൂമിയും പ്രകൃതിയും ഒരുക്കുന്ന അതിസൂക്ഷ്മതകളിൽ പോലും ജീവിതസൌന്ദര്യത്തെ കണ്ടെടുക്കകയാണ് ഭൂമിക്ക് പുറത്തിരുന്ന് കൊണ്ടിവർ ആറു പേരും. കാഴ്ച്ച എന്ന അനുഭവം മാത്രമല്ല സത്യമെന്നും സത്യത്തെ സൌന്ദര്യമാക്കുന്നതിൽ അനുഭവത്തിന്റെ വിവിധ തലങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്നുമുള്ള അനുഭവജന്യവാദത്തിന്റെ അംശങ്ങളും ഇവിടെ കാണാം.

     മനുഷ്യനെയും മനുഷ്യന്റെ വ്യവഹാരങ്ങളെയും യുക്തികൊണ്ടു മാത്രം നിർവ്വചിക്കാനും  നിവർത്തീകരിക്കാനും സാധിക്കില്ലെന്ന് ശാസ്ത്രസാങ്കേതികതയുടെ കാലികതയിൽ, അതിന്റെ ഉത്തുംഗതയ്ക്കും അപ്പുറത്ത് നിൽക്കുന്ന ഈ ആറു പേരും വിളിച്ചു പറയുകയാണ് ഈ നോവലിൽ. ഇതിലെ ആറു കഥാപാത്രങ്ങളും മനുഷ്യന്റെ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിന്റെ നേട്ടങ്ങളുടെ ഭൌമചക്രവാളത്തെയും കടന്ന് ആ ഭൂമിയെ ശാസ്ത്രസാങ്കേതികതയുടെ നൌകയിലിരുന്ന് വീക്ഷിക്കുന്നവരാണ്. “ആ ഭൂമിയില്ലെങ്കിൽ ഒരു നിമിഷം പോലും തങ്ങളില്ലെന്ന് അവരോർത്തു. അതിന്റെ കാരുണ്യത്തിൽ മാത്രമാണ് തങ്ങളുടെ നിലനിൽപ്പെന്നും. ഒരിക്കലും ഊളിയിടാനാവാത്ത കനത്ത കടലിൽ ഒരു കപ്പലിലാണവരെന്നു അവർക്ക് തോന്നി.” പോസിറ്റീവിസമല്ല മനുഷ്യനെയും അവന്റെ സത്തയെയും അർത്ഥവത്താക്കുന്നതെന്നും ഭൂമിയും മനുഷ്യനും അവന്റെ വികാര- വിചാരങ്ങളും ഇടപെടലുകളുമാണെന്ന് ഈ നോവൽ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഏതെങ്കിലും അന്യഗ്രഹ നാഗരികതയിലുള്ളവർ തങ്ങളെ നോക്കി ഇവരെന്താണിവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എവിടേക്കും പോകാതെ ഇവരെന്തേ ഈ നീല പന്തിനു ചുറ്റും വട്ടമിടുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടാവും. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഭൂമി എന്നു മാത്രമാണ്. സന്തോഷിക്കുന്ന പ്രണയിതാവിന്റെ മുഖമാണ് ഭൂമിക്കുള്ളതെന്ന് അവർക്കു തോന്നി. ഭൂമി ഉറങ്ങുന്നതും ഉണരുന്നതും കൃത്യങ്ങളിൽ മുഴുകുന്നതും അവർ സാകൂതം നോക്കി. അതെ ഞങ്ങളെ, കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മയാണ് ഭൂമിയെന്ന് അവർക്ക് തോന്നി. നിറയെ കഥകളും ആനന്ദവും കാത്തിരിപ്പുമായി തന്റെ മക്കൾ മടങ്ങി വരുന്നതും കാത്തിരിക്കുന്നൊരു അമ്മ. എന്തെങ്കിലും അസുഖമുണ്ടാകുമ്പോൾ ഒറ്റക്കാവുന്നത് താൻ വെറുക്കുന്നുവെന്നും എന്നാൽ എപ്പോഴും തെന്നി നടക്കുന്ന ഒരു കുടുംബം നിനക്കുണ്ടല്ലോ എന്നും നെല്ലിനു സന്ദേശം അയയ്ക്കുന്ന സഹോദരനോട് നെല്ലിനു ഈർഷ്യ തോന്നുന്നുണ്ട്. ചെറുപ്പത്തിൽ താനാഗ്രഹിച്ചതായി തീർന്നെങ്കിലും എല്ലാം നേടിക്കഴിഞ്ഞ് മുകളിലിവിടെ ഭൂമിയുടെ കരവലയത്തിൽ നിന്ന് സ്വതന്ത്രമായി തെന്നിനീങ്ങുമ്പോൾ യാതൊന്നും മനോഹരമല്ലെന്നും താനിവിടെ അകപ്പെട്ടതായി തോന്നുന്നുവെന്നുമെല്ലാം നെൽ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനു തന്റെ സഹോദരനുമായി ഒരു വാഗ്വാദത്തിനു തുനിയുന്നുവെന്ന് ഓർത്ത് അവൾ ‘സ്നേഹത്തോടെ’ എന്ന കുറിപ്പിനോടൊപ്പം ഉദയാസ്തമയങ്ങളുടെ ഫോട്ടോ അവനു തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയും വ്യർത്ഥതയും മാത്രമല്ല, നെല്ലിന്റെ ബോധധാരയിലൂടെ അനാവൃതമാവുന്നത്. പകരം, ഭൂമിയും അവിടെ മനുഷ്യനും മനുഷ്യനും തുന്നോടു തുന്നായി ചേർന്നിരിക്കുന്നതുമാണ് ജീവിതത്തെ സമ്പൂർണ്ണമാക്കുന്നതെന്നും പറയാൻ ശ്രമിക്കുകയാണ് ഹാർവി. ഭൂമിയിൽ നിന്ന് ഏറെ അകലെയാണെങ്കിലും തങ്ങളുടെ സ്റ്റേഷനെ ഭൂമിക്കു സമാനമായൊരു വൈകാരിക ഇടമാക്കി മാറ്റാനാകുമോ എന്നവർ ആറു പേരും ശ്രമിക്കുന്നുണ്ട്ഈ പേടകത്തിന്റെ ഹൃദയം ആന്റണാണ്. പിയെട്രോ മനസ്സും, റോമൻ കൈകളും ഷോൺ ആത്മാവും ഛൈ മനസ്സാക്ഷിയും നെൽ ശ്വാസവുമാണ്. എന്നാൽ വെറും മണ്ടത്തരമാണീ സാദൃശ്യപ്പെടുത്തലെന്ന് അവർ തന്നെ അടുത്ത നിമിഷത്തിൽ മനസ്സിലാക്കുന്നു. അഥവാ, ഭൂമിയെ വേറൊന്നുമായി സാദൃശ്യപ്പെടുത്താനാവില്ലെന്ന ബോധ്യമാണിവിടെ വ്യക്തമാകുന്നത്.

