ഓർബിറ്റൽ; മനുഷ്യജീവിതത്തിന്റെ ഭ്രമണപഥം

    2013ലെ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഗ്രാവിറ്റിയുടെ അവസാന സീനുകളിലൊന്നിൽ ബഹിരാകാശത്തു നിന്ന് പേടകം തകർന്ന് ഭൂമിയിലേക്ക് വീഴുന്ന സാന്ദ്ര ബുള്ളോക്ക് തന്റെ നഗ്നപാദങ്ങൾ ഭൂമിയിലെ ചളിയിൽ പുതഞ്ഞെഴുന്നേൽക്കുന്നൊരു ദൃശ്യമുണ്ട്. മനുഷ്യനും ഭൂമിയും തമ്മിലെ അഗാധ ബന്ധത്തെ തീവ്രമായി അവതരിപ്പിക്കുന്നഓർബിറ്റൽ ആ ഒരൊറ്റ അവസാനരംഗത്തിലൂടെ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന മനോഹരമായൊരു ദാർശനിക ചാരുത കൈവന്നിരുന്നു. മനുഷ്യനു വേണ്ടിയുള്ള ഭൂമിഭൂമിക്കു വേണ്ടിയുള്ള മനുഷ്യൻ എന്ന മനോഹര ദർശനത്തിൽ ഇവ രണ്ടിനുമിടയിലെ ബന്ധവുമുണ്ട്. രണ്ടിന്റെയും നിലനിൽപ്പിനെ അർത്ഥവത്താക്കുന്ന ബന്ധം. ലോകവ്യവഹാരങ്ങൾ സങ്കീർണതയ്ക്കു മേൽ സങ്കീർണ്ണമായി കൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെമനുഷ്യന്റെ നിലനിൽപ്പിനെ ലളിതമാക്കാൻ സഹായിക്കുന്ന ചിന്തയാണ് ഇത്. ആ ഒരു ചിന്ത ഒരു ലഘു നോവലായാൽ എങ്ങനെയിരിക്കും..ഈയൊരു ചിന്തയെ പല മനുഷ്യരിലൂടെആണിലൂടെയും പെണ്ണിലൂടെയുംആസ്തിക്യത്തിലൂടെയും നാസ്തിക്യത്തിലൂടെയുംപല രാഷ്ട്രീയത്തിലൂടെയും ദേശീയതയിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും എന്നാൽ ഭൂമിക്കു പുറത്തു നിന്ന് പറയുന്ന ബോധധാരാ നോവലാണ് സാമന്താ ഹാർവിയുടെ ഓർബിറ്റൽ. പതിനാറു തവണ ഭൂമിയെ വലം വെക്കുന്ന ഇന്റർനാണൽ സ്പേസ് സ്റ്റേഷനിലെ ആറു പേരുടെ ഒരു ദിവസത്തെ മാനസിക വ്യാപാരങ്ങളിലൂടെ പുരോഗമിക്കുന്ന നോവലിൽ ഭൂമിക്കു പുറത്തുള്ള ഒരൊറ്റ ദിവസത്തെ ആറു പേരിലൂടെ കാണാൻ ശ്രമിക്കുന്നു. തങ്ങളുടെ ജീവിതത്തെജീവിതമല്ലാതാകുന്ന ഭൂമിക്കു പുറത്തുള്ള നിലനിൽപ്പിനെഭൂമിയിൽ ഉയർന്നു പൊങ്ങുന്ന കൊടുങ്കാറ്റിനെ ആറു പേർ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ട് വീക്ഷിക്കുന്നു.

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്ത് വിവിധ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന ആറു പേർറഷ്യക്കാരായ റോമനും ആന്റണും, ജപ്പാൻകാരിയായ ഛൈ, ഇറ്റലിക്കാരനായ പിയെട്രോ, അമേരിക്കക്കാരനായ ഷോണും ബ്രിട്ടീഷുകാരിയായ നെല്ലും. തങ്ങളുടെ പേടകത്തിനകത്ത് വ്യത്യസ്ത ജോലികൾ ചെയ്യുന്ന ഭൂമിക്കു പുറത്തുള്ള ആ മനുഷ്യസമൂഹത്തിൽ വിവിധ ധർമ്മങ്ങൾ ചെയ്ത് പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ആറുപേർ. ഭൂമിയുടെ പരിലാളനകൾക്കു പുറത്തുള്ള പ്രതികൂല സാഹചര്യത്തിലും അതിജീവിക്കുന്ന ജീവാണുക്കളെ തിരയുന്ന, പഠിക്കുന്ന പിയെട്രോ, ജീവന്റെ സ്രോതസ്സായ മാംസ്യ പരലുകളെ വളർത്തുന്ന ഛൈ, ഭൂഗുരുത്വത്തിന്റെ വ്യത്യാസം തന്റെ നാഡീപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഭൂഗുരുത്വവും സൂര്യപ്രകാശവുമില്ലാതെ ചെടികളുടെ വേരുകൾക്കെന്ത് സംഭവിക്കുന്നുവെന്നാണ് ഷോൺ പഠിക്കുന്നത്. പരീക്ഷണത്തിനായി കൊണ്ടുവന്ന നാൽപ്പത് ചുണ്ടെലികളെ പരിശോധിക്കുന്ന ഛൈയും നെല്ലും പിന്നീട് നെല്ലും ഷോണും ജ്വലനം സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നു, റോമനും ആന്റണും ഓക്സിജൻ ജനറേറ്റർ വൃത്തിയാക്കുകയും ഹൃദയ കോശങ്ങളിൽ പരീക്ഷണം നടത്തുകയും ചെയ്യുന്നു, ആന്റൺ തന്റെ കാബേജിനും കുള്ളൻ ഗോതമ്പിനും വെള്ളം പകരുന്നു ഇങ്ങനെ മാറ്റമില്ലാതെ പോകുന്നു ഇവരുടെ ദിവസങ്ങൾ. ദിവസങ്ങൾ മാറ്റമില്ലാതെ പോകന്നുവെന്നു പറയുമ്പോഴും പ്രശ്നമുണ്ട്. ഉദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയമാണ് ദിവസമെങ്കിൽ ദിവസവും പതിനാറ് ഉദയങ്ങളും അസ്തമയങ്ങളും കാണുന്ന ഇവർക്കെത്ര ദിവസങ്ങളുണ്ടായിരിക്കും?

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്തിരുന്ന്, കിടന്ന്, അന്തരീക്ഷത്തിൽ തങ്ങി ഇവർ ഭൂമിയെ പതിനാറു തവണ വലം വെക്കുന്നു. ഒരു ജീവിതകാലം കൊണ്ട് കണ്ടുതീർക്കാനാവാത്ത ഭൂമിയുടെ സൌന്ദര്യത്തെ ഒരു ദിവസം കൊണ്ടു കാണുന്നു. മണൽക്കാടുകളും മഞ്ഞുപുതപ്പുകളും പട്ടുപോലുള്ള കടലുകളും ഉയർന്നു പൊങ്ങുന്ന കാറ്റും, എന്നാൽ ആ സൌന്ദര്യം അവർക്ക് അനുഭവിക്കാനാവില്ല താനും. “ചിലപ്പോഴൊക്കെ തണുപ്പ് തിങ്ങിയൊരു കാറ്റുണ്ടായിരുന്നെങ്കിൽ, ഇരമ്പുന്ന മഴയുണ്ടായിരുന്നെങ്കിൽ, ശരത്കാല നിറമുള്ള ഇലകളുണ്ടായിരുന്നെങ്കിൽ, ചുവന്നു തുടുത്ത വിരൽത്തുമ്പുകൾ, ചളി പുതഞ്ഞ കാലുകൾ, സംശയക്കാരനായൊരു നായ, ചകിതനായൊരു മുയൽ, പെട്ടെന്നൊളിഞ്ഞു നോക്കുന്ന മാൻ, ചളി കലങ്ങിയ വെള്ളക്കുഴി, കുതിർന്ന കാൽപാദങ്ങൾ, ഒരു മൊട്ട കുന്ന്, രാവിലെകളിൽ കൂടെ ഓടുന്നൊരാൾ, വെയിലിന്റെ തോണ്ടൽ ഇങ്ങനെ ഭൂമിയിൽ അപ്രധാനമെന്നു തോന്നുന്ന എന്നാൽ ജീവിതത്തെ അർത്ഥവത്താക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവരാഗ്രഹിക്കാറുണ്ടെന്ന് ഹാർവി എഴുതുന്നു. അഥവാ ഭൂമിയും പ്രകൃതിയും ഒരുക്കുന്ന അതിസൂക്ഷ്മതകളിൽ പോലും ജീവിതസൌന്ദര്യത്തെ കണ്ടെടുക്കകയാണ് ഭൂമിക്ക് പുറത്തിരുന്ന് കൊണ്ടിവർ ആറു പേരും. കാഴ്ച്ച എന്ന അനുഭവം മാത്രമല്ല സത്യമെന്നും സത്യത്തെ സൌന്ദര്യമാക്കുന്നതിൽ അനുഭവത്തിന്റെ വിവിധ തലങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്നുമുള്ള അനുഭവജന്യവാദത്തിന്റെ അംശങ്ങളും ഇവിടെ കാണാം.

     മനുഷ്യനെയും മനുഷ്യന്റെ വ്യവഹാരങ്ങളെയും യുക്തികൊണ്ടു മാത്രം നിർവ്വചിക്കാനും  നിവർത്തീകരിക്കാനും സാധിക്കില്ലെന്ന് ശാസ്ത്രസാങ്കേതികതയുടെ കാലികതയിൽ, അതിന്റെ ഉത്തുംഗതയ്ക്കും അപ്പുറത്ത് നിൽക്കുന്ന ഈ ആറു പേരും വിളിച്ചു പറയുകയാണ് ഈ നോവലിൽ. ഇതിലെ ആറു കഥാപാത്രങ്ങളും മനുഷ്യന്റെ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിന്റെ നേട്ടങ്ങളുടെ ഭൌമചക്രവാളത്തെയും കടന്ന് ആ ഭൂമിയെ ശാസ്ത്രസാങ്കേതികതയുടെ നൌകയിലിരുന്ന് വീക്ഷിക്കുന്നവരാണ്. “ആ ഭൂമിയില്ലെങ്കിൽ ഒരു നിമിഷം പോലും തങ്ങളില്ലെന്ന് അവരോർത്തു. അതിന്റെ കാരുണ്യത്തിൽ മാത്രമാണ് തങ്ങളുടെ നിലനിൽപ്പെന്നും. ഒരിക്കലും ഊളിയിടാനാവാത്ത കനത്ത കടലിൽ ഒരു കപ്പലിലാണവരെന്നു അവർക്ക് തോന്നി.” പോസിറ്റീവിസമല്ല മനുഷ്യനെയും അവന്റെ സത്തയെയും അർത്ഥവത്താക്കുന്നതെന്നും ഭൂമിയും മനുഷ്യനും അവന്റെ വികാര- വിചാരങ്ങളും ഇടപെടലുകളുമാണെന്ന് ഈ നോവൽ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഏതെങ്കിലും അന്യഗ്രഹ നാഗരികതയിലുള്ളവർ തങ്ങളെ നോക്കി ഇവരെന്താണിവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എവിടേക്കും പോകാതെ ഇവരെന്തേ ഈ നീല പന്തിനു ചുറ്റും വട്ടമിടുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടാവും. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഭൂമി എന്നു മാത്രമാണ്. സന്തോഷിക്കുന്ന പ്രണയിതാവിന്റെ മുഖമാണ് ഭൂമിക്കുള്ളതെന്ന് അവർക്കു തോന്നി. ഭൂമി ഉറങ്ങുന്നതും ഉണരുന്നതും കൃത്യങ്ങളിൽ മുഴുകുന്നതും അവർ സാകൂതം നോക്കി. അതെ ഞങ്ങളെ, കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മയാണ് ഭൂമിയെന്ന് അവർക്ക് തോന്നി. നിറയെ കഥകളും ആനന്ദവും കാത്തിരിപ്പുമായി തന്റെ മക്കൾ മടങ്ങി വരുന്നതും കാത്തിരിക്കുന്നൊരു അമ്മ. എന്തെങ്കിലും അസുഖമുണ്ടാകുമ്പോൾ ഒറ്റക്കാവുന്നത് താൻ വെറുക്കുന്നുവെന്നും എന്നാൽ എപ്പോഴും തെന്നി നടക്കുന്ന ഒരു കുടുംബം നിനക്കുണ്ടല്ലോ എന്നും നെല്ലിനു സന്ദേശം അയയ്ക്കുന്ന സഹോദരനോട് നെല്ലിനു ഈർഷ്യ തോന്നുന്നുണ്ട്. ചെറുപ്പത്തിൽ താനാഗ്രഹിച്ചതായി തീർന്നെങ്കിലും എല്ലാം നേടിക്കഴിഞ്ഞ് മുകളിലിവിടെ ഭൂമിയുടെ കരവലയത്തിൽ നിന്ന് സ്വതന്ത്രമായി തെന്നിനീങ്ങുമ്പോൾ യാതൊന്നും മനോഹരമല്ലെന്നും താനിവിടെ അകപ്പെട്ടതായി തോന്നുന്നുവെന്നുമെല്ലാം നെൽ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനു തന്റെ സഹോദരനുമായി ഒരു വാഗ്വാദത്തിനു തുനിയുന്നുവെന്ന് ഓർത്ത് അവൾ ‘സ്നേഹത്തോടെ’ എന്ന കുറിപ്പിനോടൊപ്പം ഉദയാസ്തമയങ്ങളുടെ ഫോട്ടോ അവനു തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയും വ്യർത്ഥതയും മാത്രമല്ല, നെല്ലിന്റെ ബോധധാരയിലൂടെ അനാവൃതമാവുന്നത്. പകരം, ഭൂമിയും അവിടെ മനുഷ്യനും മനുഷ്യനും തുന്നോടു തുന്നായി ചേർന്നിരിക്കുന്നതുമാണ് ജീവിതത്തെ സമ്പൂർണ്ണമാക്കുന്നതെന്നും പറയാൻ ശ്രമിക്കുകയാണ് ഹാർവി. ഭൂമിയിൽ നിന്ന് ഏറെ അകലെയാണെങ്കിലും തങ്ങളുടെ സ്റ്റേഷനെ ഭൂമിക്കു സമാനമായൊരു വൈകാരിക ഇടമാക്കി മാറ്റാനാകുമോ എന്നവർ ആറു പേരും ശ്രമിക്കുന്നുണ്ട്ഈ പേടകത്തിന്റെ ഹൃദയം ആന്റണാണ്. പിയെട്രോ മനസ്സും, റോമൻ കൈകളും ഷോൺ ആത്മാവും ഛൈ മനസ്സാക്ഷിയും നെൽ ശ്വാസവുമാണ്. എന്നാൽ വെറും മണ്ടത്തരമാണീ സാദൃശ്യപ്പെടുത്തലെന്ന് അവർ തന്നെ അടുത്ത നിമിഷത്തിൽ മനസ്സിലാക്കുന്നു. അഥവാ, ഭൂമിയെ വേറൊന്നുമായി സാദൃശ്യപ്പെടുത്താനാവില്ലെന്ന ബോധ്യമാണിവിടെ വ്യക്തമാകുന്നത്.