     നിലവിൽ ശാസ്ത്രസാങ്കേതികയുടെ കയ്യിലെ കളിപ്പാട്ടമാകുന്ന മനുഷ്യൻ തന്റെ വൈകാരികതകളെയും അനുഭവങ്ങളെയും ചിന്തകളെയും എല്ലാം വൈയക്തിക സ്വാതന്ത്ര്യമെന്ന ദർശനത്തിലൂടെ സംസ്ക്കരിച്ച് ഒറ്റത്തുരുത്തായി മാറാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ മാറിയ സാഹചര്യത്തിൽ ഓർബിറ്റൽ പോലൊരു നോവലിനു വലിയ പ്രാധാന്യമുണ്ട്. കാരണം, ഓരോ മനുഷ്യനും ഈ ഭൂമിയിലെ അവന്റെ ലോകത്തിനു ചുറ്റുമുളള ഭ്രമണപഥത്തിലാണ് ജീവിക്കുന്നത്. ബന്ധങ്ങളും വൈകാരികതകളുമാണ് അതിനെ അർത്ഥവത്താക്കുന്നത്. എന്ന് ആ ‘ഓർബിറ്റിൽ’ നിന്ന് അവൻ പുറത്തു കടക്കുന്നുവോ അതോടെ തന്റെ സത്തയെ, സ്വത്വത്തെ അവൻ സംശയത്തോടെ നോക്കാനാരംഭിക്കുന്നു. ഭൂമിയുടെ, പ്രകൃതിയുടെ, സാമൂഹിക ബന്ധങ്ങളുടെ, വിശ്വാസങ്ങളുടെ, അതിൽ മനുഷ്യന്റെ സ്ഥാനത്തെ ഇവയെല്ലാം തമ്മിലെ പാരസ്പര്യത്തെ സ്വത്വപരമായും സത്താപരമായും പര്യാലോചിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമാണ് സാമന്താ ഹാർവി ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയായിരിക്കെ ഷോണിനെങ്ങനെ ദൈവ വിശ്വാസിയായിരിക്കാനും ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും വിശ്വസിക്കാനും സാധിക്കുന്നുവെന്ന് നെൽ അത്ഭുതപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ഉത്തരം അവൾ തന്നെ കണ്ടെത്തുന്നുണ്ട്.  പേടകത്തിനു പുറത്തെ ഘോരവും അറ്റമില്ലാത്തതുമായ ഇരുട്ടിൽ ചിതറിക്കിടക്കുന്ന സൌരയൂഥങ്ങളും ഗാലക്സികളും എന്നാൽ ഏറെ ആഴത്തിൽ ബഹുമാനങ്ങളിലായി സ്ഥലകാലങ്ങളെല്ലാം പിരിഞ്ഞിരിക്കുന്ന അവസ്ഥയും എല്ലാം ചൂണ്ടിക്കാട്ടി, ഇതെല്ലാം സൃഷ്ടിച്ചത് മനോഹരമായൊരു ശക്തിയല്ലാതെ മറ്റെന്തായിരിക്കും എന്നായിരിക്കും ഷോൺ ചോദിക്കുക എന്നവൾക്കറിയാം. ഒരിടത്ത് പിയെട്രോ ചിന്തിക്കുന്നതിങ്ങനെതാൻ കഴിക്കുന്നു, ഉറങ്ങുന്നു. എന്നാൽ ഒന്നും ഭൂമിയിലേതു പോലെയല്ല. ഇവിടെ തനിക്ക് തന്റെ ജന്തു ജീവിതത്തോടു പ്രതിബദ്ധത പുലർത്താൻ സാധിക്കുന്നില്ലെന്നു പിയെട്രോക്കു തോന്നി.

     ഇങ്ങനെ വിവിധ ചിന്തകളിലൂടെ, സംഭാഷണങ്ങളിലൂടെ ഭൂമിയിലെ മനുഷ്യ നിലനിൽപ്പിനെയും അതിന്റെ മൂല്യത്തെയും പാരസ്പര്യത്തെയും മനോഹരമായി അവതരിപ്പിക്കുകയാണ് സാമന്താ ഹാർവി. ഇവിടെ അതിർത്തികളോ വിവേചനങ്ങളോ രാഷ്ട്രീയ കൃത്യതകളോ ഇല്ല. പകരം ഭൂമിയെന്നൊരൊറ്റ അമ്മ, ആ അമ്മയില്ലാതെ നിലനിൽപ്പില്ലാത്ത മനുഷ്യവർഗ്ഗം. മറ്റെല്ലാ സങ്കീർണതകളും ക്രയവിക്രയങ്ങളും ചിന്തകളും ഈയൊരു നോവൽ വായിക്കവേ അപ്രസക്തമാവുന്നതായി കാണാം. പകരം മനുഷ്യനു വേണ്ടത് ഈ ഭൂമിയും അവനെ അവനാക്കുന്ന ബന്ധങ്ങളുടെയും മനുഷ്യരുടെയും വിശ്വാസങ്ങളുടെയും ഭ്രമണപഥവും മാത്രമാണ്. എല്ലാ വ്യത്യാസങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് മനുഷ്യനെയും അവന്റെ നിലനിൽപ്പിനെയും ആഴത്തിൽ ബോധഘടനാത്മകമായി നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതിനാൽ തന്നെയാവാം ഈ വർഷത്തെ ബുക്കർ സമ്മാനത്തിനു ഈ കൃതി അർഹമായത് എന്നു കരുതാവുന്നതാണ്

 .

 ആയിശാ ഹനീഫ്

 





.

x

  കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം; ആസ്ത്രേലിയയിൽ നിന്നുള്ള പാഠങ്ങൾ  

‘എന്നെപ്പോലെ മക്കളുടെ ഭാവിയെയും സുരക്ഷയെയും കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കൾക്കൊപ്പം സർക്കാരുണ്ടെന്നു അവർ മനസ്സിലാക്കണം. അവർക്കും മക്കൾക്കും വേണ്ടിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ലോകരാജ്യങ്ങളിൽ നിന്നും ആസ്ത്രേലിയ തന്നെ മുന്നോട്ടു വരുന്നത്.’   

 

പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും കർശനമായി നിരോധിക്കാനുള്ള നിയമം ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ വാക്കുകളാണിവ. രക്ഷിതാക്കളുടെ സമ്മതപ്രകാരമാണ് കുട്ടികൾ സാമൂഹികമാധ്യമത്തിലുള്ളതെങ്കിലും ഇവരെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും നിലവിൽ ഉപയോഗിക്കുന്നവരെയും വിലക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെയും കൌമാരക്കാരുടെയും മാനസിക ശാരീരികാരോഗ്യത്തെ സാമൂഹിക മാധ്യമ ഉപയോഗം വളരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നു മാനസികാരോഗ്യ വിദഗ്ദ്ധരും  മറ്റു ആരോഗ്യവിദഗ്ദ്ധരും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഭീമൻ ടെക് കമ്പനികളുടെ എതിർപ്പുകളും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ എതിർപ്പുകളും മൂലം കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിനെതിരെ ഫലപ്രദമായി നിയമങ്ങൾ ആവിഷ്ക്കരിക്കാനോ പ്രാബല്യത്തിൽ കൊണ്ടുവരാനോ പല ഭരണകൂടങ്ങൾക്കും സാധിച്ചിട്ടില്ല. ഇത്തരത്തിൽ കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വിലക്കുന്നതിനുള്ള നടപടികളുമായി യൂറോപ്യൻ യൂണിയൻ രംഗത്തു വന്നപ്പോഴും ഇതിനെ വെല്ലുവിളിച്ചു രംഗത്തെത്തിയത് ടെക്നോളജി മേഖലയിലെ ഭീമൻ കമ്പനികളായിരുന്നു. രണ്ടു ലക്ഷത്തിനടുത്ത് ആസ്ത്രേലിയൻ പൌരന്മാർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്കു നിലവിൽ ആസ്ത്രേലിയൻ സർക്കാർ എത്തിയിരിക്കുന്നത്. ഈ ടെക്നോളജി കമ്പനികൾ അതിശക്തരാണെന്നും അവരുടെ ആപ്ലിക്കേഷനുകളുടെ അൽഗരിതങ്ങൾ ആളുകളിൽ പ്രത്യേക തരം പെരുമാറ്റത്തെ രൂപപ്പെടുത്തിയെടുക്കാൻ ശക്തമായതാണെന്നുമാണ് ആൽബനീസ് വ്യക്തമാക്കിയത്. അതേസമയം, കുട്ടികളെ പൂർണ്ണമായി വിലക്കുന്നതിനു പകരം എങ്ങനെ ഓൺലൈൻ ഇടങ്ങളിൽ സുരക്ഷിതരാവാം എന്ന മാർഗ്ഗനിർദ്ദേശവും അവബോധവും നൽകിയാൽ പോരേ എന്ന ചോദ്യത്തോട്, ‘ഞാനുപയോഗിക്കുന്ന ഉപകരണങ്ങളിൽ എനിക്കാവശ്യമില്ലാത്ത പലതുമാണ് പെട്ടെന്നു പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു ഇടത്തിലേക്ക് എന്തിനാണ് നിഷ്കളങ്കരായ ഈ കുട്ടികളെ നാം ഇട്ടു കൊടുക്കന്നതെ’ന്നാണ് അദ്ദേഹം ചോദിച്ചത്. ലോകത്തെ മറ്റു പല രാജ്യങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുമെന്നും കാര്യങ്ങളുടെ പോക്ക് അത്തരത്തിലാണെന്നും ഈയൊരു നയത്തിനു ആസ്ത്രേലിയ മുന്നിട്ടു നിന്നു മാതൃകയാവുകയാണെന്നും ആൽബനീസ് വ്യക്തമാക്കി. പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയും ഈ ബില്ലിനെ അനുകൂലിക്കുന്നതായാണ് വിവരങ്ങൾ.  സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും മാനസികവും ശാരീരികവും സാമൂഹികവുമായ വെല്ലുവിളികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതിൽ ആർക്കും തർക്കമില്ല. ഇവയുടെ അൽഗരിതങ്ങൾ മാനസികവും ശാരിരീകവും സാമൂഹികവുമായി ഇവയ്ക്ക് അടിമപ്പെടുത്തുന്നതാണെന്നും പ്രത്യേക പെരുമാറ്റ രീതികളെ രൂപീകരിക്കുന്നതാണെന്നും ശാസ്ത്രീയമായി ശാസ്ത്രീയമായും സാമൂഹികമായും സാംസ്ക്കാരികമായും വ്യക്തത വന്നിട്ടുണ്ട്. പക്ഷേ സാമൂഹിക മാധ്യമങ്ങൾ കൂടുതൽ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്നതിനെ സംബന്ധിച്ചതിൽ കൃത്യമായ വ്യക്തതയില്ലാത്തതും പലപ്പോഴും ഉടനടിയുള്ള സൌകര്യങ്ങളെയും ആപേക്ഷികമായ സാഹചര്യങ്ങളെയും കണക്കിലെടുത്തുമാണ് ഇത് അപകടമാണെന്ന് അറിഞ്ഞിട്ടും കുട്ടികളോട് ഏറ്റവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള മാതാപിതാക്കളും അധ്യാപക സമൂഹവും ഈ അറിയാ ബോംബുകളെ തന്നെ ആശ്രയിക്കുന്നത്. ഇതിന്റെ താത്ക്കാലിക സൌകര്യങ്ങളെ കണ്ടിട്ടുതന്നെയാവണം ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട അവകാശ സംഘടനകളും ഭരണകൂടവും കാര്യമാത്രമായ നടപടികളെടുക്കാത്തതും. കേരളാ ക്രൈം റെകോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2020 മുതൽ സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഈ വർധനവിൽ സാമൂഹിക മാധ്യമങ്ങൾക്കു വലിയൊരു പങ്കുണ്ടെന്ന വാസ്തവം എത്ര കണ്ണടച്ചാലും മറഞ്ഞിരിക്കില്ല. കേരളത്തിലെ വലിയൊരു ശതമാനം വീടുകളിൽ ഒരു പ്രായപരിധി വരെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമങ്ങളും ഇതിനു വേണ്ടിയുള്ള സാങ്കേതിക ഉപകരണങ്ങളും ലഭിക്കുന്നതിൽ വലിയ തരത്തിലുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും സ്വന്തമായി ഇത്തരത്തിലുള്ള ആപ്ലികേഷനുകളും ഉപകരണങ്ങളും ഇല്ലാത്ത കുട്ടികൾ നേരത്തെ സൂചിപ്പിച്ച സൌകര്യങ്ങൾക്കും മറ്റുമായി ഉപയോഗിച്ചിരുന്നത് മാതാപിതാക്കളുടെയോ മറ്റു മുതിർന്നവരുടെയോ അകൌണ്ടുകളും ഉപകരണങ്ങളുമായിരുന്നു. എന്നാൽ, കോവിഡ് ലോക്ഡൌണിന്റെ ഭാഗമായി പഠനം പൂർണ്ണമായി ഓൺലൈനിലേക്കു മാറിയതോടെ അതുവരെ നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും കീഴിൽ മാത്രം സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിച്ചിരുന്ന കുട്ടികൾക്ക് ഇത്തരം ഉപകരണങ്ങൾ മാതാപിതാക്കൾ തന്നെ യഥേഷ്ടം കൊടുത്ത് റൂമിൽ മാറിയിരുന്ന് പഠിക്കാൻ നിർബന്ധിക്കുന്ന സാഹചര്യമുണ്ടായി. അത്തരം ഓൺലൈൻ വിദ്യാഭ്യാസം പുറത്തുവിട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം എന്താണെന്നു കേരളത്തിലെ ഔദ്യോഗിക- അനൌദ്യോഗിക മേഖലയിലെ അധ്യാപകർക്കു തികഞ്ഞ ബോധ്യമുണ്ടായിരിക്കുമെന്നതു കൊണ്ട് അതിനെ കുറിച്ചു പ്രത്യേകം എടുത്തു പറയുന്നില്ല. ഇങ്ങനെ സർവ്വ സ്വാതന്ത്ര്യങ്ങളോടും സകല സ്വകാര്യതകളോടും കൂടി ഇത്തരത്തിലുള്ളവ ഉപയോഗിക്കാൻ ആരംഭിച്ചത് നിരവധി മാനസികവും ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഇതിന്റെ വ്യക്തമായ വിവരങ്ങൾ മാനസികാരോഗ്യ വിദഗ്ദ്ധർ, സർക്കാർ മേഖലയിൽ തന്നെ കുട്ടികളുടെ ബോധവത്ക്കരണത്തിലും സംരക്ഷണത്തിനു വേണ്ടി പോലീസ്, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിക്കും. കുട്ടികൾ പൂർണ്ണമായും ഫോൺ, ടാബ്, കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾക്ക് അടിമപ്പെട്ടെന്നു തിരിച്ചറിഞ്ഞ ചെറിയൊരു ശതമാനം രക്ഷിതാക്കളെങ്കിലും ഉപയോഗത്തിനു പരിധികളും പരിമിതികളും നിശ്ചയിക്കാൻ ആരംഭിച്ചു. എന്നാൽ സ്ക്കൂളുകളിൽ നിന്നും ട്യൂഷൻ സ്ഥാപനങ്ങളിൽ നിന്നും നോട്ടുകൾ, പാഠഭാഗങ്ങൾ, ഓഡിയോ- വീഡിയോ ക്ലാസ്സുകൾ മുതലായവ ഓൺലൈനായി നൽകാൻ ആരംഭിച്ചതോടെ മാതാപിതാക്കളുടെ വിലക്കുകളും പ്രായോഗികമാവാതായി. നിലവിൽ കേരളാ ഹയർസെക്കന്ററി വകുപ്പ് ഇത്തരത്തിലുള്ള പഠനസാമഗ്രികൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ട്യൂഷൻ സ്ഥാപനങ്ങൾ, മാനേജ്മെന്റ് പ്രൈവറ്റ് ഉടമസ്ഥതയ്ക്കു കീഴിലുള്ള വിദ്യാലയങ്ങൾ എന്നിവ ഇപ്പോഴും അനുസ്യൂതം തുടരുന്നുണ്ട്. ഇതു വായിക്കുന്നവരിലോരോരുത്തർക്കും നേരിട്ടോ അല്ലെങ്കിൽ മറ്റൊരാളിലൂടെയോ ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ പണം തന്നെ ദുരുപയോഗം ചെയ്ത സംഭവങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികളുടെ പോണോഗ്രഫി ഉപയോഗത്തെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികൾക്കിടയിലെ പ്രണയബന്ധങ്ങളിലുണ്ടായ വർധന, പ്രണയബന്ധങ്ങളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റം എന്നിവ നേരിട്ടും അല്ലാതെയും പത്രമാധ്യമ വാർത്തകളിലൂടെയായും മറ്റും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആൺകുട്ടിയുമുൾപ്പെട്ട പോക്സോ കേസുകൾ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും പ്രായപൂർത്തിയായ പുരുഷനും ഉൾപ്പെട്ട പോക്സോ കേസുകൾ, ഇതിൽ തന്നെ കുട്ടികൾ ഗർഭിണികളാകുന്ന കേസുകൾ എന്നിവയെല്ലാം ഇന്നു സർവ്വ സാധാരണമായിട്ടുണ്ട്. കുട്ടികൾ പ്രണയിക്കണോ വേണ്ടയോ എന്നതു വേറെ തന്നെ ചർച്ചാ വിഷയമാണ്. എന്നാൽ ഇത്തരത്തിലുള്ള കേസുകളിലേക്കാണ്  പല സൌഹൃദങ്ങളും എത്തുന്നത് എന്നതിനാൽ തന്നെ ഇവിടെ ഭാവി നശിപ്പിക്കപ്പെടുന്നത് ഇരുകൂട്ടരുടെയുമാണ്. കുട്ടികൾക്കിടയിലെ സാമൂഹിക മാധ്യമ ഉപയോഗം സാധാരണവും നിരീക്ഷണത്തിനു കീഴിലല്ലാതെയും ആയിമാറിയതോടെ ഇതിലൂടെയുള്ള ആൺ പെൺ സൌഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട് എന്നതും അതാണ് ഇത്തരത്തിലേക്കുള്ള അപകടങ്ങളിലേക്കു നയിക്കുന്നതു എന്നതുമാണ് വാസ്തവം. ഇതിനെ കുറിച്ചെല്ലാം കുട്ടികളെ ബോധവത്ക്കരിച്ചാൽ പോരേ വിലക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ഉയരും. എല്ലാ കുട്ടികളും ഒരേ ജീവിതസാഹചര്യത്തിൽ നിന്നുള്ളവരോ പക്വതയുള്ളവരോ മാനസിക ശാരീരിക വൈകാരിക ബുദ്ധിയുള്ളവരോ ആവണമെന്നില്ല. അവർ ഇത്തരം മാധ്യമങ്ങളിലൂടെ ചെന്നെത്തപ്പെടുന്നത് മുതിർന്നവരെ പോലും അവരറിയാതെ സ്വാധീനിക്കുന്ന സത്യവും അസത്യവുമായ വിവരങ്ങൾക്കും കെണികൾക്കുമിടയിലേക്കാണ്. എപ്പോഴെങ്കിലുമുള്ള ബോധവത്ക്കരണം കൊണ്ട് സാമൂഹിക മാധ്യമ ഇടത്തിലെ നല്ലതിനേയും ചീത്തയേും എങ്ങനെ വേർതിരിക്കാമെന്നാണ്. പൂർണ്ണമായും കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നു വിലക്കുന്ന നടപടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇത്തരം ഇടങ്ങളിലൂടെ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെട്ടു കൊണ്ടുള്ള നിയന്ത്രണങ്ങൾ, അധ്യാപക സമൂഹവും രക്ഷിതാക്കളും ഇക്കാര്യത്തിൽ പുലർത്തേണ്ട കനത്ത ജാഗ്രത എന്നിവക്കു ശേഷം മാത്രമേ കുട്ടികളെ ഇക്കാര്യത്തിൽ ബോധവത്ക്കരിക്കുന്നതിൽ കാര്യമുള്ളൂ. എല്ലാ കാര്യത്തിലും പ്രതിരോധത്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നത് കഴിയുന്നത്ര മുറിവുകളിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് എന്ന ബോധം ആദ്യം വേണ്ടത് രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഡിജിറ്റൽ ലോകത്തിന്റെ അപകടങ്ങളിൽ നിന്നും മാറ്റിനിർത്തണമെങ്കിൽ ആദ്യം മുതിർന്നവരും തങ്ങളുടെ ഇത്തരം ഉപയോഗങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് ഉപകാരങ്ങളും ഗുണഫലങ്ങളും ഉണ്ടായേക്കാം എന്നാൽ നൈമിഷികമായ ആ ഗുണഫലങ്ങൾക്കു വേണ്ടി മാത്രമല്ല അവ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നത്. അതിനാൽ സ്വന്തം മനസ്സിനേയും ശരീരത്തേയും വികാരങ്ങളെയും പറ്റി കുട്ടിക്ക് ബോധ്യമാവുന്നതു വരെ, സമൂഹത്തിന്റെ അപകടങ്ങളെയും ചതിക്കുഴികളെയും കുറിച്ച് ജാഗ്രത ഉണ്ടാവുന്ന വരെയെങ്കിലും അവരെ ഇതിൽ നിന്നും മാറ്റിനിർത്തേണ്ടതുണ്ട്. മതമൂല്യങ്ങളും സംസ്ക്കാരവും സംരക്ഷിക്കാനാഗ്രഹിക്കുന്ന, ഭാവി തലമുറയെ മാനസിക, ശാരീരിക, സാമൂഹികാരോഗ്യമുള്ളവരായി കാണാൻ ആഗ്രഹിക്കുന്ന മത- സാമുദായിക സംഘടനകളും അവകാശ പ്രവർത്തകരും ഇക്കാര്യത്തെ ഗൌരവതരമായി കാണേണ്ടതുണ്ട്. ഇതു നയരൂപീകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ഇതിനുള്ള നിയമനിർമ്മാണത്തിനായി  ആസ്ത്രേലിയയിൽ നിന്നുണ്ടായ ജനകീയ ആവശ്യത്തിനു സമാനമായൊന്നു കേരളത്തിൽ നിന്നുമുണ്ടാവേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമങ്ങളെ പോലും തടയാൻ മാത്രം പോന്ന മുതലാളിത്ത കച്ചവട ശക്തികളാണ് ടെക് കമ്പനികൾ. വളർന്നു വരുന്ന ലോകതലമുറയെ തന്നെ നിഷ്ക്രിയരാക്കുന്ന രോഗാതുരരാക്കുന്ന ഗൂഢ അജണ്ടകളവർക്കുണ്ട്. ഈ കുട്ടികളിൽ നിന്ന് അവർ പോലും അറിയാതെ കവർന്നെടുക്കുന്ന വിവരങ്ങളിൽ നിന്ന് അവർ വലിയൊരു ധനലാഭം നേടുന്നതിനൊപ്പം തങ്ങളുടെ ഭാവി ലാഭസ്രോതസ്സുകളെ ഇപ്പോഴേ നിർണ്ണയിക്കാനും അവർക്കു സാധിക്കും. ഇതിനെതിരെയുള്ള മുന്നേറ്റം പാശ്ചാത്യരാജ്യങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ആസ്ത്രേലിയയിലൂടെ വ്യക്തമാകുന്നത്. ഒരു തലമുറയെ നഷ്ടമാകുന്നതിനു മുമ്പേ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സംഘടനകൾക്കും പ്രവർത്തിക്കാൻ ഏറെയുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 