     നിലവിൽ ശാസ്ത്രസാങ്കേതികയുടെ കയ്യിലെ കളിപ്പാട്ടമാകുന്ന മനുഷ്യൻ തന്റെ വൈകാരികതകളെയും അനുഭവങ്ങളെയും ചിന്തകളെയും എല്ലാം വൈയക്തിക സ്വാതന്ത്ര്യമെന്ന ദർശനത്തിലൂടെ സംസ്ക്കരിച്ച് ഒറ്റത്തുരുത്തായി മാറാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ മാറിയ സാഹചര്യത്തിൽ ഓർബിറ്റൽ പോലൊരു നോവലിനു വലിയ പ്രാധാന്യമുണ്ട്. കാരണം, ഓരോ മനുഷ്യനും ഈ ഭൂമിയിലെ അവന്റെ ലോകത്തിനു ചുറ്റുമുളള ഭ്രമണപഥത്തിലാണ് ജീവിക്കുന്നത്. ബന്ധങ്ങളും വൈകാരികതകളുമാണ് അതിനെ അർത്ഥവത്താക്കുന്നത്. എന്ന് ആ ‘ഓർബിറ്റിൽ’ നിന്ന് അവൻ പുറത്തു കടക്കുന്നുവോ അതോടെ തന്റെ സത്തയെ, സ്വത്വത്തെ അവൻ സംശയത്തോടെ നോക്കാനാരംഭിക്കുന്നു. ഭൂമിയുടെ, പ്രകൃതിയുടെ, സാമൂഹിക ബന്ധങ്ങളുടെ, വിശ്വാസങ്ങളുടെ, അതിൽ മനുഷ്യന്റെ സ്ഥാനത്തെ ഇവയെല്ലാം തമ്മിലെ പാരസ്പര്യത്തെ സ്വത്വപരമായും സത്താപരമായും പര്യാലോചിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമാണ് സാമന്താ ഹാർവി ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയായിരിക്കെ ഷോണിനെങ്ങനെ ദൈവ വിശ്വാസിയായിരിക്കാനും ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും വിശ്വസിക്കാനും സാധിക്കുന്നുവെന്ന് നെൽ അത്ഭുതപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ഉത്തരം അവൾ തന്നെ കണ്ടെത്തുന്നുണ്ട്.  പേടകത്തിനു പുറത്തെ ഘോരവും അറ്റമില്ലാത്തതുമായ ഇരുട്ടിൽ ചിതറിക്കിടക്കുന്ന സൌരയൂഥങ്ങളും ഗാലക്സികളും എന്നാൽ ഏറെ ആഴത്തിൽ ബഹുമാനങ്ങളിലായി സ്ഥലകാലങ്ങളെല്ലാം പിരിഞ്ഞിരിക്കുന്ന അവസ്ഥയും എല്ലാം ചൂണ്ടിക്കാട്ടി, ഇതെല്ലാം സൃഷ്ടിച്ചത് മനോഹരമായൊരു ശക്തിയല്ലാതെ മറ്റെന്തായിരിക്കും എന്നായിരിക്കും ഷോൺ ചോദിക്കുക എന്നവൾക്കറിയാം. ഒരിടത്ത് പിയെട്രോ ചിന്തിക്കുന്നതിങ്ങനെതാൻ കഴിക്കുന്നു, ഉറങ്ങുന്നു. എന്നാൽ ഒന്നും ഭൂമിയിലേതു പോലെയല്ല. ഇവിടെ തനിക്ക് തന്റെ ജന്തു ജീവിതത്തോടു പ്രതിബദ്ധത പുലർത്താൻ സാധിക്കുന്നില്ലെന്നു പിയെട്രോക്കു തോന്നി.

     ഇങ്ങനെ വിവിധ ചിന്തകളിലൂടെ, സംഭാഷണങ്ങളിലൂടെ ഭൂമിയിലെ മനുഷ്യ നിലനിൽപ്പിനെയും അതിന്റെ മൂല്യത്തെയും പാരസ്പര്യത്തെയും മനോഹരമായി അവതരിപ്പിക്കുകയാണ് സാമന്താ ഹാർവി. ഇവിടെ അതിർത്തികളോ വിവേചനങ്ങളോ രാഷ്ട്രീയ കൃത്യതകളോ ഇല്ല. പകരം ഭൂമിയെന്നൊരൊറ്റ അമ്മ, ആ അമ്മയില്ലാതെ നിലനിൽപ്പില്ലാത്ത മനുഷ്യവർഗ്ഗം. മറ്റെല്ലാ സങ്കീർണതകളും ക്രയവിക്രയങ്ങളും ചിന്തകളും ഈയൊരു നോവൽ വായിക്കവേ അപ്രസക്തമാവുന്നതായി കാണാം. പകരം മനുഷ്യനു വേണ്ടത് ഈ ഭൂമിയും അവനെ അവനാക്കുന്ന ബന്ധങ്ങളുടെയും മനുഷ്യരുടെയും വിശ്വാസങ്ങളുടെയും ഭ്രമണപഥവും മാത്രമാണ്. എല്ലാ വ്യത്യാസങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് മനുഷ്യനെയും അവന്റെ നിലനിൽപ്പിനെയും ആഴത്തിൽ ബോധഘടനാത്മകമായി നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതിനാൽ തന്നെയാവാം ഈ വർഷത്തെ ബുക്കർ സമ്മാനത്തിനു ഈ കൃതി അർഹമായത് എന്നു കരുതാവുന്നതാണ്

 .

 ആയിശാ ഹനീഫ്

 





.

x

  കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം; ആസ്ത്രേലിയയിൽ നിന്നുള്ള പാഠങ്ങൾ  

‘എന്നെപ്പോലെ മക്കളുടെ ഭാവിയെയും സുരക്ഷയെയും കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കൾക്കൊപ്പം സർക്കാരുണ്ടെന്നു അവർ മനസ്സിലാക്കണം. അവർക്കും മക്കൾക്കും വേണ്ടിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ലോകരാജ്യങ്ങളിൽ നിന്നും ആസ്ത്രേലിയ തന്നെ മുന്നോട്ടു വരുന്നത്.’   

 

പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും കർശനമായി നിരോധിക്കാനുള്ള നിയമം ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ വാക്കുകളാണിവ. രക്ഷിതാക്കളുടെ സമ്മതപ്രകാരമാണ് കുട്ടികൾ സാമൂഹികമാധ്യമത്തിലുള്ളതെങ്കിലും ഇവരെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും നിലവിൽ ഉപയോഗിക്കുന്നവരെയും വിലക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെയും കൌമാരക്കാരുടെയും മാനസിക ശാരീരികാരോഗ്യത്തെ സാമൂഹിക മാധ്യമ ഉപയോഗം വളരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നു മാനസികാരോഗ്യ വിദഗ്ദ്ധരും  മറ്റു ആരോഗ്യവിദഗ്ദ്ധരും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഭീമൻ ടെക് കമ്പനികളുടെ എതിർപ്പുകളും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ എതിർപ്പുകളും മൂലം കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിനെതിരെ ഫലപ്രദമായി നിയമങ്ങൾ ആവിഷ്ക്കരിക്കാനോ പ്രാബല്യത്തിൽ കൊണ്ടുവരാനോ പല ഭരണകൂടങ്ങൾക്കും സാധിച്ചിട്ടില്ല. ഇത്തരത്തിൽ കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വിലക്കുന്നതിനുള്ള നടപടികളുമായി യൂറോപ്യൻ യൂണിയൻ രംഗത്തു വന്നപ്പോഴും ഇതിനെ വെല്ലുവിളിച്ചു രംഗത്തെത്തിയത് ടെക്നോളജി മേഖലയിലെ ഭീമൻ കമ്പനികളായിരുന്നു. രണ്ടു ലക്ഷത്തിനടുത്ത് ആസ്ത്രേലിയൻ പൌരന്മാർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്കു നിലവിൽ ആസ്ത്രേലിയൻ സർക്കാർ എത്തിയിരിക്കുന്നത്. ഈ ടെക്നോളജി കമ്പനികൾ അതിശക്തരാണെന്നും അവരുടെ ആപ്ലിക്കേഷനുകളുടെ അൽഗരിതങ്ങൾ ആളുകളിൽ പ്രത്യേക തരം പെരുമാറ്റത്തെ രൂപപ്പെടുത്തിയെടുക്കാൻ ശക്തമായതാണെന്നുമാണ് ആൽബനീസ് വ്യക്തമാക്കിയത്. അതേസമയം, കുട്ടികളെ പൂർണ്ണമായി വിലക്കുന്നതിനു പകരം എങ്ങനെ ഓൺലൈൻ ഇടങ്ങളിൽ സുരക്ഷിതരാവാം എന്ന മാർഗ്ഗനിർദ്ദേശവും അവബോധവും നൽകിയാൽ പോരേ എന്ന ചോദ്യത്തോട്, ‘ഞാനുപയോഗിക്കുന്ന ഉപകരണങ്ങളിൽ എനിക്കാവശ്യമില്ലാത്ത പലതുമാണ് പെട്ടെന്നു പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു ഇടത്തിലേക്ക് എന്തിനാണ് നിഷ്കളങ്കരായ ഈ കുട്ടികളെ നാം ഇട്ടു കൊടുക്കന്നതെ’ന്നാണ് അദ്ദേഹം ചോദിച്ചത്. ലോകത്തെ മറ്റു പല രാജ്യങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുമെന്നും കാര്യങ്ങളുടെ പോക്ക് അത്തരത്തിലാണെന്നും ഈയൊരു നയത്തിനു ആസ്ത്രേലിയ മുന്നിട്ടു നിന്നു മാതൃകയാവുകയാണെന്നും ആൽബനീസ് വ്യക്തമാക്കി. പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയും ഈ ബില്ലിനെ അനുകൂലിക്കുന്നതായാണ് വിവരങ്ങൾ.  സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും മാനസികവും ശാരീരികവും സാമൂഹികവുമായ വെല്ലുവിളികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതിൽ ആർക്കും തർക്കമില്ല. ഇവയുടെ അൽഗരിതങ്ങൾ മാനസികവും ശാരിരീകവും സാമൂഹികവുമായി ഇവയ്ക്ക് അടിമപ്പെടുത്തുന്നതാണെന്നും പ്രത്യേക പെരുമാറ്റ രീതികളെ രൂപീകരിക്കുന്നതാണെന്നും ശാസ്ത്രീയമായി ശാസ്ത്രീയമായും സാമൂഹികമായും സാംസ്ക്കാരികമായും വ്യക്തത വന്നിട്ടുണ്ട്. പക്ഷേ സാമൂഹിക മാധ്യമങ്ങൾ കൂടുതൽ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്നതിനെ സംബന്ധിച്ചതിൽ കൃത്യമായ വ്യക്തതയില്ലാത്തതും പലപ്പോഴും ഉടനടിയുള്ള സൌകര്യങ്ങളെയും ആപേക്ഷികമായ സാഹചര്യങ്ങളെയും കണക്കിലെടുത്തുമാണ് ഇത് അപകടമാണെന്ന് അറിഞ്ഞിട്ടും കുട്ടികളോട് ഏറ്റവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള മാതാപിതാക്കളും അധ്യാപക സമൂഹവും ഈ അറിയാ ബോംബുകളെ തന്നെ ആശ്രയിക്കുന്നത്. ഇതിന്റെ താത്ക്കാലിക സൌകര്യങ്ങളെ കണ്ടിട്ടുതന്നെയാവണം ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട അവകാശ സംഘടനകളും ഭരണകൂടവും കാര്യമാത്രമായ നടപടികളെടുക്കാത്തതും. കേരളാ ക്രൈം റെകോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2020 മുതൽ സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഈ വർധനവിൽ സാമൂഹിക മാധ്യമങ്ങൾക്കു വലിയൊരു പങ്കുണ്ടെന്ന വാസ്തവം എത്ര കണ്ണടച്ചാലും മറഞ്ഞിരിക്കില്ല. കേരളത്തിലെ വലിയൊരു ശതമാനം വീടുകളിൽ ഒരു പ്രായപരിധി വരെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമങ്ങളും ഇതിനു വേണ്ടിയുള്ള സാങ്കേതിക ഉപകരണങ്ങളും ലഭിക്കുന്നതിൽ വലിയ തരത്തിലുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും സ്വന്തമായി ഇത്തരത്തിലുള്ള ആപ്ലികേഷനുകളും ഉപകരണങ്ങളും ഇല്ലാത്ത കുട്ടികൾ നേരത്തെ സൂചിപ്പിച്ച സൌകര്യങ്ങൾക്കും മറ്റുമായി ഉപയോഗിച്ചിരുന്നത് മാതാപിതാക്കളുടെയോ മറ്റു മുതിർന്നവരുടെയോ അകൌണ്ടുകളും ഉപകരണങ്ങളുമായിരുന്നു. എന്നാൽ, കോവിഡ് ലോക്ഡൌണിന്റെ ഭാഗമായി പഠനം പൂർണ്ണമായി ഓൺലൈനിലേക്കു മാറിയതോടെ അതുവരെ നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും കീഴിൽ മാത്രം സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിച്ചിരുന്ന കുട്ടികൾക്ക് ഇത്തരം ഉപകരണങ്ങൾ മാതാപിതാക്കൾ തന്നെ യഥേഷ്ടം കൊടുത്ത് റൂമിൽ മാറിയിരുന്ന് പഠിക്കാൻ നിർബന്ധിക്കുന്ന സാഹചര്യമുണ്ടായി. അത്തരം ഓൺലൈൻ വിദ്യാഭ്യാസം പുറത്തുവിട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം എന്താണെന്നു കേരളത്തിലെ ഔദ്യോഗിക- അനൌദ്യോഗിക മേഖലയിലെ അധ്യാപകർക്കു തികഞ്ഞ ബോധ്യമുണ്ടായിരിക്കുമെന്നതു കൊണ്ട് അതിനെ കുറിച്ചു പ്രത്യേകം എടുത്തു പറയുന്നില്ല. ഇങ്ങനെ സർവ്വ സ്വാതന്ത്ര്യങ്ങളോടും സകല സ്വകാര്യതകളോടും കൂടി ഇത്തരത്തിലുള്ളവ ഉപയോഗിക്കാൻ ആരംഭിച്ചത് നിരവധി മാനസികവും ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഇതിന്റെ വ്യക്തമായ വിവരങ്ങൾ മാനസികാരോഗ്യ വിദഗ്ദ്ധർ, സർക്കാർ മേഖലയിൽ തന്നെ കുട്ടികളുടെ ബോധവത്ക്കരണത്തിലും സംരക്ഷണത്തിനു വേണ്ടി പോലീസ്, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിക്കും. കുട്ടികൾ പൂർണ്ണമായും ഫോൺ, ടാബ്, കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾക്ക് അടിമപ്പെട്ടെന്നു തിരിച്ചറിഞ്ഞ ചെറിയൊരു ശതമാനം രക്ഷിതാക്കളെങ്കിലും ഉപയോഗത്തിനു പരിധികളും പരിമിതികളും നിശ്ചയിക്കാൻ ആരംഭിച്ചു. എന്നാൽ സ്ക്കൂളുകളിൽ നിന്നും ട്യൂഷൻ സ്ഥാപനങ്ങളിൽ നിന്നും നോട്ടുകൾ, പാഠഭാഗങ്ങൾ, ഓഡിയോ- വീഡിയോ ക്ലാസ്സുകൾ മുതലായവ ഓൺലൈനായി നൽകാൻ ആരംഭിച്ചതോടെ മാതാപിതാക്കളുടെ വിലക്കുകളും പ്രായോഗികമാവാതായി. നിലവിൽ കേരളാ ഹയർസെക്കന്ററി വകുപ്പ് ഇത്തരത്തിലുള്ള പഠനസാമഗ്രികൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ട്യൂഷൻ സ്ഥാപനങ്ങൾ, മാനേജ്മെന്റ് പ്രൈവറ്റ് ഉടമസ്ഥതയ്ക്കു കീഴിലുള്ള വിദ്യാലയങ്ങൾ എന്നിവ ഇപ്പോഴും അനുസ്യൂതം തുടരുന്നുണ്ട്. ഇതു വായിക്കുന്നവരിലോരോരുത്തർക്കും നേരിട്ടോ അല്ലെങ്കിൽ മറ്റൊരാളിലൂടെയോ ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ പണം തന്നെ ദുരുപയോഗം ചെയ്ത സംഭവങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികളുടെ പോണോഗ്രഫി ഉപയോഗത്തെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികൾക്കിടയിലെ പ്രണയബന്ധങ്ങളിലുണ്ടായ വർധന, പ്രണയബന്ധങ്ങളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റം എന്നിവ നേരിട്ടും അല്ലാതെയും പത്രമാധ്യമ വാർത്തകളിലൂടെയായും മറ്റും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആൺകുട്ടിയുമുൾപ്പെട്ട പോക്സോ കേസുകൾ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും പ്രായപൂർത്തിയായ പുരുഷനും ഉൾപ്പെട്ട പോക്സോ കേസുകൾ, ഇതിൽ തന്നെ കുട്ടികൾ ഗർഭിണികളാകുന്ന കേസുകൾ എന്നിവയെല്ലാം ഇന്നു സർവ്വ സാധാരണമായിട്ടുണ്ട്. കുട്ടികൾ പ്രണയിക്കണോ വേണ്ടയോ എന്നതു വേറെ തന്നെ ചർച്ചാ വിഷയമാണ്. എന്നാൽ ഇത്തരത്തിലുള്ള കേസുകളിലേക്കാണ്  പല സൌഹൃദങ്ങളും എത്തുന്നത് എന്നതിനാൽ തന്നെ ഇവിടെ ഭാവി നശിപ്പിക്കപ്പെടുന്നത് ഇരുകൂട്ടരുടെയുമാണ്. കുട്ടികൾക്കിടയിലെ സാമൂഹിക മാധ്യമ ഉപയോഗം സാധാരണവും നിരീക്ഷണത്തിനു കീഴിലല്ലാതെയും ആയിമാറിയതോടെ ഇതിലൂടെയുള്ള ആൺ പെൺ സൌഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട് എന്നതും അതാണ് ഇത്തരത്തിലേക്കുള്ള അപകടങ്ങളിലേക്കു നയിക്കുന്നതു എന്നതുമാണ് വാസ്തവം. ഇതിനെ കുറിച്ചെല്ലാം കുട്ടികളെ ബോധവത്ക്കരിച്ചാൽ പോരേ വിലക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ഉയരും. എല്ലാ കുട്ടികളും ഒരേ ജീവിതസാഹചര്യത്തിൽ നിന്നുള്ളവരോ പക്വതയുള്ളവരോ മാനസിക ശാരീരിക വൈകാരിക ബുദ്ധിയുള്ളവരോ ആവണമെന്നില്ല. അവർ ഇത്തരം മാധ്യമങ്ങളിലൂടെ ചെന്നെത്തപ്പെടുന്നത് മുതിർന്നവരെ പോലും അവരറിയാതെ സ്വാധീനിക്കുന്ന സത്യവും അസത്യവുമായ വിവരങ്ങൾക്കും കെണികൾക്കുമിടയിലേക്കാണ്. എപ്പോഴെങ്കിലുമുള്ള ബോധവത്ക്കരണം കൊണ്ട് സാമൂഹിക മാധ്യമ ഇടത്തിലെ നല്ലതിനേയും ചീത്തയേും എങ്ങനെ വേർതിരിക്കാമെന്നാണ്. പൂർണ്ണമായും കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നു വിലക്കുന്ന നടപടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇത്തരം ഇടങ്ങളിലൂടെ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെട്ടു കൊണ്ടുള്ള നിയന്ത്രണങ്ങൾ, അധ്യാപക സമൂഹവും രക്ഷിതാക്കളും ഇക്കാര്യത്തിൽ പുലർത്തേണ്ട കനത്ത ജാഗ്രത എന്നിവക്കു ശേഷം മാത്രമേ കുട്ടികളെ ഇക്കാര്യത്തിൽ ബോധവത്ക്കരിക്കുന്നതിൽ കാര്യമുള്ളൂ. എല്ലാ കാര്യത്തിലും പ്രതിരോധത്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നത് കഴിയുന്നത്ര മുറിവുകളിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് എന്ന ബോധം ആദ്യം വേണ്ടത് രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഡിജിറ്റൽ ലോകത്തിന്റെ അപകടങ്ങളിൽ നിന്നും മാറ്റിനിർത്തണമെങ്കിൽ ആദ്യം മുതിർന്നവരും തങ്ങളുടെ ഇത്തരം ഉപയോഗങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് ഉപകാരങ്ങളും ഗുണഫലങ്ങളും ഉണ്ടായേക്കാം എന്നാൽ നൈമിഷികമായ ആ ഗുണഫലങ്ങൾക്കു വേണ്ടി മാത്രമല്ല അവ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നത്. അതിനാൽ സ്വന്തം മനസ്സിനേയും ശരീരത്തേയും വികാരങ്ങളെയും പറ്റി കുട്ടിക്ക് ബോധ്യമാവുന്നതു വരെ, സമൂഹത്തിന്റെ അപകടങ്ങളെയും ചതിക്കുഴികളെയും കുറിച്ച് ജാഗ്രത ഉണ്ടാവുന്ന വരെയെങ്കിലും അവരെ ഇതിൽ നിന്നും മാറ്റിനിർത്തേണ്ടതുണ്ട്. മതമൂല്യങ്ങളും സംസ്ക്കാരവും സംരക്ഷിക്കാനാഗ്രഹിക്കുന്ന, ഭാവി തലമുറയെ മാനസിക, ശാരീരിക, സാമൂഹികാരോഗ്യമുള്ളവരായി കാണാൻ ആഗ്രഹിക്കുന്ന മത- സാമുദായിക സംഘടനകളും അവകാശ പ്രവർത്തകരും ഇക്കാര്യത്തെ ഗൌരവതരമായി കാണേണ്ടതുണ്ട്. ഇതു നയരൂപീകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ഇതിനുള്ള നിയമനിർമ്മാണത്തിനായി  ആസ്ത്രേലിയയിൽ നിന്നുണ്ടായ ജനകീയ ആവശ്യത്തിനു സമാനമായൊന്നു കേരളത്തിൽ നിന്നുമുണ്ടാവേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമങ്ങളെ പോലും തടയാൻ മാത്രം പോന്ന മുതലാളിത്ത കച്ചവട ശക്തികളാണ് ടെക് കമ്പനികൾ. വളർന്നു വരുന്ന ലോകതലമുറയെ തന്നെ നിഷ്ക്രിയരാക്കുന്ന രോഗാതുരരാക്കുന്ന ഗൂഢ അജണ്ടകളവർക്കുണ്ട്. ഈ കുട്ടികളിൽ നിന്ന് അവർ പോലും അറിയാതെ കവർന്നെടുക്കുന്ന വിവരങ്ങളിൽ നിന്ന് അവർ വലിയൊരു ധനലാഭം നേടുന്നതിനൊപ്പം തങ്ങളുടെ ഭാവി ലാഭസ്രോതസ്സുകളെ ഇപ്പോഴേ നിർണ്ണയിക്കാനും അവർക്കു സാധിക്കും. ഇതിനെതിരെയുള്ള മുന്നേറ്റം പാശ്ചാത്യരാജ്യങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ആസ്ത്രേലിയയിലൂടെ വ്യക്തമാകുന്നത്. ഒരു തലമുറയെ നഷ്ടമാകുന്നതിനു മുമ്പേ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സംഘടനകൾക്കും പ്രവർത്തിക്കാൻ ഏറെയുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 