-ആയിശ ഹനീഫ്

 

 

 


 

 

 

 

 

.  -

ഫത്ഹുള്ളാഹ് ഗുലൻ

ഫത്ഹുള്ളാഹ് ഗുലൻ

 

 

 

 

 

 

 (CC)

 

 

 

 

 

 

ഫത്ഹുള്ളാഹ് ഗുലൻ: ആധുനികതയിലെ മുസ്.ലിം


“എല്ലാറ്റിനെയും വിമർശിക്കുന്നതും എതിർക്കുന്നതും നശീകരണ ശ്രമമാണ്. നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ, അതിനേക്കാൾ മികച്ചത് ഉണ്ടാക്കാൻ ശ്രമിക്കുക. ഈ ദോഷൈകദൃഷ്ടി നാശത്തിന് കാരണമാകുന്നു, എന്നാൽ നിർമ്മാണാത്മക പ്രവർത്തനങ്ങൾ അഭിവൃദ്ധി നൽകുന്നു.” 

    ആരായിരുന്നു ഫതഹുള്ളാഹ് ഗുലൻ എന്നു ചോദിച്ചാൽ മനുഷ്യനിലും ആത്മീയതയിലും അടങ്ങാത്ത വിശ്വാസമുണ്ടായിരുന്നൊരാൾ എന്നു പറയാം. തുർക്കിക്കാരനായ, തുർക്കി പോലും തീവ്രവാദിയെന്നാരോപിച്ച് നാടുകത്തുകയും പിന്നീട് അമേരിക്ക അഭയം കൊടുക്കുകയും ചെയ്ത രണ്ട് ദിവസങ്ങൾക്കു മുമ്പ് അമേരിക്കയിൽ തന്നെ നിര്യാതനായ ഗുലന് ഇന്ത്യൻ സാഹചര്യത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കെ ഈ ജനാധിപത്യത്തിലെ പ്രബല ന്യൂനപക്ഷമായി മുസ്.ലിം സമുദായം തുടരുമ്പോൾ ഇന്ത്യൻ മുസ്.ലിം രാഷ്ട്രീയ വിതാനത്തിൽ ഫതഹുള്ളാഹ് ഗുലനെ അറിഞ്ഞിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു മുസ്ലിമിനൊരിക്കലും തീവ്രവാദിയാകാൻ സാധിക്കില്ലെന്ന പോലെ ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണത്തിൽ തന്നെയുണ്ട് ഈ രാഷ്ട്രീയ കാലഘട്ടത്തിലെ ഗുലന്റെ പ്രസക്തി. 