-ആയിശ ഹനീഫ്

 

 

 


 

 

 

 

 

.  -

ഫത്ഹുള്ളാഹ് ഗുലൻ

ഫത്ഹുള്ളാഹ് ഗുലൻ

 

 

 

 

 

 

 (CC)

 

 

 

 

 

 

ഫത്ഹുള്ളാഹ് ഗുലൻ: ആധുനികതയിലെ മുസ്.ലിം


“എല്ലാറ്റിനെയും വിമർശിക്കുന്നതും എതിർക്കുന്നതും നശീകരണ ശ്രമമാണ്. നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ, അതിനേക്കാൾ മികച്ചത് ഉണ്ടാക്കാൻ ശ്രമിക്കുക. ഈ ദോഷൈകദൃഷ്ടി നാശത്തിന് കാരണമാകുന്നു, എന്നാൽ നിർമ്മാണാത്മക പ്രവർത്തനങ്ങൾ അഭിവൃദ്ധി നൽകുന്നു.” 

    ആരായിരുന്നു ഫതഹുള്ളാഹ് ഗുലൻ എന്നു ചോദിച്ചാൽ മനുഷ്യനിലും ആത്മീയതയിലും അടങ്ങാത്ത വിശ്വാസമുണ്ടായിരുന്നൊരാൾ എന്നു പറയാം. തുർക്കിക്കാരനായ, തുർക്കി പോലും തീവ്രവാദിയെന്നാരോപിച്ച് നാടുകത്തുകയും പിന്നീട് അമേരിക്ക അഭയം കൊടുക്കുകയും ചെയ്ത രണ്ട് ദിവസങ്ങൾക്കു മുമ്പ് അമേരിക്കയിൽ തന്നെ നിര്യാതനായ ഗുലന് ഇന്ത്യൻ സാഹചര്യത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കെ ഈ ജനാധിപത്യത്തിലെ പ്രബല ന്യൂനപക്ഷമായി മുസ്.ലിം സമുദായം തുടരുമ്പോൾ ഇന്ത്യൻ മുസ്.ലിം രാഷ്ട്രീയ വിതാനത്തിൽ ഫതഹുള്ളാഹ് ഗുലനെ അറിഞ്ഞിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു മുസ്ലിമിനൊരിക്കലും തീവ്രവാദിയാകാൻ സാധിക്കില്ലെന്ന പോലെ ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണത്തിൽ തന്നെയുണ്ട് ഈ രാഷ്ട്രീയ കാലഘട്ടത്തിലെ ഗുലന്റെ പ്രസക്തി. 


    പാരമ്പര്യ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ആധുനിക ലോകവ്യവസ്ഥിതിയിൽ എങ്ങനെ ഇടപെടാമെന്നതു പലപ്പോഴും മുസ്.ലിമിനെ സംബന്ധിച്ചിടത്തോളം സ്വത്വപ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണ്. സമകാലിക ലോകവ്യവസ്ഥ ആധുനികവും ഉദാരവത്കൃതവുമാണെന്നു മനസ്സിലാക്കി കൊണ്ടു ഇസ്.ലാമിക വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ഈ ലോകത്ത് ഇടപെടാമെന്നതായിരുന്നു ഗുലന്റെ വീക്ഷണം. ഒരു പക്ഷേ ഗുലന്റെ അധ്യാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനവും അതു തന്നെയായിരുന്നു എന്നു പറയാം. മോഡേണിസ്റ്റാവാതെ ആധുനികലോകവുമായും ശാസ്ത്രവുമായും ഇടപെടാമെന്നും ലിബറലാവാതെ തന്നെ മറ്റു മതങ്ങളുമായും സംസ്ക്കാരങ്ങളുമായും മുസ്.ലിമിനു ഇടപെടാമെന്നതുമായിരുന്നു ഗുലന്റെ അടിസ്ഥാന വീക്ഷണം. ചുരുക്കിപ്പറഞ്ഞാൽ, സമകാലിക ലോകക്രമത്തോട് മല്ലിടാതെ സ്വന്തം വിശ്വാസാധിഷ്ഠിത സ്വത്വത്തെ മുറുകെപ്പിടിക്കുക എന്ന ധർമ്മത്തിലൂന്നിയായിരുന്നു ഗുലൻ പ്രവർത്തിച്ചിരുന്നത്. മോഡേണിസത്തിന്റെയും ലിബറലിസത്തിന്റെയും അതിപ്രസരത്തെ സൈദ്ധാന്തികമായി തന്നെ എതിർക്കുന്ന ഇസ്.ലാമിനകത്ത് ആ സ്വത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ലിബറലിസത്തിന്റെ രാഷ്ട്രീയക്രമത്തിൽ ഇടപെടുക എന്നത് ഒരേസമയം കനത്ത വെല്ലുവിളിയും അതോടൊപ്പം ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതുമായിരുന്നു. കാരണം, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആധുനിക രാഷ്ട്രീയ സംവിധാനങ്ങൾക്കകത്തെല്ലാം എങ്ങനെ ഒരു മുസ്.ലിമിനു തന്റെ മതപരവും സാംസ്ക്കാരികവുമായ അസ്തിത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ഇടപെടാനാവുമെന്നതിനോടൊപ്പം ഇതൊരിക്കലും പരിധികളില്ലാത്ത സ്വത്വവാദമായി പരിണമിച്ച് തീവ്രവാദത്തിന്റെ രൂപത്തിലേക്കാവരുതെന്നും സംബന്ധിച്ച് വ്യക്തമായ വീക്ഷണങ്ങൾ ഗുലനുണ്ടായിരുന്നു. അവിടെയാണ് ഒരു മുസ്.ലിമിനൊരിക്കലും തീവ്രവാദിയാവാനും ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണം പ്രസക്തമാവുന്നത്. ഇത്തരം വെറുമൊരു വീക്ഷണം പ്രഖ്യാപിച്ചു കടന്നു പോവുകയല്ല ഗുലൻ ചെയ്തത്. ഇതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളും ചർച്ചകളും എഴുത്തും നിരന്തരമായി ഗുലൻ നടത്തി.
 

    ആഗോളരാഷ്ട്രീയ തലത്തിൽ തന്നെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയങ്ങൾ മുസ്.ലിം സമൂഹത്തിനും മുസ്.ലിം രാഷ്ട്രീയത്തിനും വേണ്ടതിലധികം പഴികളും വിമർശനങ്ങളും സമ്പാദിച്ചു തന്നിട്ടുണ്ട്. ഇസ്.ലാമിക വിശ്വാസത്തിനു വൈവിധ്യാടിസ്ഥാനത്തിലുള്ള സമൂഹത്തെ ഉൾക്കൊള്ളാനും ജനാധിപത്യത്തിനകത്തു ഒരിക്കലും പ്രവർത്തിക്കാനും സാധിക്കില്ലെന്നു വാദിക്കുന്ന പഠനങ്ങളും ഇതോടനുബന്ധിച്ച് നിരവധിയുണ്ടായി. ഈ സാഹചര്യത്തിൽ ഇസ്.ലാമിക ആശയങ്ങളിൽ ഊന്നിനിന്നു കൊണ്ട് സമാധാനശ്രമങ്ങൾക്കും മതമൈത്രീ സംഭാഷണങ്ങൾക്കും നേതൃത്വം കൊടുത്തതിൽ ഗുലന്റെ ആശയങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച്, പാശ്ചാത്യരാജ്യങ്ങളിൽ ലിബറൽ നയങ്ങളുടെയും ഇസ്.ലാമിക വിശ്വാസത്തിന്റെയും ഇടയിൽ ഏതു തെരഞ്ഞെടുക്കുമെന്നതിൽ പ്രതിസന്ധി നേരിടുന്ന സമൂഹത്തിനു വഴികാട്ടുന്ന തരത്തിലുള്ള പുസ്തകങ്ങൾ, വിദ്യാലയങ്ങൾ, സംഘടനകൾ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ നൽകാൻ ഗുലനും ഇദ്ദേഹത്തിന്റെ ഹിസ്മത്തെന്ന പ്രസ്ഥാനത്തിനും സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ബാലാവകാശ കമ്മീഷൻ മദ്രസകൾക്കു നേരെ തിരിഞ്ഞ സാഹചര്യത്തിലും ഗുലന്റെ വീക്ഷണങ്ങൾക്കു പ്രസക്തിയുണ്ട്. മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൃത്യമായ മതശിക്ഷണത്തിനും പ്രാധാന്യം നൽകിയ ഗുലന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഹിസ്മത്ത് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലുടനീളം നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രത്തെ എതിക്സിനോടും ആത്മീയതയോടും ഉൾച്ചേർത്തുള്ള അദ്ധ്യയനമാണ് ഇത്തരം വിദ്യാലയങ്ങളുടെ സവിശേഷത. നേരിട്ടുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും ഇത്തരത്തിലുള്ള ആത്മീയതയിലൂന്നിയ,നൈതികതയിലൂന്നിയ മതവിദ്യാഭ്യാസം മുസ്.ലിം അസ്തിത്വബോധത്തെ സ്ഫുടം ചെയ്യുമെന്നും സമാധാനാധിഷ്ഠിതവും വൈവിധ്യത്തെ ചേർത്തു നിർത്തുന്നതും സഹിഷ്ണുതാപരവുമായ രാഷ്ട്രീയാവബോധം ഇതു വ്യക്തികളിൽ വളർത്തുമെന്നുമാണ് ഗുലന്റെ തത്വം. 1960കളിലാണ് ഫത്ഹുല്ലാഹ് ഗുലന്റെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് പിന്നീട് തൊണ്ണൂറുകളോടെ ഇത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പള്ളികളിലും മദ്രസകളിലും സ്ക്കൂളികളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. പകരം, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുപകരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളായിരുന്നു ഈ പ്രസ്ഥാനം മുന്നോട്ടു വെച്ചത്. യഥാർത്ഥ വിശ്വാസിക്ക് ഏത് മതേതര സാഹചര്യത്തിലും തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ സാധിക്കുമെന്നു പറഞ്ഞ ഗുലന്റെ ഇസ്.ലാമിക വീക്ഷണങ്ങൾ സമഗ്രവും തികച്ചും മാനവികവുമായിരുന്നു. മുസ്.ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമാനവികതയുടെ തന്നെ മുമ്പിലുള്ള മൂന്നു വെല്ലുവിളികളായി ഗുലൻ നിരീക്ഷിച്ചത്, അറിവില്ലായ്മ, ദാരിദ്ര്യം, ഐക്യമില്ലായ്മ എന്നിവയായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യത്തെ മറികടക്കാനും ഇവ രണ്ടിലൂടെയും സാമൂഹിക ഐക്യം സാധ്യമാക്കാനും ആയിരുന്നു ഗുലന്റെ നേതൃത്വത്തിലുള്ള ഹിസ്മത്ത് സംഘടനയുടെ മുൻഗണനാ പ്രവർത്തനങ്ങൾ.
 

    ലോകം അനുദിനം ലിബറൽ രാഷ്ട്രീയക്രമത്തെ പുണർന്നു കൊണ്ടിരിക്കുകയാണെന്നതും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇതു വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നതും ഒരു വാസ്തവം തന്നെയാണ്. എന്നാൽ ജനാധിപത്യ രാജ്യത്തിൽ ജീവിച്ച് ഈയൊരു രാഷ്ട്രീയ സാഹചര്യത്തെ നിരന്തരമായി വിമർശിക്കുകയും ജനാധിപത്യത്തെയും മതേതരത്വത്തെയും അടിമുടി തള്ളിപ്പറയുകയും ചെയ്യുന്ന, വളരെ ദോഷൈകദൃക്കായൊരു രാഷ്ട്രീയാവബോധത്തെക്കാൾ, വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും ക്രിയാത്മകമായ ഇടപെടലിനും നല്ലത് നിരന്തരമായ ചർച്ചകളിലൂടെ സമാധാന ശ്രമങ്ങളിലൂടെ സൌഹാർദ്ദത്തിലൂടെ ഈ രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് എന്നതായിരുന്നു ഗുലന്റെ അഭിപ്രായം. സംഭാഷണങ്ങൾക്കും ചർച്ചകൾക്കും വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന ഗുലന്റെ അദമ്യമായ വിശ്വാസം തന്നെയാണ് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് അതിരുകൾ ഭേദിച്ചൊരു പ്രസ്ഥാനമായി മാറാൻ സാധിച്ചത്.  


ഫത്ഹുല്ലാഹ് ഗുലൻ എന്ന പേരും അദ്ദേഹത്തിന്റെ സംഘടനയും പലരും സംശയത്തോടെ മാത്രം സമീപിക്കുന്ന മേഖലയാണ്. തുർക്കിയിൽ നിന്നുള്ള പലായനം, ഉർദുഗാന് ഗുലനിസ്റ്റ് ആശയങ്ങളോടും പ്രവർത്തനങ്ങളോടുമുള്ള എതിർപ്പ് എന്നിവയെല്ലാം ചേർന്ന് ഈ വ്യക്തിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഏതോ ദുരൂഹമായ ‘കൾട്ടാ’ണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുമാണെന്നുള്ള എന്തിനെന്നറിയാത്തൊരു ഭയം പൊതുവെയുണ്ട്. രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ നൂലാമാലകൾക്കിടയിലും ഫത്ഹുല്ലാഹ് ഗുലൻ പ്രത്യക്ഷത്തിൽ എഴുതിയതും പ്രചരിപ്പിച്ചതും പ്രവർത്തിച്ചതും ഇസ്.ലാമിന്റെ വളരെ സൌന്ദര്യമുള്ള രാഷ്ട്രീയവും സഹവർത്തിത്തവും ആണ്. സമകാലിക ലോകത്തെ മുസ്ലിം രാഷ്ട്രീയ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബോ മൌലാനാ ആസാദോ ഒക്കെ ആയിരുന്നു ആഗോള രാഷ്ട്രീയത്തിനു മുമ്പാകെ ഫത്ഹുല്ലാഹ് ഗുലൻ എന്നു നിരീക്ഷിക്കാം. പാശ്ചാത്യലോകത്തിനു മുമ്പാകെ ഇസ്.ലാമിസ്റ്റ് രാഷ്ട്രീയത്തെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് മുസ്.ലിം രാഷ്ട്രീയത്തിന്റെ സമാധാനവും ഐക്യവും ലക്ഷ്യവും ബോധ്യപ്പെടുത്തിയതിൽ ഗുലനുള്ള പങ്ക് തള്ളിക്കളയാവുന്നതല്ല.

 ആയിശാ ഹനീഫ്

 

 

 

 

 

 .

 


 

 

 

 .

 


 

 

 

ചേലെഴുമോരോ നിയതിനിയമങ്ങൾ...

ചേലെഴുമോരോ നിയതിനിയമങ്ങൾ...









    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിപ്ലവ മുദ്രാവാക്യം 1789ൽ ഫ്രാൻസിൽ മുഴങ്ങിക്കേട്ടു. പൌരോഹിത്യത്തിനും പ്രഭുവർഗ്ഗത്തിനുമെതിരെയുള്ള സാധാരണക്കാരന്റെ അവകാശ കാഹളമായി ഇന്നും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കപ്പെടുന്നത് ഇവമാത്രം. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയായി 1787ലെ അമേരിക്കൻ ഭരണഘടന പ്രഘോഷിക്കപ്പെടുമ്പോഴും 1789ൽ മനുഷ്യാവകാശത്തിന്റെയും പൌരാവകാശത്തിന്റെയും പ്രഖ്യാപന പത്രിക ഫ്രാൻസിൽ ആവിഷ്ക്കരിക്കപ്പെടുമ്പോഴും ഇവയിലൊന്നും ഇഴചേരാത്ത ബഹുസാംസ്ക്കാരികത (Multiculturalism)ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആധുനിക ലോകത്തിന്റെ ബോധമണ്ഡലത്തിലേക്കെത്തുന്നത്. എന്നാൽ മനുഷ്യന്റെ സ്വത്വരൂപീകരണത്തിലും അവന്റെ വ്യവഹാരങ്ങളിലും മതത്തിനും സംസ്ക്കാരത്തിനും ആചാരാനുഷ്ഠാനങ്ങൾക്കുമുള്ള പങ്ക് നിരക്ഷരരായ തിരുദൂതർ മുഹമ്മദ് (സ) മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയാവണം മാനവകുലത്തിനാകെയുള്ള പ്രവാചകരായി തങ്ങളറിയപ്പെട്ടത്. അവകാശവും സംരക്ഷണവും തന്റെ പാത പിന്തുടരുന്നവർക്കു മാത്രമല്ലെന്ന വിശാലമായ സഹിഷ്ണുതാ ബോധമായിരുന്നു പ്രവാചകർ(സ) യുടെ രാഷ്ട്രീയവും സംസ്ക്കാരവും.


ചേലെഴുമോരോ നിയതിനിയമങ്ങൾ

പോലെ മുഹമ്മദിന്നാദർശങ്ങൾ,

തന്നാൽപ്രകാശിത ദൈവത്തിൻ

കാരുണ്യത്താൽമന്നുള്ള കാലം

വിളങ്ങുമെന്നും.”


    എന്നാണ് പ്രശസ്ത പണ്ഡിതനായ പന്മന രാമചന്ദ്രൻനായർ റസൂൽ(സ)യെ കുറിച്ചെഴുതിയത്.എന്നാൽ ഇസ്ലാമിക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, മുഹമ്മദീയ ആദർശം എന്നൊക്കെ പൊതുമണ്ഡലത്തിൽ ഉച്ചരിക്കാൻ പോലും രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വരുന്നത് പ്രവാചകരുടെ സഹിഷ്ണുതാ ബോധമുള്ള ഈ രാഷ്ട്രീയത്തെ മുസ്ലീങ്ങൾ പോലും നേരാംവിധം മനസ്സിലാക്കാത്തതിനാലോ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ വന്നുപെട്ടതിനാലോ ആണ്. പ്രവാചക രാഷ്ട്രീയവും രാഷ്ട്രീയ സംസ്ക്കാരവും നുബ്ബുവത്തിനു മുമ്പും ശേഷവുമുള്ള സാംസ്ക്കാരിക സാമൂഹിക വിനിമയത്തിന്റെയും യാത്രകളുടേയും കൂടെ സ്വാധീനത്താൽ രൂപംകൊണ്ടതായി അനുമാനിക്കാവുന്നതാണ്.


    പ്രവാചകത്വത്തിനു മുമ്പു തന്നെ 'അൽ അമീൻഅഥവാ വിശ്വസ്തൻ എന്ന പേരിൽ അറേബ്യയിലൊന്നാകെ പ്രശസ്തനായിരുന്ന മുഹമ്മദ് നബി (സ) സാർത്ഥവാഹക സംഘങ്ങളോടൊപ്പം വിദൂരസ്ഥലങ്ങളിലേക്കു പോലും യാത്ര ചെയ്തിരുന്നു. പൌരാണിക രേഖകൾ പ്രകാരം മധ്യപൂർവ്വേഷ്യക്കുമപ്പുറമുള്ള സ്ഥലങ്ങളിലേക്കു പോലും പ്രവാചകർ(സ) അക്കാലത്ത് യാത്ര ചെയ്തിരുന്നത്രെ. യമൻ, സിനാഇ, ഈജിപ്ത്, പാലസ്തീൻ, ഇറാഖ്, സിറിയ, പേർഷ്യയും പിന്നിട് അബ്സീനിയയിലേക്കും അർമേനിയയിലേക്കും വരെ കച്ചവട സംഘത്തോടൊപ്പം പ്രവാചകർ(സ) യാത്ര ചെയ്തിരിക്കാമെന്ന് പല പൌരാണിക ചരിത്ര രേഖകളും സൂചനകൾ നൽകുന്നുണ്ട്. ഒരിക്കൽ ഇത്തരമൊരു യാത്രയ്ക്കിടെ യുവാവായിരുന്ന പ്രവാചകർ മുഹമ്മദ് (സ) സിനാഇയിലെ സെന്റ് കാതറിൻ മഠത്തിനു മുമ്പിൽ വിശ്രമിക്കുകയായിരുന്നു. അവിടേക്കു പറന്നെത്തിയ ഒരു പരുന്ത് പുറത്തിരിക്കുന്ന പ്രവാചകരെ വലം വെച്ചു പറക്കാൻ തുടങ്ങി. ഇതു കണ്ട മഠാധിപതിക്ക് അത്ഭുതം തോന്നി. കാരണം, ഗബ്രിയേൽ മാലാഖക്ക് പരുന്തിന്റെ രൂപം സ്വീകരിക്കാൻ സാധിക്കുമെന്ന് ആ ക്രിസ്തീയപുരോഹിതനു അറിയാമായിരുന്നു. അതിനാൽ തന്നെ ഇതു ദൈവം തനിക്കു നൽകിയ അടയാളമായി മനസ്സിലാക്കിയ മഠാധിപതി അത്യന്തം സ്നേഹവാത്സല്യങ്ങളോടെ പ്രവാചകരെ മഠത്തിനകത്തേക്കു ക്ഷണിച്ചിരുത്തി. അനന്തരം തനിക്കൊരു സംരക്ഷണ കരാർ നൽകണമെന്നു പ്രവാചകരോട് ആവശ്യപ്പെട്ടു. എന്നാൽ അന്ന് നുബ്ബുവത്ത് ലഭിക്കാതിരുന്ന പ്രവാചകർക്ക് ഇതിന്റെ പൊരുൾ മനസ്സിലായതുമില്ല. ദരിദ്രനായ ഈ അനാഥനു അങ്ങയുടെ മഠത്തെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന് പ്രവാചകൻ നിസ്സഹായതയോടെ ചോദിച്ചു. താങ്കളൊരു ശക്തനായ നേതാവാകുമെന്നായിരുന്നു മഠാധിപതിയുടെ മറുപടി. എഴുതാനറിയാത്ത ഞാനെങ്ങനെ സംരക്ഷണ കരാർ എഴുതി നൽകുമെന്നു ചോദിച്ചപ്പോൾ മഠാധിപതി പറഞ്ഞത് അങ്ങയുടെ വാക്കു മാത്രം മതി ഞങ്ങൾക്കെന്നായിരുന്നു. മഠാധിപതി നൽകിയ മഷിപാത്രത്തിൽ മുക്കി കടലാസിൽ കൈ പതിപ്പിച്ച് മുഹമ്മദ് (സ) അദ്ദേഹത്തോടു പറഞ്ഞത്, എന്റെ വാക്കാണ് എന്റെ കരാർ എന്നായിരുന്നു. 