    പാരമ്പര്യ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ആധുനിക ലോകവ്യവസ്ഥിതിയിൽ എങ്ങനെ ഇടപെടാമെന്നതു പലപ്പോഴും മുസ്.ലിമിനെ സംബന്ധിച്ചിടത്തോളം സ്വത്വപ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണ്. സമകാലിക ലോകവ്യവസ്ഥ ആധുനികവും ഉദാരവത്കൃതവുമാണെന്നു മനസ്സിലാക്കി കൊണ്ടു ഇസ്.ലാമിക വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ഈ ലോകത്ത് ഇടപെടാമെന്നതായിരുന്നു ഗുലന്റെ വീക്ഷണം. ഒരു പക്ഷേ ഗുലന്റെ അധ്യാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനവും അതു തന്നെയായിരുന്നു എന്നു പറയാം. മോഡേണിസ്റ്റാവാതെ ആധുനികലോകവുമായും ശാസ്ത്രവുമായും ഇടപെടാമെന്നും ലിബറലാവാതെ തന്നെ മറ്റു മതങ്ങളുമായും സംസ്ക്കാരങ്ങളുമായും മുസ്.ലിമിനു ഇടപെടാമെന്നതുമായിരുന്നു ഗുലന്റെ അടിസ്ഥാന വീക്ഷണം. ചുരുക്കിപ്പറഞ്ഞാൽ, സമകാലിക ലോകക്രമത്തോട് മല്ലിടാതെ സ്വന്തം വിശ്വാസാധിഷ്ഠിത സ്വത്വത്തെ മുറുകെപ്പിടിക്കുക എന്ന ധർമ്മത്തിലൂന്നിയായിരുന്നു ഗുലൻ പ്രവർത്തിച്ചിരുന്നത്. മോഡേണിസത്തിന്റെയും ലിബറലിസത്തിന്റെയും അതിപ്രസരത്തെ സൈദ്ധാന്തികമായി തന്നെ എതിർക്കുന്ന ഇസ്.ലാമിനകത്ത് ആ സ്വത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ലിബറലിസത്തിന്റെ രാഷ്ട്രീയക്രമത്തിൽ ഇടപെടുക എന്നത് ഒരേസമയം കനത്ത വെല്ലുവിളിയും അതോടൊപ്പം ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതുമായിരുന്നു. കാരണം, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആധുനിക രാഷ്ട്രീയ സംവിധാനങ്ങൾക്കകത്തെല്ലാം എങ്ങനെ ഒരു മുസ്.ലിമിനു തന്റെ മതപരവും സാംസ്ക്കാരികവുമായ അസ്തിത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ഇടപെടാനാവുമെന്നതിനോടൊപ്പം ഇതൊരിക്കലും പരിധികളില്ലാത്ത സ്വത്വവാദമായി പരിണമിച്ച് തീവ്രവാദത്തിന്റെ രൂപത്തിലേക്കാവരുതെന്നും സംബന്ധിച്ച് വ്യക്തമായ വീക്ഷണങ്ങൾ ഗുലനുണ്ടായിരുന്നു. അവിടെയാണ് ഒരു മുസ്.ലിമിനൊരിക്കലും തീവ്രവാദിയാവാനും ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണം പ്രസക്തമാവുന്നത്. ഇത്തരം വെറുമൊരു വീക്ഷണം പ്രഖ്യാപിച്ചു കടന്നു പോവുകയല്ല ഗുലൻ ചെയ്തത്. ഇതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളും ചർച്ചകളും എഴുത്തും നിരന്തരമായി ഗുലൻ നടത്തി.
 

    ആഗോളരാഷ്ട്രീയ തലത്തിൽ തന്നെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയങ്ങൾ മുസ്.ലിം സമൂഹത്തിനും മുസ്.ലിം രാഷ്ട്രീയത്തിനും വേണ്ടതിലധികം പഴികളും വിമർശനങ്ങളും സമ്പാദിച്ചു തന്നിട്ടുണ്ട്. ഇസ്.ലാമിക വിശ്വാസത്തിനു വൈവിധ്യാടിസ്ഥാനത്തിലുള്ള സമൂഹത്തെ ഉൾക്കൊള്ളാനും ജനാധിപത്യത്തിനകത്തു ഒരിക്കലും പ്രവർത്തിക്കാനും സാധിക്കില്ലെന്നു വാദിക്കുന്ന പഠനങ്ങളും ഇതോടനുബന്ധിച്ച് നിരവധിയുണ്ടായി. ഈ സാഹചര്യത്തിൽ ഇസ്.ലാമിക ആശയങ്ങളിൽ ഊന്നിനിന്നു കൊണ്ട് സമാധാനശ്രമങ്ങൾക്കും മതമൈത്രീ സംഭാഷണങ്ങൾക്കും നേതൃത്വം കൊടുത്തതിൽ ഗുലന്റെ ആശയങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച്, പാശ്ചാത്യരാജ്യങ്ങളിൽ ലിബറൽ നയങ്ങളുടെയും ഇസ്.ലാമിക വിശ്വാസത്തിന്റെയും ഇടയിൽ ഏതു തെരഞ്ഞെടുക്കുമെന്നതിൽ പ്രതിസന്ധി നേരിടുന്ന സമൂഹത്തിനു വഴികാട്ടുന്ന തരത്തിലുള്ള പുസ്തകങ്ങൾ, വിദ്യാലയങ്ങൾ, സംഘടനകൾ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ നൽകാൻ ഗുലനും ഇദ്ദേഹത്തിന്റെ ഹിസ്മത്തെന്ന പ്രസ്ഥാനത്തിനും സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ബാലാവകാശ കമ്മീഷൻ മദ്രസകൾക്കു നേരെ തിരിഞ്ഞ സാഹചര്യത്തിലും ഗുലന്റെ വീക്ഷണങ്ങൾക്കു പ്രസക്തിയുണ്ട്. മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൃത്യമായ മതശിക്ഷണത്തിനും പ്രാധാന്യം നൽകിയ ഗുലന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഹിസ്മത്ത് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലുടനീളം നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രത്തെ എതിക്സിനോടും ആത്മീയതയോടും ഉൾച്ചേർത്തുള്ള അദ്ധ്യയനമാണ് ഇത്തരം വിദ്യാലയങ്ങളുടെ സവിശേഷത. നേരിട്ടുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും ഇത്തരത്തിലുള്ള ആത്മീയതയിലൂന്നിയ,നൈതികതയിലൂന്നിയ മതവിദ്യാഭ്യാസം മുസ്.ലിം അസ്തിത്വബോധത്തെ സ്ഫുടം ചെയ്യുമെന്നും സമാധാനാധിഷ്ഠിതവും വൈവിധ്യത്തെ ചേർത്തു നിർത്തുന്നതും സഹിഷ്ണുതാപരവുമായ രാഷ്ട്രീയാവബോധം ഇതു വ്യക്തികളിൽ വളർത്തുമെന്നുമാണ് ഗുലന്റെ തത്വം. 1960കളിലാണ് ഫത്ഹുല്ലാഹ് ഗുലന്റെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് പിന്നീട് തൊണ്ണൂറുകളോടെ ഇത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പള്ളികളിലും മദ്രസകളിലും സ്ക്കൂളികളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. പകരം, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുപകരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളായിരുന്നു ഈ പ്രസ്ഥാനം മുന്നോട്ടു വെച്ചത്. യഥാർത്ഥ വിശ്വാസിക്ക് ഏത് മതേതര സാഹചര്യത്തിലും തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ സാധിക്കുമെന്നു പറഞ്ഞ ഗുലന്റെ ഇസ്.ലാമിക വീക്ഷണങ്ങൾ സമഗ്രവും തികച്ചും മാനവികവുമായിരുന്നു. മുസ്.ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമാനവികതയുടെ തന്നെ മുമ്പിലുള്ള മൂന്നു വെല്ലുവിളികളായി ഗുലൻ നിരീക്ഷിച്ചത്, അറിവില്ലായ്മ, ദാരിദ്ര്യം, ഐക്യമില്ലായ്മ എന്നിവയായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യത്തെ മറികടക്കാനും ഇവ രണ്ടിലൂടെയും സാമൂഹിക ഐക്യം സാധ്യമാക്കാനും ആയിരുന്നു ഗുലന്റെ നേതൃത്വത്തിലുള്ള ഹിസ്മത്ത് സംഘടനയുടെ മുൻഗണനാ പ്രവർത്തനങ്ങൾ.
 

    ലോകം അനുദിനം ലിബറൽ രാഷ്ട്രീയക്രമത്തെ പുണർന്നു കൊണ്ടിരിക്കുകയാണെന്നതും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇതു വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നതും ഒരു വാസ്തവം തന്നെയാണ്. എന്നാൽ ജനാധിപത്യ രാജ്യത്തിൽ ജീവിച്ച് ഈയൊരു രാഷ്ട്രീയ സാഹചര്യത്തെ നിരന്തരമായി വിമർശിക്കുകയും ജനാധിപത്യത്തെയും മതേതരത്വത്തെയും അടിമുടി തള്ളിപ്പറയുകയും ചെയ്യുന്ന, വളരെ ദോഷൈകദൃക്കായൊരു രാഷ്ട്രീയാവബോധത്തെക്കാൾ, വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും ക്രിയാത്മകമായ ഇടപെടലിനും നല്ലത് നിരന്തരമായ ചർച്ചകളിലൂടെ സമാധാന ശ്രമങ്ങളിലൂടെ സൌഹാർദ്ദത്തിലൂടെ ഈ രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് എന്നതായിരുന്നു ഗുലന്റെ അഭിപ്രായം. സംഭാഷണങ്ങൾക്കും ചർച്ചകൾക്കും വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന ഗുലന്റെ അദമ്യമായ വിശ്വാസം തന്നെയാണ് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് അതിരുകൾ ഭേദിച്ചൊരു പ്രസ്ഥാനമായി മാറാൻ സാധിച്ചത്.  


ഫത്ഹുല്ലാഹ് ഗുലൻ എന്ന പേരും അദ്ദേഹത്തിന്റെ സംഘടനയും പലരും സംശയത്തോടെ മാത്രം സമീപിക്കുന്ന മേഖലയാണ്. തുർക്കിയിൽ നിന്നുള്ള പലായനം, ഉർദുഗാന് ഗുലനിസ്റ്റ് ആശയങ്ങളോടും പ്രവർത്തനങ്ങളോടുമുള്ള എതിർപ്പ് എന്നിവയെല്ലാം ചേർന്ന് ഈ വ്യക്തിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഏതോ ദുരൂഹമായ ‘കൾട്ടാ’ണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുമാണെന്നുള്ള എന്തിനെന്നറിയാത്തൊരു ഭയം പൊതുവെയുണ്ട്. രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ നൂലാമാലകൾക്കിടയിലും ഫത്ഹുല്ലാഹ് ഗുലൻ പ്രത്യക്ഷത്തിൽ എഴുതിയതും പ്രചരിപ്പിച്ചതും പ്രവർത്തിച്ചതും ഇസ്.ലാമിന്റെ വളരെ സൌന്ദര്യമുള്ള രാഷ്ട്രീയവും സഹവർത്തിത്തവും ആണ്. സമകാലിക ലോകത്തെ മുസ്ലിം രാഷ്ട്രീയ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബോ മൌലാനാ ആസാദോ ഒക്കെ ആയിരുന്നു ആഗോള രാഷ്ട്രീയത്തിനു മുമ്പാകെ ഫത്ഹുല്ലാഹ് ഗുലൻ എന്നു നിരീക്ഷിക്കാം. പാശ്ചാത്യലോകത്തിനു മുമ്പാകെ ഇസ്.ലാമിസ്റ്റ് രാഷ്ട്രീയത്തെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് മുസ്.ലിം രാഷ്ട്രീയത്തിന്റെ സമാധാനവും ഐക്യവും ലക്ഷ്യവും ബോധ്യപ്പെടുത്തിയതിൽ ഗുലനുള്ള പങ്ക് തള്ളിക്കളയാവുന്നതല്ല.

 ആയിശാ ഹനീഫ്

 

 

 

 

 

 

ലിംഗനീതിയുടെ കേരള പരിസരം - KU3MDCMAL105 (MDC 3)

   notes ലിംഗനീതിയുടെ കേരള പരിസരം - KU3MDCMAL105 (MDC 3)



 


.


.
  
ചേലെഴുമോരോ നിയതിനിയമങ്ങൾ...

ചേലെഴുമോരോ നിയതിനിയമങ്ങൾ...









    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിപ്ലവ മുദ്രാവാക്യം 1789ൽ ഫ്രാൻസിൽ മുഴങ്ങിക്കേട്ടു. പൌരോഹിത്യത്തിനും പ്രഭുവർഗ്ഗത്തിനുമെതിരെയുള്ള സാധാരണക്കാരന്റെ അവകാശ കാഹളമായി ഇന്നും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കപ്പെടുന്നത് ഇവമാത്രം. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയായി 1787ലെ അമേരിക്കൻ ഭരണഘടന പ്രഘോഷിക്കപ്പെടുമ്പോഴും 1789ൽ മനുഷ്യാവകാശത്തിന്റെയും പൌരാവകാശത്തിന്റെയും പ്രഖ്യാപന പത്രിക ഫ്രാൻസിൽ ആവിഷ്ക്കരിക്കപ്പെടുമ്പോഴും ഇവയിലൊന്നും ഇഴചേരാത്ത ബഹുസാംസ്ക്കാരികത (Multiculturalism)ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആധുനിക ലോകത്തിന്റെ ബോധമണ്ഡലത്തിലേക്കെത്തുന്നത്. എന്നാൽ മനുഷ്യന്റെ സ്വത്വരൂപീകരണത്തിലും അവന്റെ വ്യവഹാരങ്ങളിലും മതത്തിനും സംസ്ക്കാരത്തിനും ആചാരാനുഷ്ഠാനങ്ങൾക്കുമുള്ള പങ്ക് നിരക്ഷരരായ തിരുദൂതർ മുഹമ്മദ് (സ) മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയാവണം മാനവകുലത്തിനാകെയുള്ള പ്രവാചകരായി തങ്ങളറിയപ്പെട്ടത്. അവകാശവും സംരക്ഷണവും തന്റെ പാത പിന്തുടരുന്നവർക്കു മാത്രമല്ലെന്ന വിശാലമായ സഹിഷ്ണുതാ ബോധമായിരുന്നു പ്രവാചകർ(സ) യുടെ രാഷ്ട്രീയവും സംസ്ക്കാരവും.


ചേലെഴുമോരോ നിയതിനിയമങ്ങൾ

പോലെ മുഹമ്മദിന്നാദർശങ്ങൾ,

തന്നാൽപ്രകാശിത ദൈവത്തിൻ

കാരുണ്യത്താൽമന്നുള്ള കാലം

വിളങ്ങുമെന്നും.”


    എന്നാണ് പ്രശസ്ത പണ്ഡിതനായ പന്മന രാമചന്ദ്രൻനായർ റസൂൽ(സ)യെ കുറിച്ചെഴുതിയത്.എന്നാൽ ഇസ്ലാമിക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, മുഹമ്മദീയ ആദർശം എന്നൊക്കെ പൊതുമണ്ഡലത്തിൽ ഉച്ചരിക്കാൻ പോലും രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വരുന്നത് പ്രവാചകരുടെ സഹിഷ്ണുതാ ബോധമുള്ള ഈ രാഷ്ട്രീയത്തെ മുസ്ലീങ്ങൾ പോലും നേരാംവിധം മനസ്സിലാക്കാത്തതിനാലോ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ വന്നുപെട്ടതിനാലോ ആണ്. പ്രവാചക രാഷ്ട്രീയവും രാഷ്ട്രീയ സംസ്ക്കാരവും നുബ്ബുവത്തിനു മുമ്പും ശേഷവുമുള്ള സാംസ്ക്കാരിക സാമൂഹിക വിനിമയത്തിന്റെയും യാത്രകളുടേയും കൂടെ സ്വാധീനത്താൽ രൂപംകൊണ്ടതായി അനുമാനിക്കാവുന്നതാണ്.