    കാലങ്ങൾക്കു ശേഷം മുഹമ്മദ് (സ) നുബ്ബുവത്ത് ലഭിക്കുകയും മഠാധിപതി പ്രവചിച്ച പ്രകാരം ശക്തനായ നേതാവായി അദ്ദേഹം മാറുകയും ചെയ്തു. അന്ന് മഠാധിപതിയുടെ നേതൃത്വത്തിലൊരു പ്രതിനിധി സംഘം മദീനയിലേക്കു തിരിച്ചു. പ്രവാചകനെ കണ്ട സംഘം പ്രവാചകൻ കാലങ്ങൾക്കു മുമ്പു, പ്രവാചകത്വത്തിനും മുമ്പു നൽകിയ പ്രതിജ്ഞയെ കുറിച്ചോർമ്മിപ്പിച്ചു. എന്റെ പ്രതിജ്ഞ ഞാനോർക്കുന്നു. അതു ഞാൻ നിറവേറ്റുക തന്നെ ചെയ്യും എന്നായിരുന്നു റസൂൽ()യുടെ മറുപടി. അങ്ങനെ അലി (റ)വിനോടു പറഞ്ഞ് ഇവരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു കരാർ പത്രിക തയ്യാറാക്കിക്കുകയും തന്റെ അതിഥികൾക്കതു നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തു. സി ഇ 1517 വരെ ഈ മഠത്തിൽ തന്നെ സൂക്ഷിച്ചിരുന്ന ഈ അവകാശ പത്രിക പിന്നീട് ഇസ്താംബൂൾ ഖജനാവിലേക്ക് മാറ്റി സൂക്ഷിച്ചു. ഇതിന്റെ ഒരു പകർപ്പ് മഠത്തിനു നൽകുകയും ചെയ്തു. ഒട്ടോമൻ രേഖകൾക്കിടയിൽ ഈ രേഖ ഇന്നും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആഷ്റ്റിനാമ എന്നറിയപ്പെടുന്ന ഈ രേഖ മാത്രമല്ല പ്രവാചകരിൽ നിന്നുള്ള അവകാശ പത്രിക. മദീനയിലെ എല്ലാ വിഭാഗക്കാർക്കും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന മദീനയുടെ ഭരണഘടനയായിരുന്നു ഈ വിധത്തിലുള്ള ആദ്യത്തെ രേഖ എന്നാണ് ഗവേഷകർ കണ്ടെത്തുന്നത്. ഇതുപ്രകാരം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും ബഹുദൈവാരാധകർക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രവാചകർ ഉറപ്പാക്കിയിരുന്നു. ബഹുദൈവാരാധകരെ പ്രവാചകർ സംരക്ഷിച്ചിരുന്നു എന്നുള്ളത് ചിലർക്കെങ്കിലും പുതിയ വിവരമായിരിക്കും.  മുസ്ലീങ്ങളോട്  സഖ്യമുണ്ടാക്കിയ ബഹുദൈവാരാധകർക്കും ഈ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവാചകർ സംരക്ഷണം ഉറപ്പാക്കിയിരുന്നു എന്നുള്ളതാണ് സത്യം.


    പ്രവാചകർ (സ) മദീനയിലേക്കെത്തുമ്പോൾ മുസ്ലീങ്ങൾ വളരെ കുറവായിരുന്നു. വലിയൊരു ശതമാനം ബഹുദൈവാരാധകരും ജൂതന്മാരുമായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാൽ എല്ലാവർക്കും സർവ്വസമ്മതനായ വ്യക്തിയായി പ്രവാചകർ (സ) മാറി. അന്നവിടെ ആരംഭിച്ച ഇസ്ലാമിക ഉമ്മത്ത് ആരംഭഘട്ടത്തിൽ തന്നെ ഇതിന്റെ ബഹുസാംസ്ക്കാരിക സ്വഭാവവും മതസാംസ്ക്കാരിക സഹിഷ്ണുതയും പ്രകടമാക്കിയിരുന്നു. മുസ്ലീങ്ങൾക്കു സമാനമായ സാംസ്ക്കാരിക- രാഷ്ട്രീയ അവകാശങ്ങളായിരുന്നു മദീനയിലെ ഭരണഘടനയിൽ മറ്റു മതസ്ഥർക്കുമുണ്ടായിരുന്നത്. മദീനയിലെ ക്രിസ്തീയർക്കും ജൂതർക്കും മാത്രമല്ല, നജ്റാനിലെ ക്രിസ്ത്യാനികൾക്കും അയ്ലയിലെയും മഖ്നയിലെയും ജൂതന്മാർക്കും അസ്സീറിയൻ ക്രിസ്ത്യാനികൾക്കും അർമീനിയൻ ക്രിസ്ത്യാനികൾക്കും പേർഷ്യയിലെ ക്രിസ്ത്യാനികൾക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കും ഇത്തരത്തിൽ പ്രവാചകർ (സ)യുടെ സംരക്ഷണ കരാർ ലഭിച്ചു. മധ്യപൂർവ്വേഷ്യയിലെയും യൂറോപ്പിലെയും പൌരാണിക ക്രിസ്തീയ ദേവലായങ്ങൾ, മഠങ്ങൾ, പള്ളികളിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള സംരക്ഷണ കരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉള്ളടക്കവും ശൈലിയും ഭാഷയും ഇതിലെ സാക്ഷികളും എല്ലാം സമാനരീതിയിലുള്ളതായതിനാൽ ഇതെല്ലാം പ്രവാചകരിൽ(സ) നിന്നും തന്നെയുള്ളതാണെന്ന് ഏറെക്കുറെ ഉറപ്പാക്കാവുന്നതുമാണ്. മത സ്വാതന്ത്ര്യങ്ങളും ആചാരാനുഷ്ഠാന സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ഈ അവകാശ പത്രികകൾ പ്രകാരം പള്ളികളും മഠങ്ങളും സിനഗോഗുകളുമെല്ലാം പ്രത്യേക സംരക്ഷണമർഹിക്കുന്നവയാണ്. അഥവാ, ഈ മതസ്ഥരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നു മാത്രമല്ല അതിനായി ഈ മതസ്ഥരെ സഹായിക്കുകയും വേണമെന്നു സാരം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് വാളുകൊണ്ടല്ല വാക്കു കൊണ്ടാണ് ഇസ്ലാം പ്രചരിച്ചതെന്നാണ്. പൌരസ്ത്യ ക്രിസ്ത്യാനികളെ അന്ത്യനാളോളം സംരക്ഷിക്കണമെന്ന് പ്രവാചകരുടെ അവകാശ സംരക്ഷണ പത്രികകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിന്റെ ഉദയകാലം മുതൽ, പ്രവാചകരുടെ സുഹൃത്തുക്കളും അയൽവാസികളുമായിരുന്ന വിഭാഗത്തെ സംരക്ഷിക്കുമെന്ന് പ്രവാചകർ നൽകിയ ഉറപ്പാണത്. അധിനിവേശകരോ സാമ്രാജ്യത്വ തത്പരരോ ആയവരെ കുറിച്ചല്ല ഈ പരാമർശം എന്നും ഓർക്കണം.  പ്രവാചകരുടെ ഈ അവകാശ സംരക്ഷണ പത്രിക വരുന്നത് ഏതെങ്കിലും ആധുനിക കാല വിപ്ലവാനന്തരമല്ല. പകരം, വംശീയതയും സാമൂഹികാധീശത്തവും ലിംഗാസമത്വങ്ങളും നിലനിന്നിരുന്നിടത്തേക്കാണ് ഇത്തരമൊരു അവകാശ സംരക്ഷണ പത്രികയും ഭരണഘടനയും പ്രവാചകർ രൂപീകരിക്കുന്നത്. ഇതു സൃഷ്ടിച്ചതാവട്ടെ ബഹുസ്വരവും സാംസ്ക്കാരിക വൈവിധ്യവുമുള്ളൊരു സമൂഹത്തെയും. പ്രവാചകർ രൂപംകൊടുത്ത പുതിയ സാമൂഹിക സംവിധാനത്തെ കുറിച്ച് കേട്ടറിഞ്ഞ പല സമൂഹങ്ങളും സമുദായങ്ങളും രക്ഷക്കായി തങ്ങൾക്കടുത്തേക്കെത്തി. ബൈസാന്റിയൻ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധീശത്വഭരണത്താൽ കഷ്ടപ്പെടുന്നവരായിരുന്നു ഇതിൽ മിക്കവരും. ബൈസാന്റിയൻ സാമ്രാജ്യം മതവിരുദ്ധരായി മുദ്രകുത്തിയ പല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പാർസി മതക്കാർക്കും പ്രവാചകർ (സ) സംരക്ഷണമൊരുക്കി. അടിച്ചമർത്തലിൽ നിന്നും മതപീഡനങ്ങളിൽ നിന്നും പ്രവാചകൻ അവരെ മോചിപ്പിച്ചത് മതസ്വാതന്ത്ര്യത്തിന്റെയും ബഹുസാംസ്ക്കാരികതയുടെയും പങ്കാളിത്ത ജനാധിപത്യത്തിന്റേയും രാഷ്ട്രീയ വിതാനത്തിലേക്കായിരുന്നു. പ്രവാചക ജീവിതത്തിന്റെ അവസാന നാലു വർഷങ്ങളിൽ വിവിധ സംസ്ക്കാരങ്ങളുമായും മതങ്ങളുമായുമുള്ള സാംസ്ക്കാരിക രാഷ്ട്രീയ വിനിമയങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ച തിരുദൂതർ കിരാത സാമ്രാജ്യങ്ങളായ ബൈസന്റൈനിലേക്കും പേർഷ്യയിലേക്കും സമാധാന- സഖ്യ കരാറുകൾക്ക് നേതൃത്വം നൽകി. എന്നാൽ ഇവരിതിനെ നിരാകരിച്ചെന്നു മാത്രമല്ല മുസ്ലീങ്ങൾക്കെതിരെ സൈനിക വിന്യാസം നടത്തുകയാണിവർ ചെയ്തത്. ഒരു പക്ഷേ അന്ന് ആ കരാറുകൾ രൂപം കൊണ്ടിരുന്നുവെങ്കിൽ കുരിശുയുദ്ധങ്ങളുണ്ടാകുമായിരുന്നില്ല, കോളനിവത്ക്കരണമോ സാമ്രാജ്യത്വമോ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ ലോകം പോലും മറ്റൊന്നായേനെ.

   അവകാശ സംരക്ഷണത്തിന്റെ വിഷയത്തിലും ബഹുസാംസ്ക്കാരികതയുടെ വിഷയത്തിലും യാഥാസ്ഥിതിക മതമെന്നും മതവിശ്വാസികളെന്നും ഇന്ന് ഇസ്ലാമും മുസ്ലീങ്ങളും പഴി കേൾക്കേണ്ടി വന്നത് പ്രവാചകൻ കാണിച്ചു തന്ന ബഹുസാംസ്ക്കാരികതയിലൂന്നിയ രാഷ്ട്രീയ സംസ്ക്കാരത്തെ നാം പിന്തുടരാതിരുന്നതു കൊണ്ടു മാത്രമാണ്. തിരുദൂതരുടെ ബഹുസാംസ്ക്കാരിക നയങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന പ്രവാചക രേഖകൾ സിനാഇയിലെ സെന്റ് കാതറിൻ മഠം, സിറിയയിലെ സെന്റ് ജോർജ്ജ് മഠം, ഗ്രീസിലെ സിമനോപെട്ര മഠം, ഫ്രാൻസിലെ റോയൽ ആർകൈവുകൾ, ജർമനിയിലെ ദേശീയ ആർകൈവ്സ്, തുർക്കിയിലെ വിവിധ പ്രദേശങ്ങൾ, ഇസ്ഫഹാൻ, ഇന്ത്യയിലെ സൂറത്ത് എന്നിവിടങ്ങളിൽ നിന്നു വരെ കണ്ടെത്താമെന്നിരിക്കെ ബഹുസാംസ്ക്കാരികതയിലൂന്നിയ പ്രവാചക സംസ്ക്കാരത്തെ പിന്തുടരാൻ ഈ സമുദായം വിമുഖത കാണിക്കുന്നത് എന്തിനാണ്സമൂല പരിഷ്കരണ സ്വഭാവവും വിപ്ലവാത്മകവുമായ ഈ അവകാശ പത്രികകൾ മത സ്വാതന്ത്ര്യവും പള്ളികളുടേയും ദേവാലയങ്ങളുടേയും അമ്പലങ്ങളുടേയും സിനഗോഗുകളുടേയും മഠങ്ങളുടേയും സംരക്ഷണത്തിനു മുൻഗണന നൽകുന്നവയാണ്. സമ്മർദ്ദം ചെലുത്തിയുള്ള മതപരിവർത്തനം എതിർക്കുകയും ജൂത, ക്രൈസ്തവ വിഭാഗക്കാരായ പങ്കാളികളുള്ള മുസ്ലീങ്ങളോട് അവരെയും അവരുടെ മതാചാരങ്ങളേയും ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഈ അവകാശ പത്രികകൾ മാത്രം എന്തുകൊണ്ട് മുഹമ്മദീയ രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രതിഫലനമായി അംഗീകരിക്കപ്പെടുന്നില്ല എന്നത് സമുദായവും പഠിതാക്കളും ഗൌരവത്തോടെ വിചിന്തനം നടത്തേണ്ട വിഷയങ്ങളാണ്. പ്രതിലോമകരമായ വർഗ്ഗീയ ബോധങ്ങളാൽ കലുഷിതമായൊരു ലോകത്തേക്ക് പുണ്യ റബീഅ് കടന്നുവരുമ്പോൾ പ്രവാചകന്റെ ഈ മാതൃക ഓരോ അനുരാഗിയുടേയും വ്യക്തിരാഷ്ട്രീയത്തിലും കക്ഷിരാഷ്ട്രീയത്തിലും നയപരമായി പുലർത്താനായാൽ വലിയൊരു മാറ്റം തന്നെയാവും സമൂഹത്തിലുണ്ടാക്കിയെടുക്കാനാവുക. 