    പ്രവാചകത്വത്തിനു മുമ്പു തന്നെ 'അൽ അമീൻഅഥവാ വിശ്വസ്തൻ എന്ന പേരിൽ അറേബ്യയിലൊന്നാകെ പ്രശസ്തനായിരുന്ന മുഹമ്മദ് നബി (സ) സാർത്ഥവാഹക സംഘങ്ങളോടൊപ്പം വിദൂരസ്ഥലങ്ങളിലേക്കു പോലും യാത്ര ചെയ്തിരുന്നു. പൌരാണിക രേഖകൾ പ്രകാരം മധ്യപൂർവ്വേഷ്യക്കുമപ്പുറമുള്ള സ്ഥലങ്ങളിലേക്കു പോലും പ്രവാചകർ(സ) അക്കാലത്ത് യാത്ര ചെയ്തിരുന്നത്രെ. യമൻ, സിനാഇ, ഈജിപ്ത്, പാലസ്തീൻ, ഇറാഖ്, സിറിയ, പേർഷ്യയും പിന്നിട് അബ്സീനിയയിലേക്കും അർമേനിയയിലേക്കും വരെ കച്ചവട സംഘത്തോടൊപ്പം പ്രവാചകർ(സ) യാത്ര ചെയ്തിരിക്കാമെന്ന് പല പൌരാണിക ചരിത്ര രേഖകളും സൂചനകൾ നൽകുന്നുണ്ട്. ഒരിക്കൽ ഇത്തരമൊരു യാത്രയ്ക്കിടെ യുവാവായിരുന്ന പ്രവാചകർ മുഹമ്മദ് (സ) സിനാഇയിലെ സെന്റ് കാതറിൻ മഠത്തിനു മുമ്പിൽ വിശ്രമിക്കുകയായിരുന്നു. അവിടേക്കു പറന്നെത്തിയ ഒരു പരുന്ത് പുറത്തിരിക്കുന്ന പ്രവാചകരെ വലം വെച്ചു പറക്കാൻ തുടങ്ങി. ഇതു കണ്ട മഠാധിപതിക്ക് അത്ഭുതം തോന്നി. കാരണം, ഗബ്രിയേൽ മാലാഖക്ക് പരുന്തിന്റെ രൂപം സ്വീകരിക്കാൻ സാധിക്കുമെന്ന് ആ ക്രിസ്തീയപുരോഹിതനു അറിയാമായിരുന്നു. അതിനാൽ തന്നെ ഇതു ദൈവം തനിക്കു നൽകിയ അടയാളമായി മനസ്സിലാക്കിയ മഠാധിപതി അത്യന്തം സ്നേഹവാത്സല്യങ്ങളോടെ പ്രവാചകരെ മഠത്തിനകത്തേക്കു ക്ഷണിച്ചിരുത്തി. അനന്തരം തനിക്കൊരു സംരക്ഷണ കരാർ നൽകണമെന്നു പ്രവാചകരോട് ആവശ്യപ്പെട്ടു. എന്നാൽ അന്ന് നുബ്ബുവത്ത് ലഭിക്കാതിരുന്ന പ്രവാചകർക്ക് ഇതിന്റെ പൊരുൾ മനസ്സിലായതുമില്ല. ദരിദ്രനായ ഈ അനാഥനു അങ്ങയുടെ മഠത്തെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന് പ്രവാചകൻ നിസ്സഹായതയോടെ ചോദിച്ചു. താങ്കളൊരു ശക്തനായ നേതാവാകുമെന്നായിരുന്നു മഠാധിപതിയുടെ മറുപടി. എഴുതാനറിയാത്ത ഞാനെങ്ങനെ സംരക്ഷണ കരാർ എഴുതി നൽകുമെന്നു ചോദിച്ചപ്പോൾ മഠാധിപതി പറഞ്ഞത് അങ്ങയുടെ വാക്കു മാത്രം മതി ഞങ്ങൾക്കെന്നായിരുന്നു. മഠാധിപതി നൽകിയ മഷിപാത്രത്തിൽ മുക്കി കടലാസിൽ കൈ പതിപ്പിച്ച് മുഹമ്മദ് (സ) അദ്ദേഹത്തോടു പറഞ്ഞത്, എന്റെ വാക്കാണ് എന്റെ കരാർ എന്നായിരുന്നു. 


    കാലങ്ങൾക്കു ശേഷം മുഹമ്മദ് (സ) നുബ്ബുവത്ത് ലഭിക്കുകയും മഠാധിപതി പ്രവചിച്ച പ്രകാരം ശക്തനായ നേതാവായി അദ്ദേഹം മാറുകയും ചെയ്തു. അന്ന് മഠാധിപതിയുടെ നേതൃത്വത്തിലൊരു പ്രതിനിധി സംഘം മദീനയിലേക്കു തിരിച്ചു. പ്രവാചകനെ കണ്ട സംഘം പ്രവാചകൻ കാലങ്ങൾക്കു മുമ്പു, പ്രവാചകത്വത്തിനും മുമ്പു നൽകിയ പ്രതിജ്ഞയെ കുറിച്ചോർമ്മിപ്പിച്ചു. എന്റെ പ്രതിജ്ഞ ഞാനോർക്കുന്നു. അതു ഞാൻ നിറവേറ്റുക തന്നെ ചെയ്യും എന്നായിരുന്നു റസൂൽ()യുടെ മറുപടി. അങ്ങനെ അലി (റ)വിനോടു പറഞ്ഞ് ഇവരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു കരാർ പത്രിക തയ്യാറാക്കിക്കുകയും തന്റെ അതിഥികൾക്കതു നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തു. സി ഇ 1517 വരെ ഈ മഠത്തിൽ തന്നെ സൂക്ഷിച്ചിരുന്ന ഈ അവകാശ പത്രിക പിന്നീട് ഇസ്താംബൂൾ ഖജനാവിലേക്ക് മാറ്റി സൂക്ഷിച്ചു. ഇതിന്റെ ഒരു പകർപ്പ് മഠത്തിനു നൽകുകയും ചെയ്തു. ഒട്ടോമൻ രേഖകൾക്കിടയിൽ ഈ രേഖ ഇന്നും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആഷ്റ്റിനാമ എന്നറിയപ്പെടുന്ന ഈ രേഖ മാത്രമല്ല പ്രവാചകരിൽ നിന്നുള്ള അവകാശ പത്രിക. മദീനയിലെ എല്ലാ വിഭാഗക്കാർക്കും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന മദീനയുടെ ഭരണഘടനയായിരുന്നു ഈ വിധത്തിലുള്ള ആദ്യത്തെ രേഖ എന്നാണ് ഗവേഷകർ കണ്ടെത്തുന്നത്. ഇതുപ്രകാരം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും ബഹുദൈവാരാധകർക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രവാചകർ ഉറപ്പാക്കിയിരുന്നു. ബഹുദൈവാരാധകരെ പ്രവാചകർ സംരക്ഷിച്ചിരുന്നു എന്നുള്ളത് ചിലർക്കെങ്കിലും പുതിയ വിവരമായിരിക്കും.  മുസ്ലീങ്ങളോട്  സഖ്യമുണ്ടാക്കിയ ബഹുദൈവാരാധകർക്കും ഈ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവാചകർ സംരക്ഷണം ഉറപ്പാക്കിയിരുന്നു എന്നുള്ളതാണ് സത്യം.