 -

 -ഡോ മുനവ്വർ ഹാനിഹ് ടി ടി

 

വിവരങ്ങൾക്ക് കടപ്പാട്: സിക്സ് കോവനന്റ്സ് ഓഫ് പ്രോഫറ്റ് മുഹമ്മദ് വിത് ദ ക്രിസ്ത്യൻസ് ഓഫ് ഹിസ് ടൈം- ജോൺ ആൻഡ്രൂ മറോ

 

 














 

 

എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന

എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന


 
 
 
എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന
 
 

     അന്ത്യപ്രവാചകരായ മുഹമ്മദ് (സ) മുൻകാലങ്ങളിൽ കഴിഞ്ഞുപോയ കാര്യങ്ങളെ തന്റെ ജീവിത കാല യാഥാർത്ഥ്യത്തോട് ചേർത്തുവെച്ചുകൊണ്ടു വരും തലമുറകൾക്ക് പാഠമുൾക്കൊണ്ട് ജീവിക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ തന്നെ മാതൃകയാക്കിയിരുന്നു. എന്നാൽ പ്രവാചകർ (സ) ഇത്തരമൊരു ജീവിതം ബക്കായിലോ യഥ്രിബിലോ നയിച്ച കാലത്ത് പ്രവർത്തിച്ചു കാണിക്കുകയോ, അക്കാലത്തെ സാധാരണ ജനങ്ങൾക്ക് മുമ്പാകെ നേർദൃഷ്ടാന്തങ്ങളിലൂടെ ബോധ്യപ്പെടുത്താൻ ആവാത്തതോ ആയ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. അവയെല്ലാം ഒരേസമയം മുൻ തലമുറകളോട് ബന്ധപ്പെട്ടതും, ഇന്നത്തെ തലമുറക്ക് വെളിച്ചം നൽകുന്നവയും, ഭാവി തലമുറകൾ മനസ്സിലാക്കി എടുക്കാനുമുള്ളവയാണ്.

    ഖുർആൻ, തിരുസുന്നത്ത് എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമായാണ് ഇസ്‌ലാമിന്റെ ജീവിതപദ്ധതിയായ 'ശരീഅത്ത്' ക്രമപ്പെടുത്തിയിരിക്കുന്നത്. വ്യക്തി, കുടുംബ, സാമൂഹിക, സാംസ്കാരിക - ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെ മനസ്സിലാക്കിയെടുക്കും വിധം ഖുർആൻ സൂക്തങ്ങളെയും അവയുടെ നേർ സാക്ഷ്യമായി പ്രവാചകർ (സ) തങ്ങളുടെ ജീവിതത്തിൽ പുലർത്തിയ സന്ദർഭങ്ങളെയും മനസ്സിലാക്കി ഗവേഷണത്തിലേർപ്പെട്ടാൽ ശരീഅത്തിനെ പ്രബലമാക്കുന്നതിനും വളർത്തുന്നതിനുമുതകുന്ന പഠനഗവേഷണങ്ങളിലേർപ്പെടാനാകും. മനുഷ്യൻ ഏതൊരുകാലത്തിൽ ജീവിച്ചാലും  ശരീഅത്തിന്റെ അടിസ്ഥാന ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നവയാണ്. അതിനാൽ തന്നെ പുതിയകാലത്ത് ഉയർന്നുവരുന്ന ബാഹ്യമായ പല വിഷയങ്ങളിലും മേൽപ്പറഞ്ഞ അടിസ്ഥാന തത്ത്വങ്ങളെ അവലംബിച്ചുകൊണ്ടുള്ള ഗവേഷണപ്രവർത്തനങ്ങളിലേർപ്പെടുക  എന്നതായിരിയ്ക്കും പിൻകാലക്കാർക്ക് (പ്രവാചകർ(സ)യുടെ ദേഹവിയോഗത്തിനുശേഷം വരുന്ന തലമുറകൾ) ഈ മേഖലയിൽ  നിർമ്മാണാത്മാകമായി ചെയ്യാനുണ്ടാവുക.

     ചര്യകളിലൂടെ പരിചയിച്ച് പകർത്തുവാനല്ലാതെ റസൂൽ(സ) അവിടുന്ന് വാക്കാൽ തന്നിട്ടുള്ള സന്ദേശങ്ങൾ ഒട്ടേറെയാണ്. അവയിൽ പിൻകാലക്കാർക്ക് വേണ്ടിയുള്ള സന്ദേശങ്ങളും മുന്നറിയിപ്പുകളും പ്രവചനങ്ങളും  ഉണ്ട്. അവ പരമ്പരാഗത പഠനസമ്പ്രദായത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട്  ഗവേഷണങ്ങൾ നടത്തുന്നതിനു ചില പരിമിതികളുണ്ട്. കാരണം പല സാഹചര്യങ്ങളിലും ഇത്തരം സന്ദേശങ്ങളും പ്രവചനങ്ങളും അവ യാഥാർത്ഥ്യമാകുന്ന കാലത്തിൽ നിന്നുകൊണ്ട് മാത്രം മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നവയാണ്. അപ്പോൾ പ്രവാചകർ(സ) നൽകിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പഠനവിധേയമാക്കുന്നതിനു  നിലവിലെ അക്കാദമിക പഠനങ്ങളുടെ  വിതാനങ്ങൾക്കുമപ്പുറം കടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രവാചകരിൽ(സ) നിന്ന് സഹസ്രാബ്ദങ്ങൾക്കിപ്പുറം ജീവിക്കുന്ന ശിഷ്യവൃന്ദങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളെ പഠനവിധേയമാക്കുന്നതിനു പുതിയ വഴി അന്വേഷിക്കുക എന്നത് നിർബന്ധമോ നിശ്ചയമായും ചെയ്യേണ്ടുന്നതോ ആയ കർമ്മമായി  മാറുന്നു. അതിനാൽ പുതിയ ജ്ഞാനപദ്ധതികൾ ഈ മേഖലയിൽ ആവിഷ്കരിക്കുക അനിവാര്യം തന്നെ.

 അഹമ്മദരായ അന്ത്യപ്രവാചകർ(സ)യെ കൂടാതെ ഇസ്ലാമിന്റെ ചരിത്രത്തിൽ മുൻകഴിഞ്ഞുപോയ പ്രവാചകന്മാരും മറ്റു സംസ്കൃതികളിൽ നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്മാരും ഇവ്വിധം വരുംകാലത്തോട് സംവദിക്കുന്ന പ്രവചനങ്ങൾ/സന്ദേശങ്ങൾ നൽകിയിട്ടുണ്ടാകും. അവയെല്ലാം തന്നെ സമാന രീതിയിൽ വൈജ്ഞാനികവും മതകീയവുമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആധുനികതയിൽ ഇത്തരം കാര്യങ്ങൾ പഠിക്കുന്നതും നിലവിൽ വലിയ പ്രചാരമെത്താത്തതുമായ പഠനശാഖയാണ് എസ്കറ്റോളജി(Eschatology). ചരിത്രാവസാനകാല പഠനമെന്നോ ലോകാവസാനകാല പഠനമെന്നോ ഇതിനെ വിളിക്കാം. ലോകത്തെ പ്രമുഖമതഗ്രന്ഥങ്ങളിൽ പരാമർശമുള്ള ലോകാവസാന കാലത്തു നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗവേഷണം ചെയ്തുകൊണ്ട് ഈ കാലത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി തുലനം ചെയ്ത് പഠിക്കുക എന്നതാണ് ഈ ശാഖയുടെ പ്രത്യേകത. ഇസ്ലാം, ക്രിസ്തു, ജൂത, ഹൈന്ദവ മതങ്ങളുടെ ഗ്രന്ഥങ്ങളാണ് ഇത്തരത്തിൽ പ്രധാനമായും പഠനവിധേയമാക്കുന്നത്. മുൻ തലമുറയ്ക്ക് അവർ ജീവിച്ച സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഗതിവിഗതികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയാതെ പോയ ഒട്ടേറെ കാര്യങ്ങൾ വർത്തമാനത്തിൽ നിന്ന് കണ്ടെടുക്കാൻ ഈ പഠന മേഖല സഹായിക്കുന്നു. ഇങ്ങനെ പഠനവിധേയമാക്കപ്പെടുന്ന വിഷയങ്ങളും അതിൽ നിന്നുള്ള കണ്ടെത്തലുകളും ആഗോള വർത്തമാന വ്യവഹാരത്തിന്റെ വിവിധ മേഖലകളിൽ മതസാംസ്ക്കാരിക വീക്ഷണത്തോടു കൂടിയുള്ള സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതികൾ ആവിഷ്കരിക്കാനും പ്രയോജനപ്രദമാകുന്നവയാണ്. ലോകരാഷ്ട്രീയത്തിന്റെ സാമ്പത്തിക പരിസ്ഥിതിയെ പോലും നിയന്ത്രിക്കാൻ ഉതകുന്ന ഇത്തരം അറിവുകളെ കണ്ടെടുക്കുന്ന, ഇത്തരമൊരു പഠനശാഖ പരിപോഷിക്കേണ്ടത് മതവൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കർത്തവ്യമാണ്. അല്ലെങ്കിൽ മതനിരാസത്തിന്റെ ലിബറൽ രാഷ്ട്രീയ ശക്തികൾ ഈ മേഖലയിലൂടെ നേടുന്ന അറിവുകൾ മതങ്ങൾക്കും മാനവരാശിക്കും തന്നെ എതിരായി ഉപയോഗിക്കും. അക്കാരണത്താൽ ഇത്തരം അറിവുകൾ യഥാവിധി ഗവേഷണം ചെയ്തു കണ്ടെത്തുകയും അത് വിശ്വാസികൾക്ക് മുന്നറിയിപ്പായി, ഉചിതമായ രീതിയിൽ അവതരിപ്പിച്ചു കൊടുക്കുകയും ചെയ്യേണ്ടുന്നത്  ഈ കാലഘട്ടത്തിലെ മതപ്രവർത്തനത്തിന്റെയും മതപ്രബോധനത്തിന്റെയും ഭാഗം തന്നെയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

    ‘അന്ത്യനാൾ അടുക്കുമ്പോൾ യൂഫ്രട്ടീസിൽ സ്വർണമല മറനീക്കി പുറത്തുവരും. യൂഫ്രട്ടീസ് വറ്റും. അന്നു ജീവിച്ചിരിക്കുന്ന ആരും അതിൽ നിന്നു ഒന്നും എടുക്കരുത്. അതിന്റെ പേരിൽ മനുഷ്യർ പരസ്പരം യുദ്ധം ചെയ്യും. ഞാൻ രക്ഷപ്പെടുമെന്നു ഓരോരുത്തരും വിചാരിക്കുമെങ്കിലും (ആ സ്വർണമല കാരണം) നൂറിൽ തൊണ്ണൂറ്റൊമ്പതും കൊലചെയ്യപ്പെടും.’ (ബുഖാരി, മുസ്ലിം.) (രിയാളുസ്സ്വാലിഹീൻ- 1822, ഭാഗം-18, ഹദീസ് 15) എന്ന ഹദീസിനെ വർത്തമാനകാല സാമൂഹികസാമ്പത്തിക രാഷ്ട്രീയ പരിതസ്ഥിതിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ് ഉസ്താദ് റഹ്മതുള്ളാഹ് ഖാസിമി തന്റെ ‘യൂഫ്രട്ടീസിലെ സ്വർണമലകൾ’ എന്ന ഗ്രന്ഥത്തിൽ നടത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ മാറ്റങ്ങളെ കണ്ടുംകേട്ടും അനുഭവിച്ചും അറിയാത്തൊരു മനുഷ്യനു  തുലോം അന്വേഷണത്തിലൂടെ ഈ ഹദീസിന്റെ പൊരുൾ ചികഞ്ഞെടുക്കാൻ സാധിക്കില്ല. കാരണം, ഈ ഹദീസിൽ പറയുന്ന കാര്യങ്ങൾ വ്യക്തമായും ലോകത്ത് ദൃശ്യമാകുന്നത് വർത്തമാനകാല സമൂഹത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പുലർന്നുതുടങ്ങുന്ന ഹദീസിൽ സൂചിതമായ ഈ സംഭവം, ഹദീസിൽ പറയുംപ്രകാരംതന്നെ എന്നുറപ്പിക്കണമെങ്കിൽ  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോളം കാത്തിരിക്കേണ്ടിവരും. അവിടെവരെ എത്തി നിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാലേ ലോകത്ത് ഈ പ്രവചനം പുലർന്നോ ഇല്ലയോ എന്നു പോലും  സാക്ഷ്യപ്പെടുത്താനാവൂ. 1900കളിൽ ആരംഭിച്ച ഇരുപതാം നൂറ്റാണ്ട് അവസാനിച്ചു, 24 വർഷം പിന്നിട്ടിട്ടു പോലും  ഈ ഹദീസിൽ സൂചിതമായ കാര്യം നടന്നുകഴിഞ്ഞു എന്ന് തിരിച്ചറിയാതിരിക്കുന്ന സാമാന്യജനങ്ങൾ ഈ വിഷയം മുഹമ്മദ് (സ) മുന്നറിയിപ്പ് നൽകിയതിൻ പ്രകാരം നടന്നുവെന്നു തിരിച്ചറിയേണ്ടതായിട്ടില്ലെ?. അത്തരമൊരു തിരിച്ചറിവിലേക്കുള്ള അക്കാദമികവും പ്രബോധനാത്മകവുമായ പ്രവർത്തനമാണ് ഈ പുസ്തകം. യൂഫ്രട്ടീസ് എന്ന നദിയെ ആ നദി ഒഴുകിയിരുന്ന പ്രദേശമായി ഉൾക്കൊണ്ടുകൊണ്ട്, ആ ഭൂമികയിൽ നിന്ന് ആകാശത്തിലേക്ക് ഉയർന്നുപൊങ്ങിയ സ്വർണ്ണ മലയുടെ ചരിത്രത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരൻ ആരംഭിക്കുന്നു. സ്വർണ്ണം എന്നതിൽ സൂചിതമായ ആ സമ്പദ്ശേഖരം, ഖര രൂപത്തിലുള്ള ലോഹമല്ലെന്നും മറിച്ച് ദ്രാവക രൂപത്തിൽ കുതിച്ചു ചീറ്റി പുറത്തുവന്ന ക്രൂഡോയിൽ ആണെന്നും തെളിവുകളോടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

    ക്രയവിക്രയ ഉപാധിയായി ഖുർആൻ നാണയം എന്ന നിലയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് സ്വർണ്ണ കാശിനെയും  വെള്ളിക്കാശിനെയുമാണ്. സൂചിതമായ ആയത്തുകൾ ആലുഇംറാൻ(75), യൂസഫ്(20) എന്നീ അദ്ധ്യായങ്ങളിൽ നമുക്ക് കാണാം. ഖുർആനിൽ സൂചിതമായ സ്വർണ്ണ ലോഹം പരിമിതമായെ ഭൗതിക ലോകത്തിൽ ഉണ്ടാവുകയുള്ളൂ എന്ന് ദൈവ ഗ്രന്ഥത്തിൽ ചൂണ്ടികാണിയ്ക്കപ്പെട്ടു എന്നതിനാൽത്തന്നെ ഉറപ്പിയ്ക്കാവുന്നതാണ്. കാരണം ഒരു സ്വർണ്ണ മല തന്നെ ഉയർന്നു വന്നാൽ പിന്നെ ലോകത്തെ എക്കാലത്തേക്കുമായുള്ള ഒരു നാണയവ്യവസ്ഥയായി തുടരാനാവാത്ത ഒരു വിനിമയ ഉപാധിയായി സ്വർണ്ണം മാറും.  അതിനാൽ തന്നെ അങ്ങിനെയൊന്ന് ക്രയവിക്രയത്തിനായി ഖുർആൻ എടുത്തുപറയാൻ തരമില്ല. എന്നാൽ ഇപ്രകാരമുള്ളൊരു മതകീയ ന്യായോക്തി വിശദീകരണത്തിലേക്ക് ഒതുങ്ങാതെ ഭൗതിക ലോകത്തിൽ എല്ലാവരാലും അംഗീകരിക്കപ്പെടാവുന്ന അക്കാദമികമായ തെളിവുകൾ നിരത്തുകയാണ് ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്. 

    ഇന്ന് ലോകത്തെ എല്ലാ ക്രയവിക്രയങ്ങളെയും നിയന്ത്രിക്കുന്ന ചരക്കായി ക്രൂഡോയിൽ മാറി എന്നു ഭൗതിക സാഹചര്യത്തിലെ തെളിവുകൾ നിരത്തിക്കൊണ്ട് സമർത്ഥിക്കുന്നുണ്ട് ഗ്രന്ഥകാരൻ. നാണ്യകേന്ദ്രമായി വികസിച്ചുവന്ന ലോകകമ്പോളം ആധുനിക വ്യവസായ വിപ്ലവത്തോടെ ഊർജ്ജകേന്ദ്രിതമായി എന്നും ചൂണ്ടിക്കാണിക്കുന്നു ഗ്രന്ഥത്തിൽ. ക്രൂഡ്ഓയിലിന്റെ യൂഫ്രട്ടീസ് മേഖലയിൽനിന്നുള്ള കണ്ടെടുപ്പും പിന്നിലെ ആഗോളരാഷ്ട്രീയ ചരടുവലികളും ഗ്രന്ഥകാരൻ മറനീക്കി പുറത്തുകൊണ്ടുവരുന്നു. ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ഊർജ്ജ സ്രോതസ്സ് കൈയ്യടക്കി വച്ച് നിയന്ത്രിക്കുന്നവുടെ കൈകളിലേക്കായി ഒതുങ്ങുന്നു. യൂഫ്രട്ടീസ് തീരങ്ങളിൽ നിന്നും ലഭ്യമായ ഊർജ്ജസ്രോതസ്സുകൾകൊണ്ട് ഒന്നാം ലോക രാജ്യങ്ങൾ ലോകത്തിന്റെ നെറുകയിലേക്ക് വളരുമ്പോൾ അവിടുത്തെ ജനത കടുത്ത വരൾച്ചയിലേക്കും അരക്ഷിതത്വത്തിലേക്കും നീങ്ങുകയാണുണ്ടായത്.

 ലോകത്ത് മൊട്ടുസൂചി മുതൽ ഭീമാകാരമായ വിമാനങ്ങൾ വരെ നീണ്ടുനില്ക്കുന്ന ക്രൂഡ്ഓയിൽ ഉൽപന്നനിര വിപണി കീഴടക്കുമ്പോൾ യൂഫ്രട്ടീസ് തീരത്തെ തുടർച്ചയായ യുദ്ധങ്ങളിലേക്ക് തള്ളിവിടുകയാണു ചെയ്തത്, അവിടെയും തിരുദൂതരുടെ പ്രവചനം പുലർകയാണുണ്ടായത് എന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഈ യുദ്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കുവാനായി ഗ്രന്ഥകാരൻ നിരത്തുന്ന തെളിവുകളും കണക്കുകളും നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. ഇതിനെല്ലാം പുറമേ ക്രൂഡ് ഓയിലും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളും മൂലം ലോകത്ത് സംജാതമായ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ അവതരിപ്പിക്കുന്നതിലൂടെ ഇത് നിഷിദ്ധമായൊരു സ്വർണമല തന്നെ എന്ന് ഏതൊരു വായനക്കാരനെയും വിശ്വസിപ്പിക്കാൻ ഗ്രന്ഥകാരനാവുന്നുണ്ട്.

    സാധാരണ ലേഖകരെ പോലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു കടന്നുപോവുകയല്ല ഗ്രന്ഥകാരൻ. സ്വർണമല വരുത്തിവെച്ച ദുരിതങ്ങളിൽ നിന്ന് മാനവരാശിക്ക് കരകയറേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ഈ സ്വർണമല മൂലം ഉണ്ടായ പ്രകൃതിയാഘാതങ്ങളാൽ ലോകജനത പൊറുതിമുട്ടുമ്പോൾ അതിനൊരു പരിഹാരം എന്ന നിലയ്ക്ക് ഭൂമിയിൽ വിത്ത് വിതറുന്ന കർഷകനായി സ്വയം തന്നെ മാറുന്ന ചിത്രം വായനക്കാർക്കു മുമ്പിൽ പങ്കു വെച്ചു കൊണ്ടുമാണ് ഗ്രന്ഥകാരൻ പിരിയുന്നത്. ഭൂമിയും പ്രകൃതിവിഭവങ്ങളും അതിൻറെ സന്തുലിതാവസ്ഥയും മതപണ്ഡിതന്മാർ ഏറെ ചർച്ച ചെയ്യാത്ത വിഷയമാണ്. എന്നാൽ സമകാലികാവസ്ഥ എന്താണെന്ന് പറഞ്ഞു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരൽച്ചൂണ്ടുന്നു. അവിടെ ഭൂമിയെ വീണ്ടെടുക്കണമെന്നും മാനവരാശിക്ക് പ്രതീക്ഷയുണ്ട് എന്നുള്ള പങ്കുവെക്കൽ നടക്കുന്നു. ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്ന ആശയത്തെ ഒരു ഉട്ടോപ്യ ആയൊന്നും കണ്ടുകൂടാ. പ്രവാചകർ(സ) ഈ സ്വർണ്ണ മലയിൽ നിന്ന് ആരും എടുക്കരുതെന്നു താക്കീത് നൽകിയിട്ടുണ്ടെങ്കിൽ അതിനായി ജിഹാദിലേർപ്പടാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നോർക്കണം. ലോകം ഇത്രയും മുന്നോട്ടു പോയതും ജീവിതത്തിന്റെ സമസ്തമേഖലയിലും ഇതെല്ലാം ചൂഴ്ന്നു നിൽക്കുന്നതുമായൊരു സാഹചര്യത്തിൽ ഇനിയത് സാധ്യമാണോ, എന്ന ചോദ്യം എല്ലാവരിലും ഉണ്ടായിരിക്കാം. ഒരു ഉദാഹരണം എന്ന സ്ഥിതിക്ക് സൂചിപ്പിക്കട്ടെ, കാലങ്ങൾക്ക് മുമ്പേ വ്യാവസായിക വിപ്ലവവും ആധുനികനഗരവൽക്കരണവും നടന്ന സൗകര്യങ്ങളുടെ പറുദീസയായ അമേരിക്കയിൽ പോലും ആധുനികത കൊണ്ടുവന്ന യാതൊരു സൗകര്യങ്ങളും ഉപയോഗപ്പെടുത്താതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരമ്പരാഗതമായ ഗോത്രീയരീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. ക്രൈസ്തവ മതത്തിൽ പെട്ട -ആമിഷ് അമേരിക്കൻസ്. അതുകൊണ്ട് ഒരു തിരിച്ചുനടത്തം സാധ്യമല്ല എന്നുള്ള വാദം തികച്ചും തെറ്റാണെന്ന് അവരെ കുറിച്ച് പഠിച്ചാൽ മനസ്സിലാക്കാവുന്നതുമാണ്.

 

 An Amish farmer in the field,

    പണ്ഡിതനും പാമരനും ഒരുപോലെ  ബോധ്യപ്പെടുംവിധം വിഷയം  അവതരിപ്പിക്കാൻ ഗ്രന്ഥത്തിനായിട്ടുണ്ട്.  മാറ്റത്തിന് ഒരു ഇടം ഉണ്ട് എന്നുള്ള ചിത്രം അവസാനത്തിൽ പങ്കുവച്ചു എന്നുള്ളതും ഭൂമിക്കായും മാനവകുലത്തിനായും ത്യാഗം സഹിക്കേണ്ടതുണ്ട്, എന്ന സന്ദേശം പകർന്നു എന്നതുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മയായി ബോധ്യപ്പെടുന്നത്. മതകീയമായ കാര്യങ്ങൾ അവതരിപ്പിച്ചു നിർത്താതെ ഇത്തരം സന്ദേശം നൽകാൻ ഉസ്താദ് റഹ്മത്തുള്ളാഹ് ഖാസിമിക്കായി എന്നത് പുസ്തകത്തിനുമപ്പുറം അദ്ദേഹത്തിലെ പരിവർത്തകനെ കണ്ടെത്താൻ  നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ മുൻപ് വായിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള ഒരിടത്തും ഇത്തരമൊരു ത്യാഗസമ്പൂർണ്ണ തിരുത്തിനെക്കുറിച്ച് സംസാരിച്ചു കണ്ടിട്ടില്ല, അത് കേരളീയ ഭൂമികയിൽ നിന്ന് ഉണ്ടായികണ്ടത് ശുഭപ്രതീക്ഷാർഹവുമാണ്. 

  -ഡോ മുനവ്വർ ഹാനിഹ് ടി ടി