    പ്രവാചകർ (സ) മദീനയിലേക്കെത്തുമ്പോൾ മുസ്ലീങ്ങൾ വളരെ കുറവായിരുന്നു. വലിയൊരു ശതമാനം ബഹുദൈവാരാധകരും ജൂതന്മാരുമായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാൽ എല്ലാവർക്കും സർവ്വസമ്മതനായ വ്യക്തിയായി പ്രവാചകർ (സ) മാറി. അന്നവിടെ ആരംഭിച്ച ഇസ്ലാമിക ഉമ്മത്ത് ആരംഭഘട്ടത്തിൽ തന്നെ ഇതിന്റെ ബഹുസാംസ്ക്കാരിക സ്വഭാവവും മതസാംസ്ക്കാരിക സഹിഷ്ണുതയും പ്രകടമാക്കിയിരുന്നു. മുസ്ലീങ്ങൾക്കു സമാനമായ സാംസ്ക്കാരിക- രാഷ്ട്രീയ അവകാശങ്ങളായിരുന്നു മദീനയിലെ ഭരണഘടനയിൽ മറ്റു മതസ്ഥർക്കുമുണ്ടായിരുന്നത്. മദീനയിലെ ക്രിസ്തീയർക്കും ജൂതർക്കും മാത്രമല്ല, നജ്റാനിലെ ക്രിസ്ത്യാനികൾക്കും അയ്ലയിലെയും മഖ്നയിലെയും ജൂതന്മാർക്കും അസ്സീറിയൻ ക്രിസ്ത്യാനികൾക്കും അർമീനിയൻ ക്രിസ്ത്യാനികൾക്കും പേർഷ്യയിലെ ക്രിസ്ത്യാനികൾക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കും ഇത്തരത്തിൽ പ്രവാചകർ (സ)യുടെ സംരക്ഷണ കരാർ ലഭിച്ചു. മധ്യപൂർവ്വേഷ്യയിലെയും യൂറോപ്പിലെയും പൌരാണിക ക്രിസ്തീയ ദേവലായങ്ങൾ, മഠങ്ങൾ, പള്ളികളിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള സംരക്ഷണ കരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉള്ളടക്കവും ശൈലിയും ഭാഷയും ഇതിലെ സാക്ഷികളും എല്ലാം സമാനരീതിയിലുള്ളതായതിനാൽ ഇതെല്ലാം പ്രവാചകരിൽ(സ) നിന്നും തന്നെയുള്ളതാണെന്ന് ഏറെക്കുറെ ഉറപ്പാക്കാവുന്നതുമാണ്. മത സ്വാതന്ത്ര്യങ്ങളും ആചാരാനുഷ്ഠാന സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ഈ അവകാശ പത്രികകൾ പ്രകാരം പള്ളികളും മഠങ്ങളും സിനഗോഗുകളുമെല്ലാം പ്രത്യേക സംരക്ഷണമർഹിക്കുന്നവയാണ്. അഥവാ, ഈ മതസ്ഥരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നു മാത്രമല്ല അതിനായി ഈ മതസ്ഥരെ സഹായിക്കുകയും വേണമെന്നു സാരം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് വാളുകൊണ്ടല്ല വാക്കു കൊണ്ടാണ് ഇസ്ലാം പ്രചരിച്ചതെന്നാണ്. പൌരസ്ത്യ ക്രിസ്ത്യാനികളെ അന്ത്യനാളോളം സംരക്ഷിക്കണമെന്ന് പ്രവാചകരുടെ അവകാശ സംരക്ഷണ പത്രികകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിന്റെ ഉദയകാലം മുതൽ, പ്രവാചകരുടെ സുഹൃത്തുക്കളും അയൽവാസികളുമായിരുന്ന വിഭാഗത്തെ സംരക്ഷിക്കുമെന്ന് പ്രവാചകർ നൽകിയ ഉറപ്പാണത്. അധിനിവേശകരോ സാമ്രാജ്യത്വ തത്പരരോ ആയവരെ കുറിച്ചല്ല ഈ പരാമർശം എന്നും ഓർക്കണം.  പ്രവാചകരുടെ ഈ അവകാശ സംരക്ഷണ പത്രിക വരുന്നത് ഏതെങ്കിലും ആധുനിക കാല വിപ്ലവാനന്തരമല്ല. പകരം, വംശീയതയും സാമൂഹികാധീശത്തവും ലിംഗാസമത്വങ്ങളും നിലനിന്നിരുന്നിടത്തേക്കാണ് ഇത്തരമൊരു അവകാശ സംരക്ഷണ പത്രികയും ഭരണഘടനയും പ്രവാചകർ രൂപീകരിക്കുന്നത്. ഇതു സൃഷ്ടിച്ചതാവട്ടെ ബഹുസ്വരവും സാംസ്ക്കാരിക വൈവിധ്യവുമുള്ളൊരു സമൂഹത്തെയും. പ്രവാചകർ രൂപംകൊടുത്ത പുതിയ സാമൂഹിക സംവിധാനത്തെ കുറിച്ച് കേട്ടറിഞ്ഞ പല സമൂഹങ്ങളും സമുദായങ്ങളും രക്ഷക്കായി തങ്ങൾക്കടുത്തേക്കെത്തി. ബൈസാന്റിയൻ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധീശത്വഭരണത്താൽ കഷ്ടപ്പെടുന്നവരായിരുന്നു ഇതിൽ മിക്കവരും. ബൈസാന്റിയൻ സാമ്രാജ്യം മതവിരുദ്ധരായി മുദ്രകുത്തിയ പല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പാർസി മതക്കാർക്കും പ്രവാചകർ (സ) സംരക്ഷണമൊരുക്കി. അടിച്ചമർത്തലിൽ നിന്നും മതപീഡനങ്ങളിൽ നിന്നും പ്രവാചകൻ അവരെ മോചിപ്പിച്ചത് മതസ്വാതന്ത്ര്യത്തിന്റെയും ബഹുസാംസ്ക്കാരികതയുടെയും പങ്കാളിത്ത ജനാധിപത്യത്തിന്റേയും രാഷ്ട്രീയ വിതാനത്തിലേക്കായിരുന്നു. പ്രവാചക ജീവിതത്തിന്റെ അവസാന നാലു വർഷങ്ങളിൽ വിവിധ സംസ്ക്കാരങ്ങളുമായും മതങ്ങളുമായുമുള്ള സാംസ്ക്കാരിക രാഷ്ട്രീയ വിനിമയങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ച തിരുദൂതർ കിരാത സാമ്രാജ്യങ്ങളായ ബൈസന്റൈനിലേക്കും പേർഷ്യയിലേക്കും സമാധാന- സഖ്യ കരാറുകൾക്ക് നേതൃത്വം നൽകി. എന്നാൽ ഇവരിതിനെ നിരാകരിച്ചെന്നു മാത്രമല്ല മുസ്ലീങ്ങൾക്കെതിരെ സൈനിക വിന്യാസം നടത്തുകയാണിവർ ചെയ്തത്. ഒരു പക്ഷേ അന്ന് ആ കരാറുകൾ രൂപം കൊണ്ടിരുന്നുവെങ്കിൽ കുരിശുയുദ്ധങ്ങളുണ്ടാകുമായിരുന്നില്ല, കോളനിവത്ക്കരണമോ സാമ്രാജ്യത്വമോ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ ലോകം പോലും മറ്റൊന്നായേനെ.

   അവകാശ സംരക്ഷണത്തിന്റെ വിഷയത്തിലും ബഹുസാംസ്ക്കാരികതയുടെ വിഷയത്തിലും യാഥാസ്ഥിതിക മതമെന്നും മതവിശ്വാസികളെന്നും ഇന്ന് ഇസ്ലാമും മുസ്ലീങ്ങളും പഴി കേൾക്കേണ്ടി വന്നത് പ്രവാചകൻ കാണിച്ചു തന്ന ബഹുസാംസ്ക്കാരികതയിലൂന്നിയ രാഷ്ട്രീയ സംസ്ക്കാരത്തെ നാം പിന്തുടരാതിരുന്നതു കൊണ്ടു മാത്രമാണ്. തിരുദൂതരുടെ ബഹുസാംസ്ക്കാരിക നയങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന പ്രവാചക രേഖകൾ സിനാഇയിലെ സെന്റ് കാതറിൻ മഠം, സിറിയയിലെ സെന്റ് ജോർജ്ജ് മഠം, ഗ്രീസിലെ സിമനോപെട്ര മഠം, ഫ്രാൻസിലെ റോയൽ ആർകൈവുകൾ, ജർമനിയിലെ ദേശീയ ആർകൈവ്സ്, തുർക്കിയിലെ വിവിധ പ്രദേശങ്ങൾ, ഇസ്ഫഹാൻ, ഇന്ത്യയിലെ സൂറത്ത് എന്നിവിടങ്ങളിൽ നിന്നു വരെ കണ്ടെത്താമെന്നിരിക്കെ ബഹുസാംസ്ക്കാരികതയിലൂന്നിയ പ്രവാചക സംസ്ക്കാരത്തെ പിന്തുടരാൻ ഈ സമുദായം വിമുഖത കാണിക്കുന്നത് എന്തിനാണ്സമൂല പരിഷ്കരണ സ്വഭാവവും വിപ്ലവാത്മകവുമായ ഈ അവകാശ പത്രികകൾ മത സ്വാതന്ത്ര്യവും പള്ളികളുടേയും ദേവാലയങ്ങളുടേയും അമ്പലങ്ങളുടേയും സിനഗോഗുകളുടേയും മഠങ്ങളുടേയും സംരക്ഷണത്തിനു മുൻഗണന നൽകുന്നവയാണ്. സമ്മർദ്ദം ചെലുത്തിയുള്ള മതപരിവർത്തനം എതിർക്കുകയും ജൂത, ക്രൈസ്തവ വിഭാഗക്കാരായ പങ്കാളികളുള്ള മുസ്ലീങ്ങളോട് അവരെയും അവരുടെ മതാചാരങ്ങളേയും ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഈ അവകാശ പത്രികകൾ മാത്രം എന്തുകൊണ്ട് മുഹമ്മദീയ രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രതിഫലനമായി അംഗീകരിക്കപ്പെടുന്നില്ല എന്നത് സമുദായവും പഠിതാക്കളും ഗൌരവത്തോടെ വിചിന്തനം നടത്തേണ്ട വിഷയങ്ങളാണ്. പ്രതിലോമകരമായ വർഗ്ഗീയ ബോധങ്ങളാൽ കലുഷിതമായൊരു ലോകത്തേക്ക് പുണ്യ റബീഅ് കടന്നുവരുമ്പോൾ പ്രവാചകന്റെ ഈ മാതൃക ഓരോ അനുരാഗിയുടേയും വ്യക്തിരാഷ്ട്രീയത്തിലും കക്ഷിരാഷ്ട്രീയത്തിലും നയപരമായി പുലർത്താനായാൽ വലിയൊരു മാറ്റം തന്നെയാവും സമൂഹത്തിലുണ്ടാക്കിയെടുക്കാനാവുക. 

 -

 -ഡോ മുനവ്വർ ഹാനിഹ് ടി ടി

 

വിവരങ്ങൾക്ക് കടപ്പാട്: സിക്സ് കോവനന്റ്സ് ഓഫ് പ്രോഫറ്റ് മുഹമ്മദ് വിത് ദ ക്രിസ്ത്യൻസ് ഓഫ് ഹിസ് ടൈം- ജോൺ ആൻഡ്രൂ മറോ